2011 ഒക്‌ടോബർ 16, ഞായറാഴ്‌ച

കുഞ്ഞുമേരിയുടെ പ്രണയം



അപ്രതീക്ഷിതമായിരുന്നു കുട്ടപ്പായിയുടെ ഒടുക്കത്തെ നടുവേദന. തിരിയാനും മറിയാനും പറ്റാത്ത വേദന. എന്നും കമ്പ്യൂട്ടറിന്റെ മുന്നിലെ കുത്തിയിരിപ്പ് സമരത്തിന്റെ പരിണാമമോ അതോ നട്ടെല്ലിന്റെ ക്ഷതമോ അറിയില്ല, കുട്ടപ്പായി ശരിക്കും ചക്രശ്വാസം വലിക്കുകയായിരുന്നു. അയാള്‍ ആദ്യം സമീപിച്ചത് മസ്സാജ് വീരന്‍ കേളുവെട്ടനെ. കേളുവേട്ടന്‍ വിദഗ്ദനായ ഒരു ബാര്‍ബറും മസ്സാജ് വീരനും ആയിരുന്നു. കേളുവേട്ടന്‍ കുട്ടപ്പായിയുടെ നടുപ്പുറത്ത് താണ്ഡവം ആടി. ന്യൂട്രലില്‍ ഇരുന്ന തല എല്ലാ ഗിയറിലേക്കും ഇട്ടു. ഒടുക്കത്തെ നടുവേദന ഒടുങ്ങാത്ത നടുവേദന ആക്കാന്‍ കേളുവേട്ടനു അധികം സമയം വേണ്ടി വന്നില്ല. കൂടാതെ കുട്ടപ്പായി കിടപ്പിലും ആയി. 

അലോപ്പതിയില്‍ തീരെ വിശ്വാസമില്ലാതിരുന്ന കുട്ടപ്പായി വലിച്ചു പിടിച്ച് ആയുര്‍വേദ ആശുപത്രിയില്‍ എത്തി. ആയുര്‍വേദ ഡോക്ടര്‍ കുട്ടപ്പായിയെ പരിശോധിച്ചു. കണ്ണുകള്‍ ഉരുട്ടി ദീര്‍ഘ നിശ്വാസത്തോടെ ഡോക്ടര്‍ പറഞ്ഞു, "പണി പിടിക്കും" ! . കുട്ടപ്പായിയെ അവിടെ അഡ്മിറ്റ്‌ ചെയ്തു. ഉഴിച്ചിലും പിഴിച്ചിലും ഗംഭീരമായി നടക്കുന്നു. കുട്ടപ്പായിയുടെ പോക്കെറ്റും നന്നായി പിഴിയുന്നുണ്ടായിരുന്നു. 

രാവിലെ എഴുന്നേറ്റാല്‍ നെയ്‌ ചേര്‍ത്ത മരുന്ന്. അത് ഉള്ളില്‍ ചെല്ലേണ്ട, അലാറം അടിയും , അത് കക്കൂസിലെ കതിന വെടിയിലെ അവസാനിക്കാറുള്ളൂ. എല്ലാ ദിവസവും കുട്ടപ്പായി കക്കൂസില്‍ കാര്‍ഗില്‍ യുദ്ധം നടത്തി തിരിച്ചു വരുമ്പോഴേക്കും അടുത്ത നെയ്‌ മരുന്ന്. അത് പോഖ്രാനിലെ ആറ്റം ബോംബിനു സമമായിരിക്കും. കുട്ടപ്പായി ക്ഷീണിച്ചു. കൂടാതെ നടുവേദനക്ക് അല്‍പ്പം ആശ്വാസവും. 

ക്ഷീണിതനായി യുദ്ധം ചെയ്തുവരുന്ന കുട്ടപ്പായിക്ക് ജ്യുസും ആയി കുഞ്ഞുമേരി സിസ്റ്റര്‍ കാത്തു നില്‍പ്പുണ്ടാവും. കുഞ്ഞു മേരി അതിസുന്ദരിയായ ഒരു യുവതിയാണ്. എന്നും ഒടിഞ്ഞു തൂങ്ങിയ വയസ്സന്മാരെ ശുശ്രൂഷിച്ചു മടുത്ത കുഞ്ഞുമേരിക്ക് വേനലിലെ ഒരു തണുത്ത മഴയായിരുന്നു കുട്ടപ്പായി. കക്കൂസിലെ യുദ്ധവും കഴിഞ്ഞു വരുന്ന കുട്ടപ്പായി നനഞ്ഞു ഒട്ടിയ ലുങ്കി, ഒട്ടിയ വിരിഞ്ഞ വയറില്‍ വലിച്ചു കെട്ടുന്നത് കാണുന്നതില്‍ കുഞ്ഞു മേരി ഒരു ആനന്ദം കണ്ടു. കുട്ടപ്പായിക്ക് ജ്യൂസ്‌ കൊടുക്കുമ്പോള്‍ ചൂണ്ടു വിരല്‍ കൊണ്ട് കുഞ്ഞു മേരി അവന്റെ വിരലുകളില്‍ മൃദുലമായി സ്പര്ശിക്കുമായിരുന്നു. വരണ്ട മരുഭൂമിയിലെ ഒരു മരുപ്പച്ചയായിരുന്നു കുഞ്ഞുമേരിക്ക് കുട്ടപ്പായിയുടെ വിരലിലെ ഈ സ്പര്‍ശനം. എപ്പോഴെങ്കിലും കുഞ്ഞുമേരി കുട്ടപ്പായിയെ സ്പര്‍ശിച്ചാല്‍ കുഞ്ഞുമേരിയുടെ മൂക്കിന്റെ ദ്വാരങ്ങളുടെ വ്യാസം അപ്രതീക്ഷിതമായി വര്ധിക്കുന്നതയും ഇടതു പുരികം പിടഞ്ഞു കൊണ്ടിരിക്കുന്നതായും അവള്‍ക്ക് അനുഭവപ്പെട്ടിരുന്നു. സ്പര്‍ശനം പിന്‍വലിച്ചാല്‍ മൂക്കും പുരികവും സാധാരണ ഗതിയിലേക്ക് വരികയും ചെയ്യുമായിരുന്നു.

കുട്ടപ്പായിക്ക് എന്നും നടുപ്പുറത്ത് കിഴി വെക്കണം. കിഴി വച്ചിരുന്നത് കുഞ്ഞുമേരിയും. കിഴിയിലൂടെ സംഭവിക്കുന്ന കുട്ടപ്പായിയുമായുള്ള സ്പര്‍ശനം മൂക്കിന്റെയും പുരികത്തിന്റെയും അസാധാരണ രാസപ്രക്രിയയില്‍ അവസാനിച്ചിരുന്നു.  എത്രയും ചൂട് താങ്ങാന്‍ കഴിയുന്നുവോ അത്രയും വേഗം ആശുപത്രി വിട്ടു പോകാം എന്ന് രോഗിയോട് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പക്ഷെ കുഞ്ഞു മേരി ഒരിക്കലും ചൂടുള്ള കിഴി കുട്ടപ്പായിയുടെ ദേഹത്ത് പ്രയോഗിച്ചില്ല, കാരണം കുട്ടപ്പായി കൂടുതല്‍ ദിവസം ആശുപത്രിയില്‍ കിടക്കേണ്ടത്‌ കുഞ്ഞുമേരിയുടെ ആവശ്യമായിരുന്നു. കുട്ടപ്പായി കുഞ്ഞുമേരിയുടെ ചന്തി മറയുന്ന മുടിയിലും ഉണ്ട കണ്ണുകളിലും ഭംഗിയുള്ള കൈകളിലും കാലുകളിലും ശ്രദ്ധിക്കുന്നതായി അവള്‍ക്കു തോന്നി. അവന്‍ നോക്കുന്നതിനു അനുസരിച്ച് അവള്‍ തന്റെ ശരീര വടിവ് അവനെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. 

ആശുപത്രിയിലെ ഒടിഞ്ഞു തൂങ്ങിയ വയസ്സന്മാര്‍ എന്നും കുട്ടപ്പായിയുടെ നോട്ടത്തിലും കുഞ്ഞുമേരിയുടെ നടപ്പിലും സംശയാലുക്കള്‍ ആയിരുന്നു. എന്നും വയസ്സന്മാര്‍ ഒന്നും കാണാത്ത മട്ടില്‍ കുഞ്ഞുമേരിയുടെ ജ്യുസ് ഗ്ലാസില്‍ ഇടം കണ്ണിട്ടു നോക്കുകയും കുഞ്ഞുമേരിയുടെ സ്വപ്നത്തില്‍ ഊളിയിട്ടു ഇറങ്ങുകയും ചെയ്തു. കൂടാതെ കുഞ്ഞുമേരി കുട്ടപ്പായിയെ ശുശ്രൂഷിക്കുമ്പോള്‍ വയസ്സന്മാര്‍ തങ്ങളോടു മറ്റു നേഴ്സ്മാര്‍ നീതികാണിക്കാത്ത മട്ടില്‍ പിറുപിറുത്തു. കുട്ടപ്പായിയുടെ ബെഡ്ഡില്‍ എന്ത് സംഭവിക്കുന്നു എന്നതായിരുന്നു ചാവാറായ കിളവന്‍മാരുടെ ആധി. 

കുട്ടപ്പായിയുടെ ആശുപത്രി നാളുകള്‍ നീണ്ടുപോയി. ഒരുദിവസം തന്റെ കക്കൂസിലെ യുദ്ധവും കഴിഞ്ഞ് കുഞ്ഞുമേരിയുടെ കയ്യില്‍ നിന്നും ജ്യുസും വാങ്ങി കുടിച്ചു ഒരു കഥാകാരന് കഥ എഴുതാന്‍ പ്രസവവേദന കിട്ടിയ മാതിരി കടലാസില്‍ എന്തോ കുത്തിക്കുറിക്കുകയാണ് കുട്ടപ്പായി. ഒരു മൂലയില്‍ കിടന്ന ഒടിഞ്ഞ വയസ്സന്‍ അല്പം തലപൊക്കി ആരും കേള്‍ക്കാതെ ആംഗലേയത്തില്‍ പറഞ്ഞു "love letter". കുട്ടപ്പായി വളരെ ആലോചിച്ചു മുക്കിയും മൂളിയും എഴുതി തീര്‍ത്ത കടലാസ് ഒരു ബൂക്കിനുള്ളിലാക്കി വച്ചു. വയസ്സന്മാരെ കൂടാതെ കുഞ്ഞു മേരിയും ഇത് കണ്ടു. 
കുഞ്ഞുമേരിക്ക് ഉത്തര കടലാസ് കിട്ടുമ്പോഴുള്ള ടെന്‍ഷന്‍ ആയിരുന്നു. പരീക്ഷയില്‍ തോല്‍ക്കുമോ അതോ ജയിക്കുമോ? ആശുപത്രിയിലെ വയസ്സന്മാര്‍ക്കും കുഞ്ഞുമേരിക്കും എഴുത്തിനെ ചൊല്ലി  ഒരേ  ജിജ്ഞാസയായിരുന്നു. ഉച്ചക്ക് കിഴിവെക്കാന്‍ കുഞ്ഞുമേരി കുട്ടപ്പായിയുടെ അടുത്തു വന്നു. വയസ്സന്മാര്‍ തിമിരം ബാധിച്ച കണ്ണുകള്‍ കൊണ്ട് കഷടപ്പെട്ട് ഇനി എന്ത് സംഭവിക്കും എന്ന് അറിയാന്‍ വേണ്ടി ഇമ വെട്ടാതെ കുട്ടപ്പായിയുടെ ബെഡിലേക്ക് നോക്കിയിരുന്നു, കൂടാതെ കത്ത് വെച്ച ബുക്കിലേക്കും. 

കുഞ്ഞുമേരി കിഴിമതിയാക്കി പോകാന്‍ ഒരുങ്ങുമ്പോള്‍ കുട്ടപ്പായി ആരും കാണുന്നില്ലല്ലോ എന്ന് ഉറപ്പു വരുത്തി അല്പം ലജ്ജയോടെ എഴുതിയ കത്ത് വച്ചു നീട്ടി. ഒരു ചോദ്യം പോലും ചോദിക്കാതെ കുഞ്ഞുമേരി ആ കത്ത് വാങ്ങി.വയസ്സന്മാര്‍ ദീര്‍ഘ നിശ്വാസം വിട്ടു. കുഞ്ഞുമേരി കത്തുമായി ഡ്യൂട്ടി റൂമിലേക്ക്‌ ഓടി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഓമന നേഴ്സ് കാണാതെ ബുക്കിനുള്ളില്‍ ഒളിപ്പിച്ചു കത്ത് വായിക്കാന്‍ തുടങ്ങി.

  എത്രയും പ്രീയപ്പെട്ട മേരി സിസ്റ്റര്‍, 
               എന്റെ ചേട്ടന്‍ ഒരു പുല്ലു ലോറി ആയി എന്റെ മുന്നില്‍ കല്യാണം കഴിക്കാതെ നില്ക്കാന്‍ തുടങ്ങിയിട്ട് നാള്‍ ഏറെയായി. എന്റെ അപ്പനാണെങ്കില്‍ പുര നിറഞ്ഞു നില്‍ക്കുന്ന ചേട്ടനെ കല്യാണം കഴിപ്പിക്കാന്‍ ഒരു താല്‍പ്പര്യവും കാണിക്കുന്നുമില്ല. നിങ്ങള്‍ എത്ര ആത്മാര്‍ഥതയോടെ ആണ് രോഗികളെ പരിചരിക്കുന്നതു? എന്ത് കൊണ്ട് എന്റെ ചേട്ടനെ കല്യാണം കഴിച്ചു പരിചരിച്ചു കൂട? ഉത്തരം പ്രതീക്ഷിച്ചുകൊണ്ട് ,
                                                                                                       കുട്ടപ്പായി.

കുഞ്ഞുമേരി കഷായം കുടിച്ചതു  മാതിരി ആയി. കുട്ടപ്പായിയെ സ്നേഹിച്ച കുഞ്ഞുമേരിയുടെ മുന്നില്‍  സ്വന്തം ചേട്ടനെ കല്യാണം കഴിക്കാനുള്ള അപേക്ഷയുമായി കുട്ടപ്പായി. അന്ന് വൈകുന്നേരം നല്ല തിളപ്പിച്ച വെള്ളത്തില്‍ മുക്കിയ കിഴികൊണ്ട് കുട്ടപ്പായിയെ മൂന്നുലോകവും കുഞ്ഞുമേരി കാണിച്ചു കൊടുത്തു. കിഴിയുടെ ചൂടില്‍ കുട്ടപ്പായിയും കണ്ടു നിന്ന വയസ്സന്മാരും അവരവരുടെ ഭാവനകള്‍ രചിച്ചു. അന്ന്  എന്നും സംഭവിച്ചിരുന്ന മൂക്കിന്റെയും പുരികത്തിന്റെയും അസാധാരണത അവള്‍ക്കു അനുഭവപ്പെട്ടില്ല.


2011 ഒക്‌ടോബർ 2, ഞായറാഴ്‌ച

വംശനാശം സംഭവിക്കാത്ത മാതൃത്വം

ബോസ്ടനിലെ പുലര്ച്ചകള്‍ സംഗീത മധുരിമം ആക്കുന്നത് 91.4 fm റേഡിയോ ആണ്. പ്രഭാതങ്ങള്‍ എന്നും ശാപമേറ്റ്  വാങ്ങിയിരുന്നു ഷാജിയില്‍ നിന്ന്. എന്നാല്‍ ശാപമോക്ഷം നല്‍കാനായി മീനാക്ഷി എന്നും 91.4 fm റേഡിയോ തുറന്നു വെയ്ക്കും. മനസ്സിനെ കുളിര്‍പ്പിക്കുന്ന സ്വരങ്ങളുമായി ഷാജിയുടെ ഉറക്കത്തിനു പൂര്‍ണ്ണ വിരാമം.
   എന്നും  സംഗീതത്തില്‍ മുഴുകിയിരുന്ന 91.4 fm ചാനല്‍ ഒരു ദിവസം ഷാജിയെ ഉണര്‍ത്തിയത് തികച്ചും വ്യത്യസ്തമായ ഒരു പരിപാടിയും കേള്‍പ്പിച്ചു കൊണ്ടാണ്. അവര്‍ അമേരിക്കയില്‍ താമസിക്കുന്ന ചിലരെ തിരഞ്ഞെടുത്തു അവരുടെ അമ്മമാരെ കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക്‌ ഒരു ചിലവും കൂടാതെ കൊണ്ടുവരാന്‍ പരിപാടി ഇട്ടിരിക്കുന്നു. fm കാര്‍ക്ക് തെരഞ്ഞെടുക്കുന്നതിന് ചില നിബന്ധനകള്‍ ഉണ്ടെന്നു മാത്രം. fm കാരുടെ ഈ പ്രഖ്യാപനം കാട്ടുതീ പോലെ ബോസ്ടനിലെ മലയാളികള്‍ കൊണ്ടാടി. പലരും അവരുടെ അമ്മമാരെ കൊണ്ടുവരാന്‍ യോഗ്യത പ്രഖ്യാപിക്കുകയും ചെയ്തു.
    fm  ന്റെ പ്രയത്നത്തിന്റെ സഫലീകരണം എന്ന മട്ടില്‍ 10 മലയാളി അമ്മമാര്‍ ഒരു ഡിസംബറില്‍ ബോസ്ടനില്‍ എത്തി. അതില്‍ വേറിട്ട്‌ നിന്നത് ഖദീജ ഉമ്മയായിരുന്നു. തലയില്‍ തട്ടമിട്ട്  കാതില്‍ മുഴുവന്‍ ആഭരണവും അണിഞ്ഞു തടിച്ച ഒരു കറുമ്പി. വാക്കുകളില്‍ മലബാര്‍ ചുവ, പ്രവര്‍ത്തികളില്‍ നിഷ്കളങ്കത, മനസ്സില്‍ ലാളിത്യവും. fm കാരെയും കൂടെ വന്നവരേയും അടുപ്പിക്കാന്‍ വേറെ എന്ത് വേണം! ഖദീജ ഉമ്മയുടെ മകന്റെ   ജോലി റോഡ്‌ മൈന്റനന്സില്‍ ആണ്. മഞ്ഞു കാലങ്ങളില്‍ കുന്നുകൂടുന്ന ഐസ് പാളികളെ മാറ്റി വാഹനം നന്നായി ഓടാനുള്ള സജ്ജീകരണം ചെയ്യുന്ന കമ്പനിയില്‍ ആണ് ഉമ്മയുടെ മകന്‍  ബഷീറിന്റെ ജോലി. ഡിസംബര്‍ മാസം ആയതിനാല്‍ ബഷീറിനു ഭാരിച്ച ഉത്തരവാദിത്വമാണ്. ഉമ്മയെ ഒന്ന് പരിചരിക്കാനോ കണ്ടു സംസാരിക്കാനോ ബഷീറിനോ  സമയം ഇല്ല. 
   മീനാക്ഷിക്ക് fm കാരുടെ ഉത്സവവും അമ്മമാരുടെ വരവും അത്ര പ്രധാന്യമുള്ളതായിരുന്നില്ല. ഒരു ദിവസം റേഡിയോ ജോക്കി ആയി fm കാര്‍ ഖദീജ ഉമ്മയെ അവതരിപ്പിച്ചു. നിഷ്കളങ്കതയില്‍ ചാലിച്ച വാക്കുകള്‍ മീനാക്ഷിയെ ചെവിയെടുക്കാതെ fm ലേക്ക് അടുപ്പിച്ചിരുത്തി. ആദ്യത്തെ ഫോണ്‍ കാള്‍ കണക്ട് ചെയ്തു.

'ഉമ്മ എന്താണ് അമേരിക്കയിലേക്ക്‌ കൊണ്ട് വന്നത്? ' ഒരാള്‍.

 'കോയിക്കോടന്‍ ഹല്‍വയും ചിപ്സും ഉണ്ടയും. തോക്കുള്ള അമേരിക്കന്‍ പോലിസ് എയര്‍പോര്‍ട്ടില്‍ വച്ച് അത് മുഴുവനും വാങ്ങി വച്ച്. ചെലപ്പോള്‍ രാത്രി അവര് ശാപ്പിട്ടു കാണും'. 


കൂട്ടച്ചിരി !

മറ്റൊരു കാള്‍ "ഉമ്മയുടെ യാത്ര എങ്ങിനെ ഉണ്ടായിരുന്നു?" .


" എന്റെ മോനെ എന്ത് പറയാനാ.... നല്ല കിളുന്തു മക്കള് ജൂസ് വേണോ, ചായ വേണോ കാപ്പി വേണോന്നും ചോയിച് ചുറ്റും നടക്കുകയാ ബിമാനത്തില്. ഒരു നേരം ബിമാനത്തിന്റെ ജനലെക്കൂടി നോക്കുമ്പോ എനക്ക് തോന്നി ആകാശത്തില് നിര്തീട്ടതാ എന്ന്. ആളെ ഇറക്കി ബേറെ ബിമാനത്തില് കേറ്റാന്‍ ആണെന്ന് തോന്നുന്നു".


ചിരി തുടരുന്നതിന് ഇടക്ക് അടുത്ത കാള്‍. 'ഉമ്മ പാട്ട്  പാടണം' .


ഒരു നാണവും കൂടാതെ ഖദീജ ഉമ്മ ഉറക്കെ തന്നെ ഒരു നാടന്‍ പാട്ട്.....

അടുത്ത കാള്‍ 'ബോസ്ടനിലെ മലയാളികളോട്  എന്താണ് പറയാനുള്ളത്?' 

അതുവരെ കളിച്ചും ചിരിച്ചും പറഞ്ഞിരുന്ന ഖദീജ ഉമ്മ കുറച്ചു ഗൗരവം പ്രാപിച്ചു. 

    'നിങ്ങളെല്ലാം  ഇമ്മളെ നാടു ബിട്ടു ബേറെ ദേശത്ത് വന്നു കഷ്ടപ്പെടുന്നോരാ. ഒരു കൊയിക്കറി ഞാന്‍ ബെച്ചാല്‍ എനക്ക് തോണ്ടേന്നു ഇറങ്ങൂല. കാരണം ബേറൊന്നും അല്ല. അന്റെ മോന്‍ ബഷീര്‍ മഞ്ഞത്ത് കിടന്നു ഇബിട കഷ്ടപ്പെടുമ്പോ എങ്ങനെ ഉമ്മാക്ക് ബറ്റു ഇറങ്ങും. അതുപോലെയല്ലേ എന്റെ ഇബിടുള്ള മക്കളെല്ലാം.  ' ഏതു ഉമ്മക്കും കേട്ടിയോക്കും ആകും  നാട്ടിലേക്ക്  അയച്ചു തരുന്ന പൈസ കൊണ്ട് ഇറച്ചിയും പത്തിരിയും തിന്നു ഇരിക്കാന്‍?' ഇവിടെ ഉള്ളോരെല്ലാം എനക്ക് എന്റെ ബഷീറിനെ പോലെയാ. നിങ്ങളെല്ലാം എന്റെ മക്കളാ.  

Fm  ലൂടെ ഉമ്മയുടെ കരയുന്ന ശബ്ദം സ്പഷ്ടമായി കേള്‍ക്കാം. നിശബ്ദത. നിഷ്കളങ്കതയില്‍ പൂത്തുലഞ്ഞ ആ വാക്കുകളില്‍  ജാതിയുടെയോ മതത്തിന്റെയോ ഒരു പ്രതീകം പോലും ഇല്ലായിരുന്നു. മറിച്ചു നാനാത്വത്തില്‍ ഏകത്വം കണ്ടിരുന്ന മാതൃത്വത്തിന്റെ പൂര്‍ണ്ണതയുള്ള വാക്കുകളായി അവ.  അതുവരെ ചിരിച്ചും കളിയാക്കിയും ഇരുന്നവര്‍ അല്‍പനേരം തങ്ങളുടെ അച്ഛനെയും അമ്മയെയും മനസ്സില്‍ കണ്ടു. ഉമ്മ നിറഞ്ഞ കണ്ണുകളോടെ തുടര്‍ന്നു. 

   'ബഷീറിനെ ബയറ്റില്‍ ഇട്ടു നടക്കുമ്പോ ഒരു ദിവസം ഒരു ഇളക്കവും ചെക്കനില്ല....ഇതറിഞ്ഞ ബഷീറിന്റെ ഉപ്പാക്ക് നിക്കക്കള്ളിയില്ലതായി. രാത്രി മൂന്നു മൈല്‍ നടന്നു ഡോക്ടറെ പൊരേല് എത്തിയപ്പോ മണി നാല്. ഡോക്ടര്‍ സാറ് എണീക്ക്ന്നത് ബരെ കാത്ത് ബയറു കാണിച്ച്. ഓറു നോക്കീട്ടു പറഞ്ഞ് കുഞ്ഞന് ഒന്നൂല്ലാന്നു. ആ ബയറിന്റെ ബേദന മക്കള് ഏട നിന്നാലും ഉണ്ടാവൂലെ മക്കളെ' .

ഉമ്മ തുടര്‍ന്നു.

'ഞാളെ പോറ്റാന്‍ ഓന്‍ ഇങ്ങു ബരുമ്പോ പോണ്ടാ എന്ന് പറയാന്‍ പറ്റുമോ? ഓന്റെ തായ രണ്ടു പെണ്‍കുട്ടികള്‍ ആണ്. ഓന്‍ ഞങ്ങളെ ചങ്കും പറിച് ഇങ്ങു പോന്ന്'. 

കേട്ട് നിന്ന റേഡിയോ ജോക്കികള്‍ കരഞ്ഞു തളര്‍ന്ന ഉമ്മയോട് മൂഡ്‌ മാറ്റാന്‍ ഒരു പാട്ട് പാടാന്‍ പറഞ്ഞു. ഉമ്മ ഒരു താരാട്ട് പാട്ട് പാടി. പാടുന്നതിനു ഇടയില്‍ ആ ഉമ്മ കരഞ്ഞു തീര്‍ക്കുന്നുണ്ടായിരുന്നു. പാട്ട് നിര്‍ത്തിയപ്പോള്‍ ആരോ ചോദിച്ചു, താരാട്ട് പാട്ടിനും ഉമ്മ എന്തിനാ കരയുന്നത് എന്ന്. 

ഉമ്മ തുടര്‍ന്നു.

'ബഷീറിനെ പെറ്റു കെടക്കുമ്പോള്‍ അപ്പറത്തെ പൊരേല് ഒരു തള്ള ഒരു ചെക്കനേയും പെറ്റു ചത്ത്‌ പോയി. അബര് ഞമ്മന്റെ ആളല്ലായിരുന്നു'.

ഇത് കേട്ടു നിന്ന ഒരാള് ചോദിച്ചു. 'ഞമ്മന്റെ ആളല്ല ' എന്ന് പറഞ്ഞാല്‍ എന്താ?


ഉമ്മ പറഞ്ഞു.
'അബര് ബേറെ മതക്കാരാ...ഹിന്ദുക്കളാ.. തള്ള ചത്ത അന്ന് മുതല് ആ ചെക്കന്‍ ബായിട്ടു കരയും. കരച്ചില് കേട്ടാല് ഞമ്മന്റെ മൊലെല്  പാല് നെറയും. ഒരു ദിവസം ഞാന്‍ ആ ചെക്കനെ ബാരിയെടുത്ത് മൊല കൊടുത്ത്. പിന്നെ അത് തൊടര്‍ന്നു. എന്നും ഈ പാട്ട് പാടി ഒറക്കും . ഒരു മൊല ബഷീറിനും മറ്റേ മൊല ആ ചെക്കനും. ഇത് ആ ചെക്കന്റെ അച്ഛനും എനക്കും ബഷീറിന്റെ ഉപ്പാക്കും മാത്രം അറിയാവുന്ന ഒരു സീക്രട്ടാ....'

ഒന്നു കൂടി ആ ഉമ്മ അവസാനമായി ചേര്‍ത്തു. 


' ആ ചെക്കനാ മാറാട് കലാപത്തില് ബഷീറിന്റെ ഉപ്പാനെ കുത്തിയത് '.


പറഞ്ഞു പറഞ്ഞു തളര്‍ന്ന ഉമ്മ മൈക്ക് വേറൊരാള്‍ക്ക് കൊടുത്തു. 


പിറ്റേ ദിവസം മീനാക്ഷി പുലര്‍ച്ചെ എഴുന്നേറ്റു പത്തിരിയും  ചിക്കന്‍ കറിയുമായി ബോസ്ടനിലെ fm റേഡിയോ സ്റ്റേഷന്‍ ഓഫീസിലേക്ക് 20  മൈല്‍ തനിയെ ഓടിച്ചു എത്തി. മറ്റൊന്നിനും അല്ലാ, നിഷ്കളങ്കത നശിക്കാത്തതും മനസ്സില്‍ സ്നേഹം മാത്രം നിറച്ചു നടക്കുന്ന വംശനാശം വന്നുകൊണ്ടിരിക്കുന്ന അമ്മമാരില്‍ ഒരാളായ ഖദീജ ഉമ്മയെ കാണാന്‍. പക്ഷെ fm സ്റ്റേഷന്‍ ല്‍ എത്തുന്നതിനു മുന്‍പ് ഉമ്മ എയര്‍പോര്‍ട്ട് ലേക്ക് തിരികെയുള്ള യാത്രക്കായ് തിരിച്ചിരുന്നു.

മീനാക്ഷിയുടെ തിരികെയുള്ള യാത്രയില്‍ ഒരു ചോദ്യം അവളെ വല്ലാതെ അലട്ടിയിരുന്നു. ഖദീജ ഉമ്മയുടെ നിഷ്കളങ്കത ആവാഹിക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയാതെ പോകുന്നത് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപക്വതയോ അതോ സാമൂഹിക പരിവര്‍ത്തനമോ ?





 
 

ഗുരു പൂജ

മാറിയ വിലാസത്തിനും മാറിയ പുരയിടത്തിനും മാറ്റാൻ പറ്റാത്ത ഗുണവിശേഷമുണ്ട്, അവളിൽ പഴിചാരപ്പെട്ട സ്വഭാവഗുണം.  പിൻ വഴിയിലെ പിറു പിറുക്കലും തുറിച്...