2013 നവംബർ 9, ശനിയാഴ്‌ച

ഒരു ബ്രഷിന്റെ കഥ



അതിരാവിലെ എഴുന്നേറ്റ ജാനു ഒരു യാത്രക്കുള്ള തത്രപ്പാടിലാണ്. മൂന്നു വർഷത്തിനു ശേഷം മീനാക്ഷി നാട്ടിൽ വന്നിരിക്കുകയാണ്. കൂടെ മൂന്നു വയസ്സുള്ള പോക്കിരിയും. ജാനുവിന്റെ ഭാഷയിൽ പറഞ്ഞാൽ 'ഇത്തിനാ പിടിയുള്ള ഓളെ പോറ്റിയതും ഒറക്കിയതും  അപ്പിയിടീപ്പിച്ചതും അവളാണ്. മീനാക്ഷിക്ക് ഉറക്കം ഞെട്ടിയാൽ ജാനു അടുത്തു വേണം. കുളിപ്പിക്കാനും ഊട്ടാനും അംബിളി മാമനെ പിടിക്കാനും ചെരട്ട പുട്ട് ചുടാനും അവൾ  തന്നെ  വേണം. പെറ്റമ്മ മാനന്തവാടിയിൽ ടീച്ചറായി ജോലി ചെയ്യുന്നത് കൊണ്ടാണ് പോറ്റമ്മയുടെ ഉത്തരവാദിത്ത്വം ജാനു നിർവഹിച്ചിരുന്നത് .

കാലങ്ങൾ കടന്നു പോയിരിക്കുന്നു. ജാനുവിന്റെ കാലിനു വാതം ബാധിച്ചിരിക്കുന്നു, നടക്കാൻ വയ്യ. എന്നാലും മീനാക്ഷിയെ കാണാതെ ഇനി ഒരു നിമിഷം നില്ക്കാൻ അവൾക്കു കഴിയും എന്നു തോന്നുന്നില്ല. ജാനു സാരി ഉടുക്കുന്നതിനിടയിൽ ഒണക്കച്ചൻ പറയുന്നുണ്ടായിരുന്നു, ' ഞ്ഞി ഈ കാലും ബെച്ചിറ്റ് ആട കാണാൻ പോന്നുണ്ടോ' എന്ന് . ആര് കേൾക്കാൻ !! ഏഴു ദിവസം മാറ്റിവെച്ചത് ജാനുവിന് മാത്രം അറിയാം. പോവുമ്പോൾ എപ്പോഴത്തെയും പോലെ മീനാക്ഷിയുടെ പ്രീയപ്പെട്ട അരിയുണ്ട ഇലയിൽ  ചുരുട്ടി എടുക്കാനും അവൾ മറന്നില്ല.

  കയ്യിലെ പോതിയിലെക്കായിരിക്കും അവളുടെ നോട്ടം, തന്നെ  കണ്ടാലുണ്ടാകുന്ന സന്തോഷം, മാറി മാറി ഓടിയ മീനാക്ഷിയുടെ ബാല്യകാല സ്മരണകൾ,  വികൃതമായ നടത്തത്തിൽ വഴിനീളെ മനോഹരമായ സ്വപ്നങ്ങൾ  ജാനുവിന്റെ മനസ്സിനെ തലോടി. പരിസമാപ്തിയിൽ ജാനു  മീനാക്ഷിയുടെ വീട്ടിലെത്തി.


മുൻ വാതിലിലൂടെ കയറുന്ന പതിവ് ജാനുവിനു പണ്ടേ ഇല്ല. 'നമ്പാളുടെ വീടല്ലേ!'. പിന്നിലൂടെ നടന്നു അവൾ പിന്നാമ്പുറത്തു ഇരിപ്പായി.ഇതാ ഒരു സ്വപ്നത്തിലെന്ന പോലെ കുഞ്ഞ് തൻറെ  മുന്നിൽ. പക്ഷെ   മീനാക്ഷിയുടെ കണ്ണുകളിൽ ജാനുവിനെ  കാണുമ്പോഴുണ്ടാകുന്ന പ്രസരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു. സ്നേഹം ആ കണ്ണുകളിൽ നിന്നും അകന്നു പോയിരിക്കുന്നു.ആകാംക്ഷയില്ലാത്ത ആ കൈകളിൽ ജാനു അവളുടെ  ഇലപ്പൊതി ഏൽപ്പിച്ചു.

ആമുഖം 'സുഖമാണോ ജാനൂ' എന്ന ചോദ്യത്തിൽ  മീനാക്ഷി ഒതുക്കി. കൂടെ ഒണക്കച്ചന്റെ സുഖവിവരവും. അത് കേട്ട മീനാക്ഷിയുടെ സായിപ്പൻ കുട്ടി ഒണക്കച്ചനെ 'dry father ' ആയി ഉപമിച്ചു. ആംഗലേയവും മലയാളവും ഒത്തു ചേരുന്ന ഒരു വികൃത ഭാഷയുടെ വക്താവായിരുന്നു ആ കുഞ്ഞ് .

രണ്ടു പ്രധാന കാര്യങ്ങളാണ് ജാനു മീനാക്ഷിയുടെ വീട്ടിലെത്തിയാൽ പാലിച്ചു പോന്നത്. ഒന്ന് മീനാക്ഷിയുടെ അമ്മ നാട്ടുകാരുടെ പരദൂഷണത്തിൽ ഏർപ്പെടുമ്പോൾ അതിനെ സ്വാഗതം ചെയ്ത്   എരിവും പുളിയും ചേർക്കുക.രണ്ട് , മീനാക്ഷിയുടെ അമ്മയുടെ പ്രസ്ഥാവനകളെ അതെ പോലെ സ്വീകരിച്ച്‌ സമ്മതം മൂളി തലയാട്ടുക. അത് കൃത്യമായി അന്നും ജാനു പാലിച്ച് അന്ത്യം മടക്ക യാത്രക്കൊരുങ്ങി .
      യാത്രക്കൊരുങ്ങിയ  ജാനുവിനെ അൽപനേരം കൂടെ ഇരിക്കാൻ മീനാക്ഷി നിര്ബന്ധിച്ചു. അമ്മയെയും വിളിച്ച് മീനാക്ഷി ഉള്ളിലേക്ക് പോയി. സംശയം, തിരിച്ചു പോകുമ്പോൾ ജാനുവിന് എന്താ ഒന്നു കൊടുക്കുക എന്ന് തന്നെ. അമ്മയും മകളും പെട്ടിയുടെ മുന്നിൽ തപസ്സായി. മീനാക്ഷി ഓരോ സാധനം എടുത്തു ഉയർത്തി കാണിക്കും. അമ്മ അതിനു നല്ല  വില ഉണ്ടാകില്ലേ എന്ന് പറഞ്ഞു നിരാകരിക്കും. അവസാനം ഒരു ടൂത്ത് ബ്രഷ് എടുത്ത് മീനാക്ഷി അമ്മയെ കാണിച്ചു. അമ്മ അതിനു തലയാട്ടി.  അവർ തമ്മിലുള്ള കുശുകുശുപ്പിന് ശേഷം ബ്രഷുമായി മീനാക്ഷി പുറത്തു വന്നു. ബ്രഷ് ജാനുവിന് കൊടുത്ത ശേഷം മീനാക്ഷി അതു വിവരിച്ചു. ഇത് വെറും ഒരു ബ്രഷ് അല്ല. മറിച് തനിയെ കറങ്ങും, വായിലിട്ടാൽ തനിയെ വൃത്തിയാക്കും, തേക്കേണ്ട ആവശ്യമില്ല. അമ്മയുടെ മുഖത്ത് അല്പം വേവലാതി പിടികൂടി. അമ്മക്കറിയില്ലായിരുന്നു, ഇത് സ്വിച്ച് അമർത്തിയാൽ കറങ്ങുന്ന ബ്രഷ് ആണെന്ന്. അറിയാമെങ്കിൽ ഒരിക്കലും ജാനുവിന് കൊടുക്കാൻ സമ്മതിക്കില്ലായിരുന്നു. കൂടാതെ സ്വന്തമാക്കാനും തീരുമാനിച്ചേനേ. എന്ത് ചെയ്യാൻ , കൊടുത്ത സാധനം ഇനി മടക്കി വാങ്ങാൻ കഴിയില്ലല്ലോ.


ജാനു ഒരിക്കലും കറങ്ങുന്ന ഒരു ബ്രഷ് കണ്ടിട്ടില്ല. ഉമിക്കരിയിൽ പല്ല് തേച്ചു ശീലിച്ച ജാനുവിന് ഇതാ ഒരു ബ്രഷ് . അതും കറങ്ങുന്നത്. കൈയ്യിൽ ബ്രഷുമായി കയറി വന്ന ജാനുവിനെ കണ്ടപ്പോൾ ഒണക്കച്ചൻ കളിയാക്കുന്ന ഒരു ചോദ്യം. ' ഒരിയാണ നീ പല്ല് തേക്ക്വാൻ തീരുമാനിച്ചോ? ''ഈ തീയ്യനു ബേറെ ഒരു കിന്നാരോം പറയാനില്ലേ?' എന്ന ചോദ്യത്തിൽ ജാനുവിന്റെ മറുപടി ഒതുക്കി.

ബ്രഷ് കിട്ടിയതുനു ശേഷം ജാനു കയ്യിൽ നിന്ന് താഴെ വച്ചിട്ടില്ല. അതിന്റെ സ്വിച്ച് ഓണ്‍ ചെയ്ത് കയ്യിലെ രോമത്തിൽ പിടിക്കും. ഇക്കിളി കൂട്ടി ചിരിക്കും. മിന്നുന്ന ബ്രഷിന്റെ കവർ നോക്കുന്നത്  കണ്ടാൽ തോന്നും 'instruction' എല്ലാം മന:പാഠമായി എന്ന്. ജാനു ഒണക്കച്ചന് കറങ്ങുന്ന ബ്രഷിന്റെ പ്രവർത്തനം വിശദീകരിച്ചു കൊടുത്തു. ഡെമോയും കാണിച്ചു. ഒണക്കച്ചന്റെ ആകാംക്ഷയും ജിജ്ഞാസയും പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ജാനുവിന്റെ കയ്യിൽ നിന്ന്   വാങ്ങി ഒണക്കച്ചൻ ബ്രഷ് ഓണ്‍ ചെയ്തു. കറങ്ങുന്നത് കണ്ട് രണ്ടുപേരും നിഷ്കളങ്കമായി ആർത്തു ചിരിച്ചു.

മങ്ങിയ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലും ഉറക്കത്തിന്റെ ഞെട്ടലിലും ജാനു ബ്രഷ് എടുത്തു സ്വിച്ചിട്ട് ഒന്ന് കറക്കും. മങ്ങിയ ചിമ്മിനി വെളിച്ചത്തിൽ ബ്രഷ് കറങ്ങുന്നതും അതിന്റെ ഒച്ചയും ഒരു സ്വപ്നവും അതിലെ സംഗീതവും ആയി മാറി ജാനുവിന്. എത്ര തവണ അവൾ അത് കറക്കി എന്ന് അവൾക്ക് തന്നെ തിട്ടമുണ്ടാകില്ല . എന്നാലും ബ്രഷിന്റെ താരാട്ടിൽ അവൾ അറിയാതെ മയങ്ങി പോയി.

വൈകിയാണ് ഉണർന്നതെങ്കിലും ഉണർന്നപ്പോൾ ജാനു തപ്പി നോക്കിയത് ബ്രഷിനു വേണ്ടിയായിരുന്നു. അല്പം അകലെയായി കറങ്ങുന്ന ബ്രഷിന്റെ ഒച്ച കേട്ടപ്പോൾ അല്പം വൈമനസ്യത്തോടെ ശബ്ദത്തിന്റെ ദിശയിലേക്ക് അവൾ നടന്നു.കിണറ്റിന്റെ കരയിലെ ആ കാഴ്ച അസഹാനീയമായിരുന്നു.  പല്ലില്ലാത്ത ഒണക്കച്ചൻ കറങ്ങുന്ന ബ്രഷ് കൊണ്ട് മോണ തേച്ച് ആനന്ദിക്കുന്നതും ഇക്കിളി കൂട്ടി ചിരിക്കുന്നതുമായ കാഴ്ചയാണ്‌ അവൾ  കണ്ടത്. പക്ഷെ എന്തെന്നറിയില്ല ഓണക്കച്ചനെതിരെ ഒരു വാക്കുപോലും അവൾ ഉരിയാടിയില്ല.

ബ്രഷ് കൈക്കലാക്കിയ ഒണക്കച്ചന്റെ കഥ മീനാക്ഷിയുടെ അമ്മയുമായുള്ള ജാനുവിന്റെ പരദൂഷണത്തിനിടയിൽ മറ്റൊരു ദിവസം പൊങ്ങി വന്നു. ഇത് കേട്ട മീനാക്ഷി വികാരഭരിതയായി പറഞ്ഞു , ഇതാണ് നമ്മൾ ഫെമിനിസ്റ്റ് ആയി പോകുന്നത്. അത് കേട്ട ജാനു അതിനും തലയാട്ടി, ജീവിതത്തിൽ ഫെമിനിസ്റ്റ് എന്ന വാക്ക് ഒരു തവണ പോലും  കേട്ടിട്ടില്ല എങ്കിലും...












2013 ജൂലൈ 17, ബുധനാഴ്‌ച

പ്രാകൃതൻ



എന്നെത്തെയും പോലെ അയാൾ ഇന്നും അപ്പാർട്ട്മെന്റിന്റെ മുൻപിൽ ഉണ്ടായിരുന്നു. പ്രാകൃതൻ,  കയ്യിൽ ഒരു ഭാണ്ടക്കെട്ട്, നീണ്ട താടി, ദുഷിച്ച നാറ്റം . അമേരിക്കയിൽ വരുമ്പോൾ ചിന്തിച്ചിരുന്നത് എല്ലാവരും ഇവിടെ സമ്പന്നരാണ് എന്നാണ്. പക്ഷെ പലപ്പോഴും അതിനു വ്യതിയാനമായിരുന്നു പ്രാകൃതൻ . അവിടെയും പിച്ച എടുക്കുന്ന  ആളുകൾ . പക്ഷെ അമേരിക്കയിലുള്ള പിച്ചക്കാർക്ക്‌ പ്രതീക്ഷ തീരേയില്ല, ഇവിടുത്തെ നാട്ടുകാരിൽ.

എന്നെ കണ്ടാൽ അയാൾ എന്നും കാറിന്റെ മുന്നിൽ വരും. പേഴ്സ് തുരന്ന് ഒരു ഡോളർ അയാൾക്ക് നീട്ടും. ചിരി ഒഴിവാക്കി അല്പം ഗാംഭീര്യം പൂണ്ട്‌ അയാൾ ആ ഡോളറും കൈയിലാക്കി നടന്നു നീങ്ങും . എന്നും അത്  ഒരു തുടർ കഥയായി നടന്നിരുന്നു. ഞാൻ എങ്ങിനെയെങ്കിലും ഒരു ഡോളർ വൈകുന്നേരം ആകുമ്പോഴേക്കും എടുത്തു പേഴ്സിൽ ഇടും. നാളെ കാറിനു മുന്നിൽ കാത്തുനില്ക്കുന്ന ആയളുടെ പ്രതീക്ഷ അസ്തമിപ്പിക്കാൻ എനിക്ക് അല്പം പോലും ആഗ്രഹം ഇല്ലായിരുന്നു.

ഞാൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആവേണ്ട ആളല്ല. പഠിക്കുമ്പോൾ അച്ഛൻ നിര്ബന്ധിച്ചു,  എഞ്ചിനീയർ ആയി. സ്നേഹം വേറെ എന്തിനോടോ ആയിരുന്നു. അത് അറിയാനും ശ്രമിച്ചില്ല. എഴുതുന്ന കോഡ് എന്നും തെറ്റുകൾ നിറഞ്ഞതായിരുന്നു. മാതൃകാ പരമായ ശകാരങ്ങൾ എനിക്ക് പുത്തരി അല്ലാതായി. ഈ ജോലി മതിയാക്കി കടന്നു കളയാൻ എന്നും ആഗ്രഹിച്ചിരുന്നു.  കുടുംബത്തെ ഓർത്താണ് കടിച്ചു തൂങ്ങി നില്ക്കാൻ ഞാൻ ശ്രമിച്ചിരുന്നത് . ആന്ദരിക സംഘര്ഷം എന്നെ വേട്ടയാടിയ ദിനങ്ങൾ . പ്രതീക്ഷയിൽ മുങ്ങി നില്ക്കുന്ന ഭാര്യ, എന്നും എന്നെ ജോലി ഭാരം തുടരാൻ പ്രകോപിപ്പിച്ചു.

 മാനേജർ ഒരു നാൾ ഒറ്റയ്ക്ക് മുറിയിൽ വിളിച്ചു. എന്നെത്തെയും പോലെ മാതൃകാ ശകാരം പ്രതീക്ഷിച്ച് മാനസികമായി തയ്യാറായി ഞാൻ മുറിയിൽ കയറിയിരുന്നു. നിർഭയൻ, നിർവികരാൻ, നിർഗുണൻ ഏതു പദാവലിയും എനിക്ക് ചേരും. തികഞ്ഞ അച്ചടക്കത്തോടെ വികൃതമായ മന്ദഹാസത്തോടെ മാനേജർ ആമുഖ ചര്ച്ച ആരംഭിച്ചു.  ഇത് തികച്ചും വ്യത്യസ്തമായൊരു തുടക്കമായി എനിക്ക് തോന്നി. കാരണം ദേഷ്യം ഉള്ളിൽ അടക്കി വികാരങ്ങളെ തുറന്നു കാണിക്കാതെയാണ് മാനേജർ സംസാരിക്കാറ് .  അവസാനം അയാൾ കുറെ ഉപദേശവും വാരിവിതറും.

പക്ഷെ ഇന്ന് മാനേജർ വ്യത്യസ്തനാണ്. എന്തോ അയാൾക്ക്  പറയണം പക്ഷെ അത് പുറത്തേക്കു   വരുന്നില്ല. അവസാനം അല്പം വിഷമം അഭിനയിച്ച്  അയാൾ തുറന്നു പറഞ്ഞു. നാളെ നിങ്ങൾ ഓഫീസിൽ വരേണ്ട. നിങ്ങളുടെ contract terminate ചെയ്തിരിക്കുന്നു. വാക്കുകളുടെ പൂർണ്ണ വിരാമത്തിൽ മാനേജർ എഴുന്നേറ്റ് വാതിൽ തുറന്നു പുറത്തേക്കു പോയി .

എന്നെ ഒരുതരം മരവിപ്പ് പിടികൂടി. തികഞ്ഞ നിശബ്ദത. നാളെ എന്ത് എന്ന ചോദ്യം മാത്രം എന്നിൽ  ബാക്കിയായി .ബാങ്ക് അക്കൗണ്ട്‌ കാലി ആകാൻ ആഴ്ചകൾ വേണ്ട. തന്നിൽ പ്രതീക്ഷ അർപ്പിച്ച് ജീവിക്കുന്ന രണ്ടു ജീവിതങ്ങൾ കൂടാതെ വാടക, ഭക്ഷണം, കറന്റ് ബിൽ, ബാങ്ക് ലോണ്‍, നീളുന്ന ചെലവുകൾ.

ആരും ചെയ്ത ജോലിക്ക് നന്ദിയോ, നന്ദിപ്രസംഗമോ നടത്തിയില്ല. കാരണം ജോലിയിൽ ആത്മാർഥത കാണിക്കാൻ എനിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല.  ആത്മാർഥത കാണിക്കാൻ അറിയില്ല എന്ന് പറയുകുന്നതാകും ശരി. ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ മാനേജർ ഹസ്തദാനം  തന്നു. എന്റെ കൈകൾക്ക് ശക്തി തീരെ കുറവായിരുന്നു. തളർവാദം പിടിച്ച മനസ്സിന്റെ നീറ്റൽ കൈകളിൽ പ്രതിഫലിച്ചു.

കാറിൽ കയറാൻ തുനിഞ്ഞപ്പോൾ ഓഫീസിന്റെ നേർക്ക്‌ തിരിഞ്ഞു നോക്കി. ഓഫീസ് അപ്രത്യക്ഷമായിരിക്കുന്നു. യാത്രക്കിടയിൽ എല്ലാ സിഗ്നലുകളും ചുവപ്പ് കാട്ടി എന്നെ കളിയാക്കി. കഴിവില്ലാത്തവൻ, ഒന്നിനും കൊള്ളാത്തവൻ മനസ്  മന്ത്രിച്ചു . എല്ലാ കാറുകളും എന്നെ കടത്തി വെട്ടി പോകുന്നുണ്ടായിരുന്നു . ആ 'free way ' യിൽ തനിച്ചായ ഒരു കാർ.

ഒന്നും ഭാര്യയോട്‌ പറഞ്ഞില്ല. എന്തിനു പറയണം, എന്തിനു അവളെ കൂടി വേദനിപ്പിക്കണം. എല്ലാം വിട്ടെറിഞ്ഞ്‌ തന്നെ വിശ്വസിച്ചു ഇറങ്ങി വന്നവളാണ്  അവൾ. അവളും കൂടി വിഷമിക്കുന്നത് കാണാൻ എനിക്ക് കഴിയില്ല. എല്ലാം ഉള്ളിലൊതുക്കി സാധാരണ ദിനം പോലെ നല്ല അഭിനയം പുറത്തെടുത്ത് വീട്ടിലേക്കു ഞാൻ കയറി ചെന്നു.

അഭിനയത്തിന്റെ തലങ്ങളെ പുറത്തേക്കു എടുത്ത് വാതിലിനു കൊട്ടി.  മകൻ എന്നെ കണ്ട ഉടൻ ആഹ്ലാദത്തിൽ നൃത്തം ചവിട്ടി. എല്ലാ വിഷമവും മറന്നു അവനെ അല്പനേരം നോക്കി നിന്നു. നാളത്തെ ദിനം എന്നത് തികട്ടി പുറത്തേക്കു വരുന്നത് എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. എന്നാൽ അല്പം പോലും വിട്ടു കൊടുക്കാതെ മനസ്സിനെ വരിഞ്ഞുകെട്ടി  അഭിനയിക്കാൻ എനിക്ക് സാധിച്ചു. രാത്രി ജനലിലൂടെ നോക്കിയപ്പോൾ റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെ കാണുമ്പോൾ എന്റെ വണ്ടി നാളെ എവിടേക്ക് ഓടും എന്നറിയാതെ വെമ്പൽ കൊള്ളുന്നത് ആരും അറിഞ്ഞില്ല. വാഹനങ്ങളുടെ ചുവപ്പ് എന്നെ വല്ലാതെ ആക്രമിച്ചു.

എപ്പോൾ കിടന്നു എന്ന് അറിയില്ല. മൂന്നു മണിക്കും തനിയെ ഉണര്ന്നു കിടന്നത് ഓർമയുണ്ട്. അവളുടെ വിളി കേട്ടാണ് ഞാൻ ഉണരുന്നത്. അവൾ ശബ്ദത്തിൽ വിളിച്ചു കൂവുന്നുണ്ടായിരുന്നു, "അല്ല മനുഷ്യാ ഓഫീസിൽ പോകുന്നില്ലേ ..സമയമായി." കൂടെ തമാശക്ക് , ഇന്ന് ഇവിടെ ഇരുന്നുടെ .....  മോനൊരു കൂട്ടായി എന്നൊരു ഉപദേശവും. ഇനി എന്നും മോന് കൂട്ടായിരിക്കാം എന്ന് പറയാനുള്ള ധൈര്യം ഞാൻ കാണിച്ചില്ല. എന്നത്തേയും പോലെ ഒരുക്കങ്ങൾ പൂർത്തിയായി. ഓഫീസിലേക്കുള്ള യാത്ര. സത്യത്തെ മറക്കാൻ വേറൊരു വഴിയും ഞാൻ കണ്ടില്ല.

പൊതിഞ്ഞ ഉച്ച ഭക്ഷണവുമായി കാറിന്റെ അടുക്കലേക്ക്. എന്നത്തേയും പോലെ ആ പ്രാകൃതൻ  കാറിന്റെ മുന്നിൽ ഉണ്ടായിരുന്നു.മുടിയുടെ ദുര്ഗന്ധം അടിച്ചപ്പോൾ ഞാൻ ഉണര്ന്നു. പേഴ്സ് എടുത്തു തുറന്നു നോക്കി. എന്നത്തേയും പോലെ ഡോളർ എടുക്കാൻ ഭാവിച്ചു. പേർസിൽ ഡോളർ ഇല്ല. പേര്സിൽ  മാറി മാറി ഓരോ അറകളിൽ നോക്കി. എവിടെയും ഒരു പെന്നി പോലും ഇല്ല.  പ്രാകൃതൻ നിർവികാരനായി അവിടെ തന്നെ നിന്നു.

ജീവിതം ഒരു പൂർണ്ണ വിരാമത്തിൽ എത്തി നില്ക്കുന്നു എന്ന് എന്റെ മനസ്സിൽ അലയടിച്ചു. കണ്ണുകളിലെ നനവ്‌ പുറത്തേക്കു ഒഴുകി തുടങ്ങിയിരുന്നു. എല്ലാ വിഷമവും ഒരു ഉരുൾ പൊട്ടലായി ആ പ്രാകൃതന്റെ മുന്നിൽ മാറി മാറി അലയടിച്ചു. അടക്കിവെച്ച വിഷമം തെല്ലു അടക്കി വെക്കാനാവാതെ ആ പ്രാകൃതന്റെ മുന്നിൽ നിന്ന് ഞാൻ വികാരാധീനനായി.  എന്ത് എന്നറിയാതെ പ്രാകൃതൻ അല്പം നേരം പകച്ചുനിന്നു . വൈകാതെ നിർവികാര ഭാവത്തോടെ വന്നു എന്നെ കെട്ടിപ്പിടിച്ചു. അൽപ സമയത്തിനുള്ളിൽ അയാൾ ഒരിക്കലും ഉച്ചരികാത്ത ഒരു ശബ്ദം ഉച്ചരിച്ചു. "Thanks " അതും പറഞ്ഞ്‌ അയാൾ  തന്റെ ഭാണ്ടവും പേറി യാത്രയായി.
എന്തിനു അയാള് thanks പറഞ്ഞു എന്ന് എനിക്ക് മനസ്സിലായില്ല. ആ നിമിഷത്തിൽ പ്രാകൃതന്റെ ദുർഗന്ധം എനിക്ക് അനുഭവപ്പെട്ടതു
മില്ല .   



ഗുരു പൂജ

മാറിയ വിലാസത്തിനും മാറിയ പുരയിടത്തിനും മാറ്റാൻ പറ്റാത്ത ഗുണവിശേഷമുണ്ട്, അവളിൽ പഴിചാരപ്പെട്ട സ്വഭാവഗുണം.  പിൻ വഴിയിലെ പിറു പിറുക്കലും തുറിച്...