2011 സെപ്റ്റംബർ 25, ഞായറാഴ്‌ച

ഉണങ്ങാത്ത മുറിവുകള്‍.......

വേളത്തു നിന്ന് അമേരിക്കയിലേക്ക്‌ - 7


പ്രയാണങ്ങളുടെ വഴിവക്കില്‍ മീനാക്ഷി ഒരു തവണ കൂടി പുലിക്കോടന്‍ നാരായണനെ കാണാന്‍ ഇടയായി. കൂട്ടുകാരനെ കാണാന്‍ പുറപ്പെട്ട ഷാജിയും മീനാക്ഷിയും ചെന്നെത്തിയത്  1978  ഇല്‍ പ്രതിനായകനായി രാജിവെക്കെണ്ടിവന്ന ആഭ്യന്തര മന്ത്രി കരുണാകരന്റെ ചതുരംഗത്തിലെ ശക്തനായ പുലിക്കോടന്റെ മുന്‍പില്‍. അന്നത്തെ പല്ലും നഖവും അഴിച്ചു മാറ്റി പുലിക്കോടന്‍ സ്വാത്വിക ഭാവം കൈവരിച്ചിരിക്കുന്നു. നെറ്റിയില്‍ ചന്ദനകുറി, ശാന്തമായ പ്രകൃതം, മനസ്സില്‍ പക്വത. മീശയുടെ ഗാംഭീര്യം കുറഞ്ഞോ എന്നൊരു സംശയവും.

ബോസ്ടനില്‍ താമസിക്കുന്ന മകന്റെ കൂടെയാണ് പുലിക്കോടന്റെ താമസം. മീനാക്ഷിക്ക് പുലിക്കൊടനുമായി ബന്ധപ്പെട്ട കായണ്ണ പോലീസ് സ്റ്റെഷനോ, രാജനോ സംസ്ഥാനം മുഴുവന്‍ ഇളക്കിയ രാജന്റെ തിരോധാന കഥയോ ഒന്നും അറിയില്ലായിരുന്നു. അവിടുന്നും ഇവിടുന്നും കേട്ട രാജന്റെ ശകലവും പുലിക്കോടന്‍ ശകലവും മാത്രം. കൂട്ടുകാരന്‍ ആതിഥ്യ മര്യാദ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ കാണിച്ചു. പുലിക്കൊടനെയും മകനെയും ഷാജിക്കും മീനക്ഷിക്കും പരിചയപ്പെടുത്തി, തിരിച്ചും. മീനാക്ഷി തന്റെ സ്കൂള്‍ ദിന ഓര്‍മകളുടെ ഭാണ്ഡം തുറന്നു വിട്ടു. താന്‍ പഠിച്ചിരുന്ന സ്കൂളില്‍ ഒരു സ്പോര്‍ട്സ് ദിനം ഉദ്ഘാടനം ചെയ്യാന്‍ പുലിക്കോടന്‍ വന്നിരുന്നു. പുലിക്കൊടനും അത് ഒരു ഓര്‍മയായി അവശേഷിക്കുന്നു.

സംസാരം മുറുകി, സാംസ്‌കാരിക , സാമ്പത്തിക സാമൂഹിക തലങ്ങളിലേക്ക് കടന്നു. അതിനു പിന്നാലെ വിനോദ മേഖലയായ സിനിമ സംസാരത്തില്‍ സ്ഥാനം പിടിച്ചു. എല്ലാവരും ചര്‍ച്ചയില്‍ കാര്യമായ സംഭാവനകള്‍ കൊടുത്തു കൊണ്ടിരിക്കുമ്പോള്‍ പുലിക്കോടന്‍ മാത്രം എല്ലാത്തില്‍ നിന്നും ഒന്ന് ഒതുങ്ങി സംസാരിച്ചു. സംസാരം കടന്നു 'തലപ്പാവ് ' എന്ന സിനിമയിലും എത്തി. സിനിമയുടെ ഗഹനതയും ആളുകളുടെ പരിച്ചേദവും മനസ്സിലാക്കാതെ മീനാക്ഷി നക്സല്‍ വര്‍ഗീസിന് പകരം രാജനെ തലപ്പാവില്‍ പ്രതിഷ്ഠിച് സംസാരത്തില്‍ മുഴുകി. രാജന്‍ എന്ന പദം പുലിക്കോടന് എങ്ങിനെ വര്‍ണ്ണിക്കണം എന്നറിയില്ല. 1976- 77  ശേഷം ഓരോ വര്‍ഷവും രാജന്റെ നിര്‍വചനം മാറിയിരിക്കും. ആ മനസ്സില്‍ ആദ്യം രാജനെന്ന ക്രിമിനലും പിന്നെ കൊല ചെയ്യണ്ട അവസ്ഥയിലും പിന്നെ പശ്ചാത്താപത്തിന്റെ നീറ്റലിലും ആ നിര്‍വചനം മാറിയിരുന്നു. എന്നാലും രാജന്‍ എന്ന വാക്ക് മീനാക്ഷിയുടെ വായില്‍ നിന്ന് അടര്‍ന്നു വീണതും പുലിക്കോടന്‍ ഒരു കൊലകുറ്റം ചെയ്ത മാനസിക നൊമ്പരവും പേറി മിണ്ടാതെ തല താഴ്ത്തി ഇരിപ്പുണ്ടായിരുന്നു. മനോവ്യഥ മനസ്സിലാക്കിയ ഷാജി കണ്ണുരുട്ടി മീനാക്ഷിയെ പേടിപ്പിച്ചു. പന്തികേട്‌ മനസ്സിലാക്കിയ മീനാക്ഷി ഒന്നും പിന്നെ മിണ്ടിയില്ല. കൂടാതെ അച്ഛന്റെ മനോവ്യഥ മനസ്സിലാക്കിയ മകന്‍ പെട്ടെന്ന് മറ്റൊരു വിഷയം തെരഞ്ഞെടുക്കുകയും രാജന്റെ വിഷയം തിരിച്ചു വരാതെ നോക്കുകയും ചെയ്തു.
സൗഹൃദം പുതുക്കി മീനാക്ഷിയുടെ മടക്ക യാത്രയില്‍ ഷാജി മീനാക്ഷിയെ പൊതിരെ ശകാരിച്ചു. കാരണം മറ്റൊന്നും ആയിരുന്നില്ല. പുലിക്കോടന്റെ മുന്നില്‍ വച്ച് രാജന്റെ ശബ്ദം പ്രയോഗിച്ചത് ഷാജിക്ക് തീരെ പിടിച്ചില്ല. കൂടെ ഉണ്ടായിരുന്നവരും മീനാക്ഷിയെ കുറ്റപ്പെടുത്തി. അടിയന്തിരാവസ്ഥ കാലവും , രാജന്റെ തിരോധാനവും പുലിക്കോടന്റെ പങ്കും ഷാജി വിവരിച്ചപ്പോള്‍ മീനാക്ഷിക്ക് തന്റെ നാവിന്റെ വികട സരസ്വതിയെ പഴിചാരാനേ കഴിഞ്ഞുള്ളൂ. മീനാക്ഷിയുടെ മുഴുവന്‍ ചിന്തയും പുലിക്കോടന്റെ മാനസിക സംഘര്‍ഷത്തെ കുറിച്ചായിരുന്നു. 1977 നു ശേഷം എത്ര മീനാക്ഷിമാര്‍ രാജന്‍ എന്ന പേരും ചൊല്ലി പുലിക്കോടന്റെ മുന്നില്‍ പോയിട്ടുണ്ടാവും, തികച്ചും സ്വാത്വികനും ശബ്ദത്തില്‍ പക്വതയും കാട്ടിയ പുലിക്കോടന് എങ്ങിനെ ഈ തെറ്റ് പറ്റി. ഭരണ വര്‍ഗ്ഗത്തിന്റെ പ്രതാപം നിലനിര്‍ത്താന്‍ പുലിക്കോടന്‍ ഒരു ചൂണ്ടമൃഗം ആയതാണോ എന്ന് മീനാക്ഷിക്ക് തോന്നി. എന്തായാലും സത്യാവസ്ഥ അറിയണം എന്ന് അവള്‍ തീരുമാനിച്ചു.  ആദ്യം മീനാക്ഷി ചെന്നെത്തിയത് ഒരു അച്ഛനും ഈ ഗതി വരരുതേ എന്ന് തോന്നിപ്പിക്കുന്ന T V ഈച്ചര വാര്യരുടെ "ഒരു അച്ഛന്റെ ഓര്‍മ്മകള്‍ " എന്ന പുസ്തകത്തിലേക്ക്  ആയിരുന്നു. ഒരു സമൂഹത്തിനും ഉത്തരം നല്‍കാനാകാതെ ഈച്ചര വാര്യര്‍ ഇന്നും കേരള മനസ്സില്‍ നില്‍ക്കുന്നു. സ്വന്തം മകന്റെ ശവ ശരീരം പോലും കാണാന്‍ ആ അച്ഛനെ ഭരണ വര്‍ഗ്ഗം അനുവദിച്ചില്ല. സ്വന്തം ഭാര്യ പോലും ഈച്ചരവാര്യരെ കുറ്റപ്പെടുത്തി, 'തന്റെ മകനെ കണ്ടുപിടിക്കാന്‍ കഴിയാത്തവന്‍'. ആ അമ്മയുടെ ശാപവും പേറി ഈച്ചരവാര്യര്‍ കയറി ഇറങ്ങാത്ത കോടതികളില്ല , സര്‍ക്കാര്‍ ഓഫീസുകളില്ല , ആര്‍ക്കും അറിയില്ല രാജന്‍ എവിടെ പോയി എന്ന്. സംരക്ഷണം ഉറപ്പാക്കെണ്ടവര്‍ തന്നെ  തന്റെ മകനെ വക വരുത്തിയോ എന്ന് ആ അച്ഛന് തോന്നി. ഒരു അച്ഛനെന്ന നിലയില്‍ ഒരിക്കല്‍ പോലും രാജനെ തല്ലിയിട്ടില്ല ഈച്ചരവാര്യര്‍. പോലീസിന്റെ മൂന്നാം മുറ സഹിക്കാനാവാതെ മരിച്ചാല്‍ മതിയായിരുന്നു എന്ന് പിടിക്കപ്പെട്ടവര്‍ കരുതിയിരുന്നു. അതില്‍ സാഫല്യം പ്രാപിച്ചത് രാജന്‍ മാത്രം. കാരണം രാജനെ പ്രഹരം താങ്ങാന്‍ അച്ഛന്‍ പഠിപ്പിച്ചിരുന്നില്ല.


അറിയാത്ത ഒരു തോക്കിനെ പറ്റി പോലീസിനോട് പറയാന്‍ കഴിയാതിരുന്ന രാജന്റെ നിസ്സഹായാവസ്ഥ മീനാക്ഷി സ്വന്തം ആത്മാവില്‍ ആവാഹിച്ചു. കക്കയം ക്യാമ്പിലെ രാജന്റെ ദീനരോദനം മീനാക്ഷിയുടെ കാതില്‍ അലയടിച്ചു. ദിവസങ്ങളോളം പട്ടിണിക്കിട്ട രാജന്റെ കരച്ചില്‍ ബോസ്ടനില്‍ ഇരുന്നു മീനാക്ഷി കേട്ടു. ഒരു പിടി ചോറ് കൊടുക്കാന്‍ അവന്റെ അമ്മയെ പോലെ അവളും കൊതിച്ചു. തോരാത്ത ബോസ്ടനിലെ മഴയത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കക്കയം ക്യാമ്പിലെ അന്നത്തിനു വേണ്ടിയുള്ള മുരളിച്ച മീനാക്ഷിയുടെ ചെവിയില്‍ ഇപ്പോഴും പ്രതിധ്വനിക്കുന്നു. രാജന്‍ നന്നായി പാടുമായിരുന്നു. ബോസ്ടനിലെ ചോരാത്ത മഴയത്ത് വിശന്നു ഒരു പിടി ചോറിനായി പാടുന്ന രാജന്റെ വരികള്‍ മഴയുടെ ശബ്ദത്തില്‍ ചാലിച്ച് മീനാക്ഷിയുടെ ചെവിയില്‍ അലയടിക്കുമ്പോള്‍ ഒന്നും ചെയ്യാനാകാതെ 1977 ലെ കാഴ്ചക്കാരെ പോലെ നില്‍ക്കാനേ മീനാക്ഷിക്ക് കഴിഞ്ഞുള്ളൂ.

തന്റെ മകന്റെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അല്പം ചാരം ആവശ്യപ്പെട്ട അച്ഛന്റെ മനസ്സ് മറക്കാന്‍ മീനാക്ഷിക്ക് കഴിഞ്ഞില്ല. ഈച്ചരവാര്യരുടെ പുസ്തകത്തില്‍ എന്നും വില്ലന്‍ സ്ഥാനത്തായിരുന്നു പുലിക്കോടന്‍. മീനാക്ഷിക്ക് മനസ്സിലാകാതെ പോയത് താന്‍ പുലിക്കൊടനെ ശത്രുവായി കാണണോ വേണ്ടയോ എന്നാണ്. ഒരിക്കല്‍ പോലും തന്നോട് ശത്രുതയുടെ മുഖം കാണിക്കാത്ത പുലിക്കോടന്‍ തനിക്കു എങ്ങിനെ ശത്രുവാകും? എന്നാല്‍ മൃഗതോല് കൊണ്ടുണ്ടാക്കിയ ലാട ചേര്‍ത്ത് ഉറപ്പിച്ച ബൂട്സ്  കൊണ്ട് ദുര്‍ബലനായ രാജനെ പുലിക്കൊടന്‍ ചവിട്ടുന്നതും രാജന്‍ പിടഞ്ഞു മരിക്കുന്നതും ആഴ്ചകളായി മീനാക്ഷിയെ പിന്തുടരുന്ന ദുസ്വപ്നമായി മാറി. ആ സ്വപ്നത്തില്‍ പുലിക്കൊടനെ നിരപരാധിയാക്കാന്‍ മീനാക്ഷിക്ക് ഒരു ദിവസം പോലും കഴിഞ്ഞതും ഇല്ല..




2011 സെപ്റ്റംബർ 11, ഞായറാഴ്‌ച

നാട്ടിലെങ്ങും പാട്ടായി .....

                   വേളത്തു നിന്നും അമേരിക്കയിലേക്ക്‌.......6
    
നിറങ്ങളുടെ കളഭം ചാര്‍ത്തി പ്രകൃതി പൂത്തുലഞ്ഞു നില്‍ക്കുന്ന ഓണക്കാലം പോയി എന്ന് പലരും കരുതുന്നു. പക്ഷെ ഓണം ആഘോഷിക്കാന്‍ എന്നും മിടുക്കരാണ് മലയാളികള്‍. അത് കേരളത്തില്‍ തന്നെ വളരെ വൈവിധ്യത്തോടെ ആഘോഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നും നാനാത്വത്തില്‍ ഏകത്വം മുറുകെ പിടിക്കുന്ന കേരളീയന് ഓണത്തിന്റെ കാര്യത്തിലും മാറ്റം വരുത്തേണ്ടതില്ലല്ലോ. ഡിസ്കൌണ്ട് ഓണം , പെഗ് ഓണം, കാറ്ററിംഗ് ഓണം എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.
        ബോസ്ടനില്‍ ഓണം ഒരു ഒത്തു ചേരലിന്റെ ദിനം കൂടിയാണ്. ബോസ്ടനിലെ നൂറോളം കുടുംബങ്ങള്‍ ഓണദിനത്തില്‍ ലീവെടുത്ത് ഓണം ആഘോഷിക്കാന്‍ ഒത്തുചേരും. അന്ന് വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് അവസാനമായി ഒരു ഓണസദ്യ. പ്ലാസ്റ്റിക്‌ ഇല വടിച്ചു ഇറങ്ങിപോകുന്ന അച്ഛനമ്മമാര്‍ക്ക് അമേരിക്കയില്‍ ജനിച്ച ലഗോണ്‍ കുഞ്ഞുകള്‍ സദ്യ എങ്ങിനെ കഴിക്കണം എന്നറിയാതെ കഷ്ടപ്പെടുന്നത് ബോസ്ടനിലെ രസകരമായ  ഒരു  ഓണകാഴ്ച തന്നെയാണ്. 
        ബോസ്ടനിലെ ഓണാഘോഷ കമ്മറ്റിയില്‍ ഇപ്രാവശ്യം ഷാജി ഒരു പ്രധാന സ്ഥാനം വഹിക്കുന്നുണ്ട് . ഷാജിയുടെ ശബ്ദം ഓണാഘോഷ കമ്മറ്റിയില്‍ ഉയര്‍ന്നു കേട്ടു. ഷാജി ഉദ്ഘോഷിച്ചു, ഇപ്രാവശ്യത്തെ ഓണം നമുക്ക് കേമമാക്കണം. അത് ഏറ്റു പിടിച്ചു മറ്റുള്ളവര്‍ പ്രമേയം പാസാക്കി. ഡാന്‍സ് പഠിപ്പിക്കാനായി കലാമണ്ഡലം ശശിയെ ഷാജി നാട്ടില്‍ നിന്നും വിളിച്ചു വരുത്തി. 
             കലാമണ്ഡലം ശശി സ്ത്രൈണ ഭാവം പൂണ്ട ഒരു പുരുഷനായിരുന്നു. നടപ്പിലും സംസാരത്തിലും പ്രവര്‍ത്തിയിലും കലാമണ്ഡലം തന്റെ സ്ത്രൈണ ഭാവത്തിനു ഒരു കുറവും കാട്ടിയിരുന്നില്ല. ബോസ്ടനിലെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പെട്ടെന്ന് സ്ത്രൈണ ഭാവം പൂണ്ട കലാമണ്ഡലം ദ്വിമുദ്രയില്‍ അഞ്ചു ഡോളര്‍ എടുത്ത് ടിക്കറ്റ്‌ കൌണ്ടറില്‍ കൊടുത്തു. തിരികെ നല്‍കിയ രണ്ടു ഡോളര്‍ ചിന്മുദ്രയില്‍ വാങ്ങി കീശയില്‍ ഇട്ടു. മുഖത്താണെങ്കില്‍ ശൃംഗാരവും. കണ്ടു നിന്ന ടിക്കറ്റ്‌ കൌണ്ടറിലെ സായിപ്പ് ഏക മുദ്രയില്‍ നമസ്കരിച്ചു. അങ്ങിനെ ശശിയുടെ സ്ത്രൈണഭാവം ബോസ്ടനിലെ മലയാളികള്‍ക്കിടയില്‍ ഒരു സംസാര വിഷയമായി.
      കലാമണ്ഡലം പഠിപ്പിക്കാന്‍ ഉദ്ദേശിച്ചത് രണ്ടു ഡാന്‍സ് ഐറ്റം ആയിരുന്നു. ഒന്ന് സംഘ നൃത്തവും മറ്റൊന്ന് ഒപ്പനയും. ഒപ്പന ഇതുവരെ ആരും ഓണത്തിന് അവതരിപ്പിചിരുന്നില്ല. അത് കൊണ്ട് ഷാജിക്ക് നിര്‍ബന്ധം ഒപ്പനയിലയിരുന്നു. കൂടാതെ മീനാക്ഷിയെ ഒപ്പനയുടെ ക്യാപ്ടനും ആക്കി. ക്യാപ്ടന് അധ്വാനം കുറഞ്ഞ ജോലിയും ഷാജി സമ്മാനിച്ചു. ഒപ്പനയിലെ പുതു മണവാട്ടി. 
          പലദിവസങ്ങളിലും ഒപ്പന പ്രാക്ടീസിന് പലരും അപ്രത്യക്ഷമാകുമായിരുന്നു. ആ ദിവസങ്ങളില്‍ കലാമണ്ഡലം  പൂര്‍ണ്ണ സ്ത്രൈണ ഭാവം പൂണ്ടു ഒപ്പനയുടെ ഭാഗമാകും. ആളുകളുടെ എണ്ണം തികച്ചിരുന്നത് കലാമണ്ഡലം ആയിരുന്നു. ഒപ്പന കളിച്ചിരുന്ന പങ്കജാക്ഷി പലപ്പോഴും പറയുമായിരുന്നു കലാമണ്ഡലം പലപ്പോഴും ഒപ്പനയില്‍ എകമുദ്രയും ദ്വിമുദ്രയും ഒപ്പനയുടെ കൈകൊട്ടലുമായി കൂട്ടിക്കുഴക്കുന്നു എന്ന്.
    കലാമണ്ഡലത്തിന്റെ പരിചരണം ഷാജിയുടെ ഉത്തരവാദിത്വം ആയിരുന്നു. ഷാജി  ആതിഥ്യ മര്യാദയില്‍ കാര്‍ക്കശ്യം കാണിച്ചു. ആതിഥ്യ മര്യാദയുടെ കാര്‍ക്കശ്യം കലാമണ്ഡലത്തിന്റെ സ്ത്രൈണത ഒരു പകര്‍ച്ച വ്യാധിയെ പോലെ ഷാജിക്ക് പിടിപെട്ടോ എന്ന് മീനാക്ഷിക്ക് തോന്നാറുണ്ടായിരുന്നു. കലാമണ്ഡലം ശശിയുടെ വരവ് മടിച്ചു നിന്ന മലയാളി കുടുംബങ്ങളെയും ഓണാഘോഷ പരിപാടിയിലേക്ക് അടുപ്പിച്ചു. ഓണ പരിപാടിയുടെ മെയിലിലും പോസ്ടരിലും കലാമണ്ഡലത്തിന്റെ ദ്വിമുദ്രയിലുള്ള ഫോട്ടോ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് കണ്ട മലയാളികള്‍ അല്ലാത്ത സമൂഹവും കലാമണ്ഡലത്തിന്റെ നൃത്ത വിരുന്നു കാണണം എന്ന് ആഗ്രഹിച്ചിരുന്നു.
          കഠിന പരിശീലനങ്ങള്‍ക്കും വിളംബരങ്ങള്‍ക്കും ഒടുവിലായി ഓണ പരിപാടിയുടെ ദിനം വന്നു ചേര്‍ന്നു. മലയാളി ആണുങ്ങള്‍ പാന്റും ഷര്‍ട്ടും ഊരി വച്ച് മുണ്ടും ജുബ്ബയും , പെണ്ണുങ്ങള്‍ ശരീര വളര്‍ച്ച പ്രതിധ്വനിക്കുന്ന പാന്റും ടീ ഷര്‍ട്ടും ഊരിവച്ചു സെറ്റ് സാരിയും ഉടുത്ത് ഓണ പരിപാടിക്ക് വന്നു. സാരിയുടെ 'കെട്ടുറപ്പ്' സാരി ഉടുത്തു പരിചയമില്ലാത്ത മറുനാടന്‍ മലയാളി പെണ്ണുങ്ങള്‍ക്ക്‌ എന്നും ഒരു ഭയമായിരുന്നു.
             കലാമണ്ഡലം എപ്പോഴത്തെയും പോലെ ദ്വിമുദ്ര പിടിച്ചു തന്റെ ശിഷ്യ ഗണങ്ങളെ വന്ദിച്ചു. എല്ലാവരും പ്രസന്ന വദനത്തോടെ ഗുരുവിനെ വന്ദിച്ചു. പ്രസന്ന വദനം വിട്ടൊഴിഞ്ഞു മീനാക്ഷി മാത്രം ഒരു മൂലയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. കലാമണ്ഡലം തന്റെ പ്രഥമ ശിഷ്യയുടെ വ്യഥയുടെ കാരണം തിരക്കി. മീനാക്ഷി വളരെ ഭവ്യതയോട് കൂടി ഗുരുവിനോട് പറഞ്ഞു  പുതു മണവാട്ടിയായി ഒപ്പനയില്‍ ഞാന്‍ പങ്കെടുക്കില്ല എന്ന്. കേട്ടയുടന്‍ കലാമണ്ഡലം ഞെട്ടി. തന്റെ പ്രഥമ ശിഷ്യയും ഒപ്പനയുടെ ക്യപ്ടനുമായ താന്‍ പുതുമണവാട്ടിയാകാതെ  എങ്ങിനെ ഒപ്പന നടത്താനാകും. മീനാക്ഷി പക്ഷെ പുറകോട്ടു പോയില്ല. തനിക്കു മണവാട്ടിയാകാന്‍ പറ്റില്ല എന്ന് തീര്‍ത്തു പറഞ്ഞു. കലാമണ്ഡലം മണവാട്ടിയില്ലാത്ത ഒപ്പനയുടെ അപ്രയോഗികതയെ പറ്റി പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ട് പൂര്‍ണ്ണമായി സ്ത്രൈണ ഭാവം പൂണ്ടു സെന്റിയില്‍ മുഴുകി. കലാമണ്ഡലത്തിന്റെ സെന്ടിമെന്റ്സില്‍ അലിഞ്ഞ മീനാക്ഷി ഗുരുവിനോട് ചോദിച്ചു. മണവാട്ടിക്കു ഇരിക്കാതെ സ്റ്റേജില്‍ നിന്ന് ഒപ്പന കളിയ്ക്കാന്‍ ആകുമോ? ഒരിക്കലും സംഭവിക്കാത്തതും പ്രയോഗികമല്ലാതതുമായ ഒരു ആവശ്യമാണ് മീനാക്ഷി ഉന്നയിച്ചിരിക്കുന്നത്. ഗുരുവിനു അറിയേണ്ടത് മണവാട്ടി ഇരിക്കാതെ നിന്ന് കൊണ്ട് ഒപ്പന കളിക്കണം എന്ന ആവശ്യത്തിന്റെ ചേതോവികാരമായിരുന്നു.
                  അല്പം ലജ്ജയോടെ മീനാക്ഷി കലാമണ്ഡലത്തിന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. കേട്ടയുടന്‍ കലാമണ്ഡലം ലജ്ജയോടെ ഒപ്പനക്കാരോട് പറഞ്ഞു. ഇന്നത്തെ ഒപ്പന നമ്മള്‍ അല്പം വ്യത്യാസം വരുത്തി , മണവാട്ടി നിന്ന് കൊണ്ടാണ് ഒപ്പന കളിയ്ക്കാന്‍ ഉദ്ദേശിക്കുന്നത്. മീനാക്ഷി മണവാട്ടിയുടെ വേഷമണിഞ്ഞു നിന്ന് കൊണ്ട് സ്റ്റേജില്‍ ഒപ്പനക്കാര്‍ കൈകൊട്ടി. ഇത് ഒപ്പന ചരിത്രത്തില്‍ ആദ്യമായിരിക്കും ഒരു മണവാട്ടിക്കു ഇരിക്കാന്‍ കസേര ഇല്ലാതെ നിന്നുകൊണ്ട് കൂടെ ഉള്ളവര്‍ ഒപ്പന കളിക്കുന്നത്.  ഒപ്പന കഴിഞ്ഞപ്പോള്‍ ആരും അടുത്തില്ല എന്ന് ഉറപ്പു വരുത്തി പങ്കജാക്ഷി ഗുരുവിനോട്  ചോദിച്ചു. പെട്ടെന്ന് എന്താ നമ്മുടെ മണവാട്ടിയായ മീനാക്ഷിയെ നിന്നുകൊണ്ട് മണവാട്ടിയാകാന്‍ അനുവദിച്ച് ഒപ്പന നടത്തിയത്, നമ്മള്‍ പ്രാക്ടീസ് ചെയ്തത് അങ്ങിനെ അല്ലല്ലോ എന്ന്. അല്പം ലജ്ജ പൂണ്ട് സ്ത്രൈണ ഭാവത്തില്‍ തന്റെ വിരലുകള്‍  ദ്വിമുദ്രയില്‍ ആക്കികൊണ്ട് കൈകള്‍ പ്രിഷ്ഠ ഭാഗത്തേക്ക് ചലിപ്പിച്ചു. അതിനുശേഷം കൈമുദ്രകൊണ്ട് പ്രിഷ്ഠത്തിനു മുകളിലായി ഒരു മുഴ വരച്ചു കാണിച്ചു.  കണ്ടു നിന്ന പങ്കജാക്ഷി ചിരി അടക്കാന്‍ വയ്യാതെ ഗ്രീന്‍ റൂമിലേക്ക്‌ ഓടി. അങ്ങിനെ മീനാക്ഷിയുടെ മൂലക്കുരു രഹസ്യം നാട്ടിലെങ്ങും പാട്ടായി.

2011 സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ഭാരത്‌ മാതാ കീ ജയ്‌.

വേളത്തുനിന്നു അമേരിക്കയിലേക്ക്‌  -5




  പിറന്ന മണ്ണ് എന്ന വികാരം ഷാജിയുടെ  ഓരോ ജീനിലും അന്ന  ഹസാരെ  ആളിക്കത്തിച്ചു . ഗാന്ധിജിയെയും സുഭാഷ്‌ ചന്ദ്ര ബോസിനെയും പാഠപുസ്തകത്തില്‍ മാത്രം ഒതുക്കിയ അയാള്‍ക്ക് പുതിയ ജീവന്‍ ഉണര്തുന്നതായിരുന്നു അന്ന  ഹസാരെ. അഴിമതിയില്‍ മുങ്ങിക്കുളിച്ച രാജ്യത്തെ കരകയറ്റാനുള്ള ആദ്യത്തെ പിടിവള്ളി. 
                  ആരാധനയോ രാജ്യസ്നേഹമോ അതോ അയാളുടെ തന്നെ ചോദ്യങ്ങളുടെ ഉത്തരമാണോ എന്നറിയില്ല, അന്ന ഹസാരെ അയാളുടെ ആരാധന കഥാപാത്രമായി. നിറയെ ചോദ്യങ്ങള്‍ ആയിരുന്നു അയാളുടെ മനസ്സില്‍, എന്തിനു അന്നാജിയെ അറസ്റ്റ് ചെയ്തു, ആരാണ് അന്നാജിയെ ഈ സമൂഹത്തിനു മുന്നില്‍ വലിച്ചിഴച്ചത്, അന്നാജി എങ്ങിനെ ഈ സമൂഹത്തില്‍ ജനിച്ചു എന്നിവ.
      ഇന്ത്യയിലെ പകലുകളെ അയാള്‍ രാത്രിയില്‍ വാര്‍ത്ത ചാനലുകളിലൂടെ കണ്ടു. ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി ഇന്ദ്രപ്രസ്ഥത്തിലെ ഇടവഴികളിലൂടെ ഭാരതമാതാവിനെ പുകഴ്ത്തി നിരത്തിലിറങ്ങിയ ജനങ്ങള്‍, ആത്മാംശം നശിച്ച ഭരണവര്‍ഗ്ഗം, ചര്‍ച്ചയില്‍ മുഴുകിയ സാമൂഹിക പ്രവര്‍ത്തകര്‍ . ഷാജി രാത്രിയും പകലും TV ചാനലിലെ ചര്‍ച്ചകളില്‍ മുഴുകി. തികഞ്ഞ ആത്മര്തത അയാള്‍ സാമൂഹിക പ്രതിബദ്ധതയില്‍ കാണിച്ചു. മീനാക്ഷിയുടെ കാര്യങ്ങളില്‍ അയാള്‍ ശ്രദ്ധ കൊടുത്തതെയില്ല. ഭക്ഷണം യാന്ത്രികമായി, ചിന്തകള്‍ ഒന്നിലോതുങ്ങിപ്പോയി, ഒന്നു മാത്രം അന്ന ഹസാരെ. "Times now " എന്ന ചാനലിലൂടെ രാംലീല മൈതാനതിലയിരുന്നു അയാള്‍ എന്നും. ഉപവാസം അയാളെ വേദനിപ്പിച്ചു. ഒരു മനുഷ്യന്‍ സമൂഹ നന്മയ്ക്കും അഴിമതിക്കെതിരെയും,  ആയുധം നിരാഹാരമാക്കി പടവെട്ടുന്നു. രാജ്യത്തിന്റെ പാരമ്പര്യം അയാള്‍ മുറുകെ പിടിച് രാജ്യസഭക്കെതിരെ നിരാഹാരതിലിരുന്നു ചോദ്യമുയര്തുന്നത് ഷാജിയെ വല്ലാതെ ഈ ആശയത്തില്‍ പിടിച്ചു നിര്‍ത്തി.
          അന്ന ഹസാരെയില്‍ മീനാക്ഷി തീരെ താല്‍പ്പര്യം കാണിച്ചില്ല. കൂടാതെ അവള്‍ ഷാജിയുമായി കൊമ്പു കോര്‍ത്തു . അന്നാ  എന്നും പറഞ്ഞു തന്നെ തീരെ ശ്രദ്ധിക്കുന്നില്ല, പുറത്തു കൊണ്ട് പോകുന്നില്ല, ഹോട്ടലില്‍ കൊണ്ടുപോയി ഭക്ഷണം വാങ്ങി തരുന്നില്ല, കറന്റ്‌ ബില്ലും , ഇന്റര്‍നെറ്റ്‌ ബില്ലും അടക്കാനുള്ള നിശ്ചിത തീയ്യതിയും താണ്ടി ഫൈനില്‍ എത്തി നില്‍ക്കുകയാണ്. എന്ത് പറഞ്ഞാലും അത് ചെവിക്കകത്ത്‌ എത്തുന്നില്ല എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത ആക്ഷേപങ്ങള്‍ ഉന്നയിച്ചു ഭരണ പക്ഷത്തെ പോലെ മീനാക്ഷി ഷാജിയുടെ മുന്നില്‍ നിന്നു. പൊറുതി മുട്ടിയ ഷാജി ലോക്പാല്‍, ലോകയുക്ത് , സിറ്റിസണ്‍ ചാര്ടര്‍ മുതലായ ആശയങ്ങള്‍ മീനക്ഷിയുമായി പങ്കുവയ്ക്കാന്‍ ശ്രമിച്ചു.  "കാട്ടു കോഴിക്ക് എന്ത് സംക്രാന്തി " എന്ന മട്ടില്‍ അവള്‍ തലയാട്ടി. ഒന്നും അവളുടെ തലയിലേക്ക് കയറിയില്ല. 

      അന്ന ഹസാരെ യുടെ നിരഹാരത്തിന്റെ ദിവസങ്ങള്‍ കൂടുന്നതിന് അനുസരിച് ഷാജിയും മീനാക്ഷിയും തമ്മിലുള്ള അകല്‍ച്ച സ്പഷ്ടമായിരുന്നു. ഷാജി പറയുന്ന ആശയം പങ്കുവയ്ക്കാന്‍ മീനാക്ഷിയോ മീനാക്ഷിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഷാജിയോ തയ്യാറായില്ല. ഷാജി മുഴുവന്‍ സമയവും ലാപ്ടോപ്പിന്റെ മുന്നില്‍ അന്ന ഹസാരെക്ക് വേണ്ടി മനസ്സില്‍ ശബ്ദമുയര്‍ത്തി. മീനാക്ഷി അതെ സമയം തന്റെ ഭര്‍ത്താവിലുണ്ടായ ഈ വ്യതിയാനത്തെ ചൊല്ലി ദുഖിച്ചു.
                 മീനാക്ഷി, ഹസാരെ എങ്ങിനെയെങ്കിലും  നിരാഹാരം നിര്‍ത്താന്‍ ഭരണ വര്‍ഗ്ഗത്തിന് മനസ്സ് മാറണമേ എന്ന് പ്രാര്‍ത്ഥിച്ചു. കാരണം, അഴിമതിയില്‍ മുങ്ങിയ രാജ്യത്തെ പുനര്ജീവിപ്പിക്കനല്ല മറിച്ച് തന്റെ ഭര്‍ത്താവിന്റെ പിടിവള്ളി തിരിച്ചു കൈക്കലാക്കനായിരുന്നു. അന്ന ഹസാരെ ഒരു ചോദ്യ ചിഹ്നമായി ഫേസ് ബുക്കും ആഘോഷിച്ചു. തന്റെ ഫേസ് ബുക്ക്‌ മുഴുവന്‍ അന്ന ഹസാരെ ആയതില്‍ പ്രതിഷേധിച്ചു മീനാക്ഷി തന്റെ അക്കൗണ്ട്‌ തന്നെ ക്ലോസ് ചെയ്തു. ആര്‍ക്കും വേറൊന്നും പറയാനില്ല. ഷാജിയെട്ടനും തന്റെ കൂട്ടുകാര്‍ക്കും ഒരേ സ്വരം. ഇത് ഒരു വലിയ പ്രതിഷേധമായി മീനാക്ഷിയുടെ മനസ്സില്‍ അലയടിച്ചു.  അന്ന ഹസാരെ ഒരു ക്രൂരനും തന്റെ ഭര്‍ത്താവിനെയും കൂട്ടുകാരെയും കൈക്കലാക്കിയ ഒരു ദുഷ്ട പ്രസ്ഥാനവുമായി അവള്‍ക്കു തോന്നി. അത് അന്ന ഹസരെക്കെതിരെ ചിന്തിപ്പിക്കാന്‍ അവളെ പ്രേരിപ്പിച്ചു.
               മീനാക്ഷിയുടെ കുടുംബത്തില്‍ അശാന്തി തല ഉയര്‍ത്തിയ നാളുകളായിരുന്നു അത്. ഹസരെയോടുള്ള അവജ്ഞ പൂര്‍ണ്ണതയില്‍ നിലംകുത്തി വാഴ്ന്നിരുന്നു അവളുടെ മനസ്സില്‍. ഷാജി ഓഫീസില്‍ പോയ ഒരു ദിവസം മീനാക്ഷി ഷാജി ഉപയോഗിച്ച ലാപ്ടോപ് പുറത്തെടുത്തു. mute ല്‍ ആയിരുന്ന ലാപ്ടോപ് പാട്ട് കേള്‍ക്കാന്‍ വേണ്ടി ശബ്ദമുയര്‍ത്തി അവള്‍ mute ഓഫ്‌ ചെയ്തു. പെട്ടെന്ന് ഷാജി കണ്ടു കൊണ്ടിരുന്ന times now  ചാനല്‍ ശബ്ദമുയര്‍ത്തി. അവള്‍ അല്‍പനേരം ആ ശബ്ദം ശ്രദ്ധിച്ചു.

                    "Times now " ല്‍ അഴിമതിയില്‍ മുങ്ങിയ സമൂഹത്തെ കുറിച്ച് ഒരാള്‍ തന്റെ അനുഭവം പങ്കുവക്കുകയായിരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍, ശബ്ദം തീരെ പുറത്തു വരുന്നില്ല. പക്ഷെ അയാള്‍ക്ക് കൃത്യമായി എന്തോ പറയാനുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഓഫീസില്‍ ജോലിയില്‍ മുഴുകിയിരുന്ന അയാളുടെ മൊബൈലില്‍ ഒരു unkown കോള്‍ ശബ്ദമുയര്‍ത്തി. ഫോണ്‍ കാള്‍ അദ്ദേഹത്തെ govt ഹോസ്പിറ്റലില്‍ വിളിച്ചു വരുത്തി. ആശുപത്രിയില്‍ എത്തിയപ്പോള്‍ ആണ് അറിയുന്നത് തന്റെ ഭാര്യ സഞ്ചരിച്ച ലൂണയുമായി  അശ്രദ്ധമായി വന്ന ഒരു ലോറി  ഇടിച്  ഭാര്യ മരണപ്പെട്ടിരിക്കുന്നു. അയാള്‍ക്ക് അല്‍പനേരം എന്ത് ചെയ്യണം എന്നറിയാതെ അടുത്തുള്ള ബെഞ്ചിലിരുന്നു. കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സമാധാനിപ്പിക്കനെന്ന ഭാവത്തില്‍ പുറത്ത് ആരോ തലോടി. തിരിഞ്ഞു നോക്കിയപ്പോള്‍ അത് ആ govt  ഹോസ്പിറ്റലിലെ ഒരു ജോലിക്കാരന്‍ ആയിരുന്നു. അയാളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് തന്റെ ഭാര്യയെ postmotum കഴിഞ്ഞു മോര്‍ച്ചറിയിലോട്ട് മാറ്റി എന്നാണ്. തപ്പി പിടിച്ച് അയാള്‍ മോര്‍ച്ചറിയില്‍ എത്തി. വാര്‍ഡനോട് മരിച്ച തന്റെ ഭാര്യയെ പറ്റി തിരക്കി. വാര്‍ഡന്‍ അവജ്ഞയോടെ പറഞ്ഞു. പണം കെട്ടിയാല്‍ ശവം വിട്ടുതരാം. അടുത്തു നിന്ന ഒരാള്‍ മന്ത്രിച്ചു, വാര്‍ഡന്‍ കൈക്കൂലി ചോദിക്കുകയാണ്.   
           TV യില്‍ ഉണ്ടായിരുന്ന സാധാരണക്കാരന്‍ തന്റെ സാധാരണ ശബ്ദം കൈവെടിഞ്ഞ് ആക്രോശിച്ചു. ശവത്തിനു കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥ വര്‍ഗ്ഗമാണ് നമ്മുടെ സമൂഹത്തില്‍ ഉള്ളത്. അയാള്‍ക്ക് തന്റെ ഭാര്യയുടെ മരണത്തിനു കാരണക്കാരനായ ലോറി ഡ്രൈവറോട് ഉള്ളതിനേക്കാള്‍ വിദ്വേഷം ഹോസ്പിറ്റലിലെ വാര്‍ഡനോട് ആയിരുന്നു. വാര്‍ഡനു കൈക്കൂലി കൊടുത്താല്‍ തന്റെ ഭാര്യപോലും തന്നോട് പൊറുക്കുകയില്ല എന്ന് പറഞ്ഞ്, തന്റെ പ്രണയിനിയുടെ ശവശരീരം വാര്‍ഡന്റെ മുഖത്ത് വലിച്ചെറിയുന്നത് പോലെ സംസാരിച്ച്, ശവം തിരിച്ച് വാങ്ങാതെ അയാള്‍ യാത്രയായി. അയാളെ സംബന്ധിച്ചടത്തോളം ഇന്നും തന്റെ ഭാര്യയുടെ ശരീരം ശവസംസ്കാരത്തിന് ഇടവരുത്താതെ മോര്‍ച്ചറിയില്‍ കിടപ്പുണ്ട്.

      മീനാക്ഷി അല്‍പനേരം ചാനല്‍ ഓഫ്‌ ചെയ്ത് ചിന്തയില്‍ മുഴുകി. മീനാക്ഷി തന്നെ  ചാനലില്‍  വന്ന ആളുമായി ഉപമിച്ചു. അയാള്‍ മീനാക്ഷിയോട് പറയുന്നതായി അവള്‍ക്കു തോന്നി,"നാളെ ഇത് നിനക്കും സംഭവിക്കാം ". പിന്നെ ഒന്നും മറിച്ചു ചിന്തിക്കാന്‍ മീനാക്ഷിയെ പ്രേരിപ്പിച്ചില്ല. മീനാക്ഷിയും അന്നാജി യുടെ കൂടെ ആശയപരമായി ഒന്നുചേര്‍ന്നു.

ഗുരു പൂജ

മാറിയ വിലാസത്തിനും മാറിയ പുരയിടത്തിനും മാറ്റാൻ പറ്റാത്ത ഗുണവിശേഷമുണ്ട്, അവളിൽ പഴിചാരപ്പെട്ട സ്വഭാവഗുണം.  പിൻ വഴിയിലെ പിറു പിറുക്കലും തുറിച്...