2011 ഓഗസ്റ്റ് 20, ശനിയാഴ്‌ച

ഒരു പൂരിക്കഥ......

                  വേളത്തു നിന്നും  അമേരിക്കയിലേക്ക് -4

    

             അമേരിക്കയില്‍ ജോലിക്ക് വരുന്ന H1 വിസക്കാര്‍ക്ക്  അവരുടെ ജീവിത പങ്കാളി ജോലിചെയ്യുന്നതില്‍ നിന്നും ഗവണ്മെന്റ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയമം "ഉര്‍വശി ശാപം ഉപകാരം" എന്ന നിലയില്‍ പല കുടുംബിനികളും ഏറ്റെടുത്തു. ഭര്‍ത്താവ് ജോലിക്ക് പോയാല്‍ അവര്‍ക്കുള്ള പ്രധാന ആയുധം വോണെജ് ഫോണ്‍ ആയി മാറും. മാസം കൃത്യമായി പണം അടച്ചാല്‍ വോണെജ് കമ്പനിക്കാര്‍ 24 മണിക്കൂറും പൊങ്ങച്ചവും പരദൂഷണവും സൗജന്യമായി പ്രദാനം ചെയ്യും. അതുകൊണ്ട് തന്നെ ബോസ്ടനിലെ സ്ത്തീ ജനങ്ങള്‍ക്ക്‌ സൗജന്യ ജോലിയും ആനന്ദവും പ്രദാനം ചെയ്യാന്‍ വോണെജ് കമ്പനിക്ക് കഴിഞ്ഞു. അതുപോലെ ബോസ്ടനിലെ ഒരു വീട്ടില്‍  മൊട്ടുസൂചി അനങ്ങിയാല്‍ അത് എല്ലാ വീട്ടിലും കാട്ടുതീ പോലെ പടര്‍ന്നിരുന്നു. കൂടാതെ ഭര്‍ത്താവിന്റെ അപ്രൈസല്‍ മുതല്‍ പ്രമോഷന്‍ വരെ ഈ കുടുംബിനികള്‍ ചര്‍ച്ച ചെയ്തിരുന്നു. വളരെ പ്രധാന ചര്‍ച്ചാവിഷയം തങ്ങളുടെ ഭര്‍ത്താവിന്റെ വീര സാഹസികതയയിരുന്നു. ഭര്‍ത്താവിനെ ഒരു യോദ്ധാവായി പ്രതിഷ്ഠിച്, രാജാവിന്റെ പ്രകീര്‍ത്തനങ്ങള്‍ ചാര്‍ത്തി വിരാജിപ്പിക്കുന്ന പരദൂഷണ സമൂഹത്തെ പ്രോത്സാഹിപ്പിക്കാനായി വോണെജ് കമ്പനി പുതിയ കാള്‍ പ്ലാന്‍ തന്നെ തയ്യാറാക്കി.

        പരദൂഷണത്തിന്റെ കാര്യത്തില്‍ മീനാക്ഷി ഒരു ധീര സേനാനിയായിരുന്നു. തികഞ്ഞ അര്‍പ്പണ ബോധത്തോടെ അങ്കം വെട്ടാന്‍ അവള്‍ക്കു മടി തീരെ ഉണ്ടായിരുന്നില്ല. തന്റെ ഭര്‍ത്താവിന്റെ കര്‍മ്മ വ്യാവഹാരങ്ങളെ വാനോളം വോണെജിലൂടെ പ്രകീര്‍ത്തിക്കുന്ന മീനാക്ഷി, ഷാജിയെ നേരിട്ട്  കാണുമ്പോള്‍  പിച്ചി ചീന്തുന്നത്  കണ്ടാല്‍ വോണെജ് കമ്പനിക്കാര്‍ തന്നെ സഹികെട്ട്  കണക്ഷന്‍ എടുത്തുകളയും എന്ന് തോന്നി പ്പോകും.
       ഒരു ദിവസം അപ്രതീക്ഷിതം എന്ന് പറയട്ടെ ഭര്‍ത്താവിന്റെ പ്രകീര്‍ത്തനം മാറ്റി നിര്‍ത്തി വോണെജ് കൂട്ടായ്മ പുതിയ ആശയം അവതരിപ്പിച്ചു. അതിന്റെ സംവിധാനവും തിരക്കഥയും മീനാക്ഷിയുടെതായിരുന്നു. ആഴ്ചയില്‍ അഞ്ചു ദിവസം വോനെജിലൂടെയുള്ള ജോലി മാറ്റി നിര്‍ത്തി പുതിയ ഒരു സ്വയംതൊഴില്‍ കണ്ടെത്തണം.  അതുവഴി സ്വന്തം കാലില്‍ ഉറച്ചുനിന്ന് അല്പം പണം മിച്ചം വച്ച് അധ്വാന ജന വിഭാഗമായ നമ്മുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഒരു ആശ്വാസമേകണം. സ്വയം തൊഴില്‍ കണ്ടു പിടിക്കേണ്ടത് അവരവര്‍, സഹകരണം വോണെജ് കൂട്ടായ്മയുടെത്.
               മീനാക്ഷി തെരഞ്ഞെടുത്തത് അത്ഭുതം എന്ന് പറയട്ടെ കാറ്ററിംഗ്. സ്വന്തമായി രുചിയോടു കൂടിയ  ഭക്ഷണം ഉണ്ടാക്കാന്‍ മീനാക്ഷിക്ക് അറിയില്ല. കൊഴുക്കട്ട ഉണ്ടാക്കിയാല്‍ അത് ഷോട്ട്പുട്ട്  പോലെയും ഇഡലി ഉണ്ടാക്കിയാല്‍ ഡിസ്കസ്  പോലെയും തോന്നിച്ചു. ദോശ മാവു കല്ലിലോഴിച്ചാല്‍ കല്യാണം കഴിഞ്ഞു നാളുകള്‍ കഴിയാത്ത ഇണ ദമ്പതികളെ പോലെ ഒട്ടിക്കിടക്കും. എന്താണ് കാറ്ററിംഗ് ന്റെ പിന്നിലെ ചേതോവികാരം എന്ന്  ഷാജിക്ക് മനസ്സിലായില്ല. സോഫ്റ്റ്‌വെയര്‍ ജോലിയും കൂടാതെ കാറ്ററിംഗ് ജോലിയും താന്‍ ചെയ്യേണ്ടിവരുമോ എന്ന് അയാള്‍ ഭയപ്പെട്ടിരുന്നു. ഷാജി എന്ന് ചൂടുള്ള ആവി പറക്കുന്ന പുട്ടും കടലയും സ്വപ്നം കണ്ടിരുന്നോ അന്ന് അയാള്‍ക്ക് ലഭിച്ചിരുന്നത് ഉണങ്ങിയ ചൂടാക്കിയ ബ്രെഡ്‌ ആയിരുന്നു. എന്ന് ദോശയും ചമ്മന്തിയും ആഗ്രഹിച്ചിരുന്നോ അന്ന് കിട്ടിയിരുന്നത് റെഡിമൈഡ് കോണ്‍ഫ്ലെക്സ്. ഷാജിക്ക് കാറ്ററിംഗ്  ഒരു ദഹിക്കാത്ത റോട്ടിയായി അടിവയറ്റില്‍ അവശേഷിച്ചു. 
       എന്നും മീനാക്ഷി ഉണര്‍ന്നിരുന്നത് ഷാജി ഓഫീസില്‍ പോകാന്‍ ഷൂ ലെസ് കെട്ടുമ്പോള്‍ ആയിരുന്നു. അതിനു ശേഷം ശാരീരികമോ മാനസികമോ ബുദ്ധിപരമോ ആയ ഒരു കഴിവും  വേണ്ടാത്ത വോണെജ് കമ്പനി ക്കാരുടെ ഫോണ്‍  ജോലി. മീനാക്ഷിയുടെ പുതിയ തീരുമാനം വേനലിലെ വൈകുന്നേരങ്ങളിലെ മഴപോലെ  മണ്ണില്‍ ലയിച്ചു പോകും എന്ന് ഷാജിക്ക് തീര്‍ച്ചയായിരുന്നു.   മീനാക്ഷിക്ക് വോണെജ് സമൂഹത്തിലെ വിലമതിക്കപ്പെട്ട ഒരു തീരുമാനമാണ് കാറ്ററിംഗ്. അതില്‍ നിന്ന് പിന്മാരാത്ത ഉറച്ച തീരുമാനം ആയിരുന്നു മീനക്ഷിയുടെത്. പുതിയ കാറ്ററിംഗ് ബിസിനസ്‌നു വേണ്ടി മീനാക്ഷിയും കൂട്ടരും കാന്‍വാസിംഗ് തുടങ്ങി. ആദ്യം അവര്‍ കണ്ടു മുട്ടിയത് ഷാജിയുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന ബാച്ചിലേര്‍സിനെ ആണ്. നേരിട്ട് പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്ത ബാച്ചിലേര്‍സ് സുഗുണന്മാര്‍ പിന്നില്‍ നിന്ന് കുത്തി. ഷാജിയുടെ തന്നെ അടുത്ത കൂട്ടുകാരില്‍ ഒരാള്‍ തന്നെയാണ് ആ അതീവ രഹസ്യം ബാച്ചിലര്‍ സുഗുണന്‍മാര്‍ക്ക് ചോര്‍ത്തിയത്. രഹസ്യം മറ്റൊന്നുമല്ല, ഷോട്ട്പുട്ടിന്റെ യും ദിസ്കസിന്റെ യും കഥയാണ്. കഥ കേട്ടയുടന്‍ അളന്നു മുറിച് തൂറി പഴക്കമുള്ള ബാച്ചിലര്‍ സുഗുണന്മാര്‍ പിന്‍വാങ്ങി. ഷാജിക്കും അവരുടെ തീരുമാനം ആശ്വാസമായി. ബാച്ചിലര്‍ സുഗുണന്‍ മാരില്‍ നിന്നും പ്രതികരണം ലഭിക്കാതിരുന്ന മീനാക്ഷി തന്റെ ബ്രഹ്മസ്ത്രമായ റാം ചേട്ടനെ പുറത്തെടുത്തു. റാം ചേട്ടന് ഒരു ഇന്ത്യന്‍ സ്റ്റോര്‍ ഉണ്ട്. സ്റ്റോറില്‍ എല്ലാ തരം ഇന്ത്യക്കാരും വന്നും പോയും കൊണ്ടിരിക്കും. അതുകൊണ്ട് അവിടെ ഒരു നോട്ടിസ് ഇട്ടു ഫോണ്‍ നമ്പറും കൊടുത്താല്‍ ആര്‍ക്കും വേണമെങ്കിലും വിളിച്ചു ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. മീനാക്ഷിയും കൂട്ടരും റാം ചേട്ടനെ ചാക്കിലാക്കി. റാം ചേട്ടന്‍ വ്യവസ്ഥകളോടെ സമ്മതം മൂളി. ലാഭത്തിന്റെ 10 ശതമാനം തനിക്ക്. കൂടാതെ ഓര്‍ഡര്‍ന്റെ എല്ലാ സാധനങ്ങളും തന്റെ സ്റ്റോറില്‍ നിന്നും വാങ്ങണം. മീനാക്ഷി ഹാപ്പി, റാം ചേട്ടന്‍ ഡബിള്‍ ഹാപ്പി. 
            ദിവസങ്ങള്‍ക്കുള്ളില്‍ മീനാക്ഷിയുടെ നോട്ടിസ് റാം ചേട്ടന്റെ ഇന്ത്യന്‍ സ്റ്റോര്‍ന്റെ ചില്ലുമേല്‍ പതിഞ്ഞു. വല്യ പ്രതീക്ഷയില്‍ ആയിരുന്നു മീനാക്ഷി. നോട്ടിസ് കണ്ട ബാച്ചിലര്‍ സുഗുണന്‍മാരും വോണെജ് കൂട്ടായ്മയും ഉള്ളില്‍ ചിരി ഒതുക്കി മീനാക്ഷിയെ കളിയാക്കി. മീനാക്ഷിക്ക് പ്രതീക്ഷ മാത്രമായിരുന്നു ഫലം. ആരും മീനാക്ഷിയെ ഷോട്ട്പുട്ട് നു ആയി വിളിച്ചില്ല.
            നാളുകള്‍ ഇഴഞ്ഞു നീങ്ങി. മീനാക്ഷി  കാറ്ററിംഗ് മറന്നത് പോലെയാണ്. അവളുടെ വോണെജ് കൂടുകരികളോട് അതിനെപ്പറ്റി സംസാരിക്കാറില്ല. ഒരു നഷ്ട സ്വപ്നം പോലെയായി കാറ്ററിംഗ്. അപ്രതീക്ഷിതം എന്ന് പറയട്ടെ ഒരു ദിവസം വനജാക്ഷി മീനാക്ഷിയെ വിളിച്ചു. വിളിച്ചയുടന്‍ വനജാക്ഷി മീനാക്ഷിയോട് ചോദിച്ചു. കാറ്ററിംഗ് നടത്തുന്ന മീനാക്ഷിയാണോ എന്ന്.  കാറ്ററിംഗ് മീനാക്ഷിയുടെ മനസ്സിന്റെ ഒരു കോണില്‍ പൊടിപിടിച്ചു അച്ചടക്കമില്ലാതെ കിടക്കുകയായിരുന്നു. പൊടിതട്ടി ആ ആശയത്തെ അവള്‍ പുനര്ജീവിപ്പിച്ചു.       വനജാക്ഷിയുടെ ആവശ്യം വളരെ വശ്യമനോഹരമായ, സൗമ്യമായ 600 പൂരികളാണ്. പൂരിക്ക് വേണ്ട നീളം, വീതി, വ്യാസം മുതലായവ വനജാക്ഷി മീനാക്ഷിക്ക് വിസ്തരിച്ചു. കൂടാതെ പൂരി രണ്ടു വിരല്‍ മുറിയന്നത്ര നിഷ്കളങ്കന്മാരയിരിക്കണം. മീനാക്ഷിയുടെ പൂരികള്‍ ഷാജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആക്സോ ബ്ലേഡ്  ഉപയോഗിച്ചാലും മുറിയാറില്ല. എന്നിട്ടല്ലേ രണ്ടു വിരല്‍ കൊണ്ട്! വനജാക്ഷിക്ക് ഈ പുരികള്‍ അമ്പലത്തില്‍ അന്നദാനത്തിന് കൊടുക്കനുള്ളതാണ്. പൂരി കെങ്കേമം ആയാല്‍ പരിപാടി പൊടിപൊടിക്കും.

     മീനാക്ഷിക്ക് ഉറക്കമില്ലാ രാവുകളായിരുന്നു വനജാക്ഷിയുടെ ഫോണ്‍ വന്നതിനു ശേഷം. അവള്‍ പൂരി സ്വപ്നത്തിലും കാണാന്‍ തുടങ്ങി. ചിലപ്പോള്‍ പൂരി ദുര്യോധനന്റെ രൂപത്തില്‍ വന്നു അവളുടെ തലക്ക് അടിച്ചു ഉറക്കത്തില്‍ നിന്നും എഴുന്നെല്പ്പിക്കുമായിരുന്നു. ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന മീനാക്ഷി ഷാജിയെ കുലുക്കി വിളിക്കും. സഹികെട്ട ഷാജി പുതപ്പും തലയണയും എടുത്ത് സോഫ മേല്‍ വന്നു കിടന്നു ഉറങ്ങുമായിരുന്നു.
     വനജാക്ഷിയുടെ ഫോണ്‍  വന്നതിനു ശേഷം വോനെജ് കൂട്ടായ്മയുടെ പ്രധാന സംസാര വിഷയം പൂരികളുടെ സൃഷ്ടി, സംരക്ഷണം, സംഹാരം എന്നിവയായി. മൃദുലവും സൗമ്യവുമായ പൂരികള്‍ ബോസ്ടനില്‍ എവിടെയും സംസാര വിഷയമായി. ചിലപ്പോള്‍ തോന്നും പൂരികള്‍ക്ക് ഇത്രയും പരിവര്‍ത്തനം സമൂഹത്തില്‍ ഉണ്ടാക്കാന്‍ പറ്റുമോ എന്ന്. 
           ദിവസമായി, 600 മൃദുലവും സൗമ്യവുമായ പൂരികള്‍ വിതരണം ചെയ്യാന്‍ മീനാക്ഷിയും  വോനെജ് കൂട്ടയ്മയും ഒരുങ്ങി. പൂരി നിര്‍മ്മാണ കേന്ദ്രമായി മീനാക്ഷിയുടെ വീട് മാറി.  മീനാക്ഷി എല്ലാവര്ക്കും മൃദുലവും സൗമ്യവുമായ പൂരി നിര്‍മാണ കൂട്ട് കാണിച്ചു കൊടുത്തു. കൂട്ടായ്മ കൂട്ട് അതെ പടി പകര്‍ത്തി. കൂട്ടയ്മയിലുള്ള കുറച്ചു ആളുകളുടെ ജോലി പൂരി തിളച്ച എണ്ണയില്‍ ചുട്ട് എടുക്കുക എന്നതായിരുന്നു. മീനാക്ഷിയുടെ ജോലി പൂരി രണ്ടു വിരലുകള്‍ കൊണ്ട് മുറിച്ചെടുക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കുകയായിരുന്നു. 
       പൂരിയുടെ ജോലി കൂടായ്മ മണിക്കൂറുകളോളം ചെലവിട്ടു പൂര്‍ത്തിയാക്കി. ശബരിമലയും പതിനെട്ടാം പടിയും കയറുന്നത് നിസ്സാരം, 600 പൂരികളുടെ നിര്‍മാണവുമായി താരതമ്യം ചെയ്യുമ്പോള്‍ എന്ന് കൂട്ടായ്മ വിലയിരുത്തി. തളര്‍ന്ന കൂടുകാരെ നോക്കി മീനാക്ഷി ഉദ്ഘോഷിച്ചു, കൂട്ടരേ നമ്മള്‍ വിജയിച്ചു. ഇത് ബോസ്ടനിലെ ഇന്ത്യക്കാരുടെ ജീവിതത്തില്‍ സ്വര്‍ണ്ണ ലിപികളില്‍ എഴുതി ചേര്‍ക്കേണ്ട ദിനമാണ്.
                       600 പൂരികള്‍ 6 ട്രേകളില്‍ പായ്ക്ക് ചെയ്തു ഷാജി വനജാക്ഷിയുടെ വീട്ടിലേക്കു പുറപ്പെട്ടു. സന്തോഷ വദനനായ ഷാജി ആറു ട്രേ പൂരികളും വനജാക്ഷിക്ക് നല്‍കി. തിരിച്ചു സമ്മാനമായി 150 ഡോളര്‍ ഷാജിയെ ഏല്‍പ്പിച്ചു. അന്ന് ഷാജിക്ക് തന്റെ ഭാര്യയുടെ പ്രായോഗിക ബുദ്ധിയില്‍ അഭിമാനം തോന്നി. നിറഞ്ഞ മനസ്സോടെ ഷാജി 150 ഡോളര്‍ മീനാക്ഷിയെ ഏല്‍പ്പിച്ചു. ആദ്യമയി കാറ്ററിംഗ് ലൂടെ സമ്പാദിച്ച 150 ഡോളര്‍ കണ്‍നിറയെ അവള്‍ ആസ്വദിച്ചു. അത് അപ്പോള്‍ തന്നെ അവള്‍ ഇന്ത്യന്‍ രൂപയിലേക്ക് മാറ്റി കണക്കുകൂട്ടി നോക്കി. 7500 രൂപ.. അവള്‍ക്കു സ്വയം അഭിമാനം തോന്നി.അടുത്ത ദിവസം വോണെജ് ഫോണിനു സ്വൈര്യമില്ലാത്ത ദിനമായിരുന്നു. ബോസ്ടന്‍ മുഴുവന്‍ പൂരികഥ ഒരു വിജയഗാഥയായി കൊണ്ടാടി. എല്ലാവരും മീനാക്ഷിയുടെ കാറ്ററിംഗ് വിജയം വോനെജിലൂടെ ആഘോഷിച്ചു. 
               നാളുകള്‍ക്കു ശേഷം മീനാക്ഷി റാമിന്റെ ഇന്ത്യന്‍ സ്ടോരില്‍ ലാഭവിഹിതമായ പത്തു ശതമാനം നല്‍കാനായി പോയി. അവിടെ വച്ച് മീനാക്ഷി വനജാക്ഷിയെ അവിചാരിതമായി കണ്ടു. വനജാക്ഷി മീനാക്ഷിയും. മീനാക്ഷിയെ കണ്ടയുടന്‍ വനജാക്ഷി കാണാത്ത മട്ടില്‍ സ്ടോറിന്റെ മറ്റൊരു മൂലയിലേക്ക് മാറി. വനജാക്ഷി തന്നെ കണ്ടില്ല എന്ന് കരുതി തിരക്ക് പിടിച്ചു  മീനാക്ഷി  സൗഹൃദ സംഭാഷണത്തിനായി വനജാക്ഷിയുടെ അരികിലെത്തി. എന്ത് പറയാന്‍, വനജാക്ഷി മീനാക്ഷിയോട് സംസാരിക്കാന്‍ താല്പര്യം കാണിച്ചില്ല. തട്ടും തപ്പലും ആയി വനജാക്ഷി പറഞ്ഞ വാക്കുകളില്‍ നിന്നും മീനാക്ഷി സംഗ്രഹിച്ചു, വനജാക്ഷിയുടെ താല്‍പ്പര്യ കുറവ്. 
              മൃദുലവും സൗമ്യവും ആയി കൊടുത്ത 600 പൂരികള്‍ അതി മൃദുലവും അതി സൗമ്യവും ആയി പൊടിഞ്ഞു പോയി. അതിനാല്‍ പൂരി കഴിച്ചവര്‍ക്ക് വിരലുകള്‍ ഉപയോഗിക്കേണ്ടി വന്നതേ ഇല്ല. പൂരികള്‍ വനജാക്ഷിയെ അമ്പലത്തിനു പകരം ശ്മശാനത്തില്‍ എത്തിച്ചത് പോലെ ആക്കിയിരുന്നു അന്ന്. താല്‍പ്പര്യ കുറവ് മനസ്സിലാക്കിയ മീനാക്ഷി പിന്നെ അവിടെ നിന്നില്ല. പക്ഷെ വനജാക്ഷിയെ പിന്നെയും കണ്ട കാര്യം ഒരിക്കലും വോണെജ് കൂട്ടായ്മയില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. അവര്‍ 600 പൂരികളെയും അതിന്റെ സംവിധായികയെയും വാനോളം പുകഴ്ത്തി.


2011 ഓഗസ്റ്റ് 13, ശനിയാഴ്‌ച

കറുമ്പന്റെ സ്വപ്നം.......... .

വേളത്തുനിന്നും അമേരിക്കയിലേക്ക്‌  -3
                     




ശാരീരിക ക്ഷമതയില്‍ വാചാലയായിരുന്ന മീനാക്ഷിക്ക് സ്വന്തം കാര്യത്തില്‍  കാര്‍ക്കശ്യം കാട്ടാന്‍ തീരെ മടിയാണ്. എന്നാലും ഒരുനാള്‍ തീരുമാനമായി ,സ്വന്തം ശരീരത്തിലെ പിത്തവും കഫവും കുറച്ചു യുവത്വം വീണ്ടെടുക്കാന്‍ ‍. കണ്ടുപിടിച്ച വഴിയോ , വൈകുന്നേരങ്ങളിലെ നടത്തം. എന്നും വൈകുന്നേരം കാണാം തടാകത്തിന് ചുറ്റും പട്ടാളക്കാരെ വെല്ലുന്ന പ്രകടനം. മീനാക്ഷിയുടെ കാര്യത്തില്‍ വാഗ അതിര്‍ത്തിയിലെ പട്ടാളക്കാര്‍ പോലും തലകുനിക്കും.

വൈകുന്നേരങ്ങളിലെ നടത്തം മീനാക്ഷിക്ക് ഒരു പ്രത്യേക ഉത്തേജനം ഏകുന്നതായിരുന്നു. തടാകത്തിനു ചുറ്റും നടക്കാന്‍ എത്തുന്ന ആളുകള്‍ , തടാകത്തിലെ അരയന്നങ്ങളും താറാവുകളും, പട്ടികളെ പരിശീലിപ്പിക്കുന്ന ഒരു  കൂട്ടം ആളുകള്‍,  ഇളം ചുടു കാറ്റ് . അതില്‍ അവളെ ഏറ്റവും ആകര്‍ഷിച്ചത് മീന്‍ പിടുത്തക്കാര്‍ ആണ്.

മീന്‍ പിടുത്തക്കാര്‍ തങ്ങളുടെ ഇരിപ്പിടത്തില്‍ ആസ്വദിച്ചു , തികഞ്ഞ ആത്മാര്‍ഥതയോടെ ചൂണ്ടയിട്ടു ഇരിപ്പാണ്. ചൂണ്ടയില്‍ കുടുങ്ങിയ മീനിനെ പൂര്‍ണ്ണ രക്ഷ ഉറപ്പാക്കി തിരിച്ചു വെള്ളത്തിലേക്ക്‌ ഇടുകയായിരുന്നു ഈ മത്സ്യ  സ്നേഹികള്‍. തലകുലുക്കി വെള്ളത്തിലേക്ക്‌ തിരികെ നീന്തുന്ന പിടിക്കപ്പെട്ട മീനിനെ കണ്ടാല്‍ രാഷ്‌ട്രപതി കൊലക്കയര്‍ ശിക്ഷ ഇളവു ചെയ്ത ഒരു പ്രതിയുടെ ആര്‍മാദവസ്തയില്‍ ആയിരിക്കും. മീനാക്ഷിക്ക് പലപ്പോഴും തോന്നാറുണ്ട്, പിടിക്കപ്പെട്ട മീനുകള്‍ ഒരു സമ്മേളനം വിളിച്ചു മറ്റുള്ള മീനുകളോട് മീന്‍ പിടുത്തക്കാരെ പ്രകീര്തിക്കുമെന്ന്. എന്നാല്‍ സമ്മേളനത്തിന് എത്തുന്ന കൊച്ചു മീനുകള്‍ എന്നും ചോദ്യത്തിന്റെ ഒരു ഭാണ്ഡം തുറന്നു വിടും. അതിലെ ലളിതമായ ഒരു ചോദ്യം ഇതായിരിക്കും, മത്സ്യ സ്നേഹികള്‍ എന്തിന് ഈ ചോര തുപ്പുന്ന മുറിവുകള്‍ ചൂണ്ടയുടെ കൊക്ക കൊണ്ട് മത്സ്യങ്ങള്‍ക്ക് സമ്മാനിക്കുന്നു എന്ന്.!

എന്നും മീനാക്ഷി നടത്തത്തിനു ഇറങ്ങുമ്പോള്‍ ഒരു കറുമ്പന്‍ തടാകത്തിന്റെ ആരുമില്ലാത്ത ഒരു മൂലയില്‍ ഇരുന്നു മീന്‍ പിടിക്കുന്നുണ്ടാവും. അടുത്തെത്തുമ്പോള്‍ മീനാക്ഷി അയാളെ നോക്കി ഒന്ന് പുഞ്ചിരിക്കും. തിരിച്ചും ഒരു പുഞ്ചിരി സൗജന്യമായി കറുമ്പന്റെ വക. മീനാക്ഷിക്ക് മീന്‍ പിടിക്കാന്‍ ഒരു ആഗ്രഹം. ഈ ചൂണ്ട എവിടുന്നു കിട്ടും. ഒരു മുഴുമീനിനെ പിടിച്ചു കൊടം പുളിയിട്ടു വറ്റിക്കണം എന്ന് അവള്‍ കരുതിക്കാണും.  അപ്രതീക്ഷിതമായി കറുമ്പന്‍ ഒരുദിവസം സല്ലാപത്തിന് വന്നു. കണ്മഷിയിട്ടാല്‍ തിരിച്ചറിയാന്‍ പ്രയാസമായ കറുപ്പ്, തുടുത്ത ചുണ്ടുകള്‍, മൂക്കിന്റെ ദ്വാരം ഗുഹകളെ ഓര്‍മിപ്പിച്ചു. ആരുകണ്ടാലും ഒന്ന് ഭയക്കും. അടുത്തുള്ള ഇന്ത്യക്കാര്‍ക്ക് മീനാക്ഷിയും കറുമ്പനും സംസാരിക്കുന്നതു ഇഷ്ടപ്പെട്ടില്ല എന്ന് തോന്നും.

മീനാക്ഷിക്ക് അറിയേണ്ടത് മീനിനെ ചൂണ്ടയിട്ടു പിടിക്കുന്ന വിദ്യ ആയിരുന്നു. കറുമ്പന്‍ അത് പഠിപ്പിക്കാന്‍ വളരെ സന്നദ്ധനും. കറുമ്പന്‍ വിദ്യ പറഞ്ഞു കൊടുക്കുന്ന ഒരു നല്ല   അധ്യാപകനായി. അധ്യാപകനും വിദ്യാര്‍ത്ഥിയും എന്നും മീന്‍ സല്ലാപത്തില്‍ മുഴുകും.  ചില ദിവസങ്ങളില്‍ പിടിക്കപ്പെട്ട മീനിനെ തിരികെ വെള്ളത്തിലേക്ക്‌ അയക്കും മുന്‍പ് കറുമ്പന്‍ മീനാക്ഷിയോട് ചോദിക്കും, തനിക്ക് വേണോ എന്ന്. അവിടെ മീനാക്ഷി പിന്‍ തുടര്‍ന്നത് ഇരട്ടത്താപ്പ് നയം ആയിരുന്നു. ഒരു വശം കൊടമ്പുളി ഇട്ട കറി, മറുവശം ഷാജിഎട്ടന്റെ വിരുന്നു. 
ഷാജിക്ക് കറുമ്പന്‍ മാരെ തീര്‍ത്ത അവഹേളനമായിരുന്നു. അമേരിക്കയില്‍ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ ഏറിയ പങ്കും വഹിച്ചിരുന്നത് ആഫ്രിക്കന്‍- അമേരിക്ക ക്കാരാണെന്ന് ഷാജി വിശ്വസിച്ചു പോന്നു. 

അപ്രതീക്ഷിതം എന്ന് പറയട്ടെ  ഒരു ദിവസം മെയിന്റനന്‍സ് നു അതേ കറുമ്പന്‍ മീനാക്ഷിയുടെ വീട്ടില്‍  വന്നു. കറുമ്പനും മീനക്ഷിക്കും വിശ്വസിക്കാനാവാത്ത നിമിഷം ആയിരുന്നു അത്. അപ്പോഴാണ് കറുമ്പന്‍ മീനാക്ഷി യുടെ അതേ apartment  ല് ആണ് ജോലി ചെയ്യുന്നതെന്ന് മീനാക്ഷി ക്ക് മനസ്സിലായത്. മീനാക്ഷിക്ക് apartment കാരോട്  എപ്പോഴും ഒരു കാര്യത്തില്‍ രോഷം തോന്നിയിരുന്നു. മെയിന്റനന്‍സ് എന്ന പേരില്‍ അവര്‍ apartment ന്റെ ഒരു  താക്കോല്‍ കയ്യില്‍ വച്ചിരുന്നു. ആ താക്കോല്‍ ഉപയോഗിച്ച്   അവര്‍ വാതില്‍  തുറന്നു അകത്തു കടന്നു തങ്ങളുടെ ജോലി ചെയ്തിരുന്നു. അതിനു അവര്‍ക്ക് വീടുകാരുടെ അനുവാദം വാങ്ങണം എന്നില്ല. ഇത് ഭയന്ന ഷാജി എന്നും ഉള്ളില്‍ നിന്നും വാതിലിനു ലോക്ക് ചെയ്യാവുന്ന സംവിധാനം നിര്‍മ്മിക്കണം എന്ന് എപ്പോഴും കരുതിയിരുന്നു. ഷാജി എന്നും മീനാക്ഷിയുടെ നിസ്സംഗതയെ ഭയന്നിരുന്നു.
കറുമ്പന്‍ വളരെ ശാന്തനായിരുന്നു. തികച്ചും തന്റെ ഔദ്യോഗിക ഭാവത്തില്‍ മീനാക്ഷിയുടെ വീട്ടില്‍ വന്നു സുഖവിവരങ്ങള്‍ തിരക്കി. കറുമ്പന് മീനാക്ഷിയുടെ ആതിഥ്യ മര്യാദ തികച്ചും ബോധിച്ചു. കറുമ്പന്‍ തന്റെ ഔദ്യോഗിക പ്രക്രിയയില്‍ പ്രവേശിച്ചു. മീനാക്ഷിയുടെ കുളിമുറിയുടെ വാഷ്ബൈസിനില്‍ നിന്നും വെള്ളം ശരിക്ക് വരുന്നില്ല എന്നതായിരുന്നു പ്രശ്നം. കുറെ നേരം അയാള്‍ അതില്‍ എന്തൊക്കെയോ പണി ചെയ്തു. കുറച്ചു കഴിഞ്ഞ് അയാള്‍ മീനാക്ഷിയുടെ അടുത്ത് വന്നു കാര്യം പറഞ്ഞു. "പ്രയത്നിച്ചു, പക്ഷെ പരിഹാരം കണ്ടില്ല". നാളെ വന്നു ശരിയാക്കാം എന്ന് പറഞ്ഞു സംഭാഷണത്തില്‍  മുഴുകി.

കറുമ്പന് മീനാക്ഷിയുടെ കാര്യങ്ങള്‍ ഓരോന്നായി അറിയണമായിരുന്നു. കറുമ്പന്റെ ചോദ്യങ്ങള്‍ക്ക് മീനാക്ഷി വാചാലയായി. മീനാക്ഷിയുടെ ഒരേയൊരു കൂട്ട് ഇന്റര്‍നെറ്റ്‌ ലെ സൗഹൃദ കൂട്ടായ്മയായ ഫേസ് ബുക്ക്‌ ആയിരുന്നു. അവളുടെ ദൈനംദിന പ്രക്രിയകളില്‍ പകുതി സമയവും അവള്‍ ചിലവഴിച്ചത് ഫേസ് ബുക്കില്‍ ആണ്. കൂടാതെ അവള്‍ കാണുന്നത് തടാകത്തിനു ചുറ്റുമുള്ള വളരെ ചുരുങ്ങിയ ആളുകളെ മാത്രം. തികച്ചും ഒറ്റപ്പെട്ട പകലുകലയിരുന്നു  ഷാജി ജോലിക്ക് പോയതിനു ശേഷം അവള്‍ക്കു ഉണ്ടായിരുന്നത്. അവള്‍ എന്നും കരുതും, അമേരിക്കകാര്‍  ഭര്‍ത്താവിന് ജോലി കൊടുത്ത് അവരുടെ  ഭാര്യ ജോലി ചെയ്യരുത് എന്ന ഒരു നിയമവും ഉണ്ടാക്കി ഒരു വിഭാഗത്തെ വഞ്ചിക്കുകയല്ലേ എന്ന്. കറുമ്പന്റെ സൗഹൃദം മീനാക്ഷിക്ക് തന്റെ നിഷ്ക്രിയത്വത്തിന്റെ ഭന്ജനം ആയിരുന്നു.
       കറുമ്പന് അറിയേണ്ടത് നൂറുകൂട്ടം കാര്യങ്ങളാണ്‌. രാജ്യം, യാത്ര, ഭര്‍ത്താവ്, കുട്ടികള്‍, ജോലി,.....  മീനാക്ഷി എന്ന പേര്‍ കറുമ്പന്റെ നാവില്‍ വഴങ്ങാന്‍ പ്രയാസമായിരുന്നു. അതിനാല്‍ മീനാക്ഷി ചുരുക്കി മീനു എന്ന് പറഞ്ഞുകൊടുത്തു. കറുമ്പന് തികച്ചും വ്യത്യസ്തമായ ഒരു version കണ്ടെത്തി. അതാണ് ബീനു. ബീനു എന്ന് വിളിക്കുമ്പോള്‍ പഴചക്ക യുടെ മാധുര്യം കറുമ്പന്റെ  മുഖത്തു പ്രസന്നമായിരുന്നു.പറഞ്ഞു തീരും മുമ്പ് കറുമ്പന് അപ്പാര്‍ട്ട്മെന്റ് ഓഫീസില്‍ നിന്നും ഫോണ്‍ വന്നു. യാത്രയായി. എന്തായാലും നാളെ കാണാമല്ലോ എന്ന ആശ്വാസത്തില്‍ ആയിരുന്നു കറുമ്പനും മീനാക്ഷിയും .  ഒരു black and white‌ ചിത്രം പോലെ മീനാക്ഷി സ്വപ്നത്തില്‍ മുഴുകി. പക്ഷെ ഫ്രൈമില്‍ എപ്പോഴും കറുമ്പന് മുഴച്ചു നിന്നു. ഫ്രൈമില് യോജിക്കാത്ത പ്രകൃതം. കറുപ്പിന്റെ അതിപ്രസരം കറുമ്പനെ ഒപ്പിയെടുക്കാന്‍ സ്വപ്നങ്ങള്‍ പണിപ്പെട്ടു.
 ‍‍‍‍

എന്തെന്നില്ലാത്ത ആകാംഷയോടെ ഷാജിയോട്  മീനാക്ഷി  കറുമ്പന്റെ കണ്ടുമുട്ടല്‍ മുഴുവിക്കാത്ത ഒരു വാക്യം പോലെ പറഞ്ഞു കൊടുത്തു. പാതി കേട്ടയുടന്‍ ഷാജിയുടെ ഭാവം മാറി. ഷാജിക്ക് മീനാക്ഷിയോട് എന്തെന്നില്ലാത്ത ദേഷ്യം വന്നു. ഷാജിയുടെ അഭിപ്രായത്തില്‍ മീനാക്ഷി വേണ്ടാത്ത സൗഹൃദം സൃഷ്ടിക്കുകയാണെന്നും അത് ഭാവിയില്‍ വിഷമ ഘട്ടത്തില്‍ അവസാനിക്കുമെന്നും ആയിരുന്നു. ഷാജി വീണ്ടും വീട്ടിന്റെ ഉള്ളില്‍ നിന്നും അടച്ചു ഭദ്രമാക്കുന്ന ലോക്കിനെ പറ്റി ആലോചിക്കാന്‍ തുടങ്ങി.  മീനാക്ഷി ശരിക്കും വിഷമ ഘട്ടത്തിലായി.

അടുത്ത ദിവസം ഷാജി വളരെ  വൈകിയാണ് ഓഫീസില്‍ പോയത്. ഇന്ന് കറുമ്പന്‍  വരികയാണെങ്കില്‍ താന്‍ കൂടെ ഉള്ള സമയത്താവട്ടെ എന്ന് ഷാജി കരുതി കാണും . സമയം അതിക്രമിച്ചു. കറുമ്പന്‍ വന്നില്ല. ഷാജിക്ക് ഇനി വൈകിക്കാന്‍ പറ്റില്ല. സമാധാനം തീരെ ഇല്ലാതെ ഷാജി ഓഫീസിലേക്ക്  യാത്രയായി. 

ഷാജി കാറില്‍ കയറാന്‍ കാത്തു നിന്നതാണെന്ന് തോന്നും കറുമ്പന്‍ മീനാക്ഷിയുടെ  വാതിലില്‍ മുട്ടി. ഷാജി എന്തോ എടുക്കാന്‍ മറന്നു തിരിച്ചു വന്നതാണെന്ന് കരുതി മീനാക്ഷി വാതില്‍ തുറന്നപ്പോള്‍ സുസ്മേരവദനനായി കറുമ്പന്‍ മുന്നില്‍.   കറുമ്പന്റെ കയ്യിലെ റോസാപൂവ് മീനാക്ഷി ശ്രദ്ധിച്ചു . പെട്ടെന്ന് മീനാക്ഷിക്ക് ഓര്മ വന്നത് നിത്യ ഹരിത നായകന്‍ പ്രേം നസീറിനെ യാണ്. നസീര്‍ ഷീലയ്ക്ക് റോസ് നീട്ടി. മീനാക്ഷി സ്വല്പം ശബ്ദം ഉയര്‍ത്തി ചോദിച്ചു, ഇത് എന്തെന്ന്. ഒരു കൂസലും ഇല്ലാതെ കറുമ്പന്‍ പറഞ്ഞു താങ്കളും ആയുള്ള സൗഹൃദം എനിക്ക് ഇഷ്ടപ്പെട്ടു, അതിന്റെ സമ്മാനം ആണിത്. മീനാക്ഷിക്ക് റോസാ പൂവെന്നല്ല എല്ലാ പൂക്കളും ഇഷ്ടമാണ്. അവള്‍ ഓര്‍ത്തു, ഷാജിയേട്ടന്‍ ഇതുവരെ ഒരു റോസാ പൂവ് പോലും തനിക്കു സമ്മാനിച്ചിട്ടില്ല, എന്തിനു പറയുന്നു തന്റെ ബര്‍ത്ത് ഡേ പോലും ആ മനുഷ്യന്‍ ഓര്‍ക്കാറില്ല. ഇന്ന് നോക്കു, ഇതാ ഒരു കറുമ്പന്‍ തന്റെ സൗഹൃദം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഇഷ്ടപ്പെടുന്നു. മനസ്സില്ല മനസ്സോടെ മീനാക്ഷി ആ റോസ് സ്വീകരിച്ചു.

അന്ന് കറുമ്പന്‍ വളരെ വാചാലനായി. അയാള്‍ ഒരു കല്യാണം കഴിച്ച ആളാണ്. ഒരു പെണ്‍കുട്ടിയും അയാള്‍ക്കുണ്ട്. വിവാഹജീവിതം അഞ്ചു  വര്‍ഷമേ നീണ്ടു നിന്നുള്ളൂ.  മകള്‍ക്ക് മൂന്ന് വയസ്സുള്ളപ്പോള്‍ ഭാര്യ തന്നെയും മകളെയും ഉപേക്ഷിച്ചു വേറൊരാളുടെ കൂടെ പോയി. ഇപ്പോള്‍ മകള്‍ക്ക് പതിനാറു വയസ്സായി. മകള്‍ വളര്‍ന്നു വരുന്ന രീതി അയാള്‍ക്ക് എന്നും അഭിമാനം പകര്‍ന്നു. മകളിലൂടെ അയാള്‍ പൂക്കളെ സ്നേഹിച്ചു, പക്ഷികളെ സ്നേഹിച്ചു. മകള്‍ ജനിക്കുന്നതിനു മുമ്പ് പൂക്കളും കിളികളും അയാളുടെ കാഴ്ച്ചയില്‍ ഇല്ലായിരുന്നു. പക്ഷികളുടെ ശബ്ദം അയാള്‍ കേള്‍ക്കാരില്ലയിരുന്നു. രാത്രിയുടെ കുളിര്‍ ആസ്വദിക്കാരില്ലായിരുന്നു. മകള്‍ ഇന്ന് പൂര്‍ണ്ണവതിയാണ്. അവള്‍ക്കു classical സംഗീതത്തിലാണ് അഭിരുചി. റോക്കിന്റെ പിന്നാലെ പോകുന്ന യുവത്വത്തില്‍ നിന്ന് വിഭിന്നമാണ് അവള്‍. എന്നും കറുമ്പന് അയാളുടെ മകള്‍ അഭിമാനമാണ്. കറുമ്പന്റെ വാചാലതക്ക് അപശ്രുതിയായി അയാളുടെ ഫോണ്‍ ശബ്ദമുണ്ടാക്കി. അന്നും അയാള്‍ വാഷ്‌ ബൈസിന്‍ നന്നാക്കാതെ തിരിച്ചു പോയി.

എന്നത്തേതിലും നേരത്തെ ഷാജി ഓഫീസില്‍ നിന്നും തിരിച്ചു വന്നു. ഓടിക്കയറിയത് വാഷ്‌ ബൈസിന്റെ അടുത്തേക്കായിരുന്നു. വാഷ്‌ ബൈസിന്‍ നന്നാക്കിയിട്ടില്ല . ഫോണ് വന്നു കറുമ്പന്‍ തിരിച്ചു പോയി എന്ന് പറഞ്ഞു മീനാക്ഷി നിര്‍ത്തി. അതിനെ പറ്റി അവര്‍ സംസാരിച്ചില്ല. അടുത്ത ദിവസവും ഷാജി പോയി നിമിഷങ്ങള്‍ക്കകം വീണ്ടും വാതില്‍ക്കല്‍ നീണ്ട കൊട്ടല്‍ . മീനാക്ഷി വാതില്‍ തുറന്നു. സുസ്മേരവദനനും മന്ദസ്മിതനുമായ കറുമ്പന്‍ . ഇന്ന് ഒരു  റോസല്ല,  നിറയെ.  വേളംകാരിക്ക് എന്ത് ചെയ്യണം എന്നറിയില്ല. അന്ന്  അവള്‍ കറുമ്പനെ അത്ര ശ്രദ്ധിച്ചില്ല. കൂടാതെ അധികം സംസാരിച്ചില്ല. മുഖം കണ്ടാലറിയാം കറുമ്പന്‍ അത് തീരെ പ്രതീക്ഷിച്ചില്ല എന്ന്. അയാള്‍ അയാളുടെ ജോലിയും കഴിഞ്ഞു തിരിച്ചു പോയി. 

അന്ന് വൈകുന്നേരം തടാകത്തിനു ചുറ്റും നടക്കുമ്പോള്‍ അവള്‍ കറുമ്പനെ നോക്കിയത് പോലുമില്ല. ഷാജി മീനാക്ഷിയുടെ മനോവ്യതിയാനങ്ങള്‍ ഒന്നും അറിഞ്ഞില്ല. പകല്‍ ജനാലകളിലൂടെ നോക്കിയാല്‍ കാണാം കറുമ്പന്‍ അപ്പാര്റ്റ് മെന്റിന്റെ ചെടികള്‍ വെട്ടുന്നത്. വ്യത്യാസം ഇത് മാത്രം നോട്ടം ചെടികളിളല്ല, പകരം  മീനാക്ഷിയുടെ വീട്ടിലേക്കാണ്. എന്നും ഷാജിയും മീനാക്ഷിയും കൂടെ ഇറങ്ങുമ്പോള്‍ കറുമ്പന്‍ നഷ്ട സ്വപ്നം പോലെ മീനാക്ഷിയെ നോക്കും, കണ്ടു കണ്ടില്ല എന്ന മട്ടില്‍ മീനാക്ഷി നടന്നു നീങ്ങും........

2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

ആരാധനയുടെ ക്ലൈമാക്സ്‌

വേളത്തുനിന്നും അമേരിക്കയിലേക്ക് -2                


കുടുംബം പൂര്‍ണതയില്‍ വിരാജിക്കുന്ന നാളുകളായിരുന്നു മീനാക്ഷിക്ക് നാട്ടിലുണ്ടായിരുന്നത്‌. പക്ഷെ ഷാജി കൂടെയില്ലാത്ത നാളുകള്‍ അവള്‍ക്കു അത്ര പ്രീയപ്പെട്ടതായിരുന്നില്ല. എന്നാലും വേര്‍പാടില്‍ സ്നേഹത്തിന്റെ തീക്ഷ്ണത കൂടും എന്ന് പറയുന്നതില്‍ തെറ്റില്ലല്ലോ. സ്നേഹത്തിന്റെ പരിപൂര്‍ണ്ണ തലങ്ങളിലെക്കുള്ള ഒരു എത്തിനോട്ടം ആയിരുന്നു ബോസ്ടനിലെ അവളുടെ   ജീവിതം.

മീനാക്ഷിക്ക് ധാരാളം ആരാധനാ കഥാപാത്രങ്ങളുണ്ട്. അതില്‍ ഒന്നാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ന്റെ ശാരീരിക മികവില്‍ അവള്‍ എന്നും ഒരു  ഉണര്‍വ് കണ്ടു. സല്‍മാന്‍ ന്റെ ബലിഷ്ടമായകൈകളിലും കാലുകളിലും വയറിലും ഒക്കെ  ഒരു രവി വര്‍മ്മ ചിത്രം പോലെ നോക്കി മണിക്കൂറുകളോളം അവള്‍ ആസ്വദിച്ചിരുന്നു. ജിമ്മില്‍ വര്‍ക്കൌട്ട് ചെയ്തു മസില്‍ വീര്‍പ്പിക്കുന്നവരെ കാണുന്നത് തന്നെ മീനാക്ഷിക്ക് ആനന്ദം ഉളവാക്കി.ജീവിതത്തില്‍ ഇതുവരെ ജിമ്മില്‍ കയറാത്ത ഷാജിയോട് പുച്ഛമായി സംസാരിക്കുകയും ദിവസവും ജിമ്മില്‍ പോയി മസ്സില്‍ തടിപ്പിക്കുന്ന ബികാസിനെ പ്രകീര്‍ത്തിക്കുകയും ചെയുമ്പോള്‍ തന്നെ മീനാക്ഷിയുടെ മസ്സില്‍ സ്വപ്നം സ്പഷ്ടമാണ്.മീനാക്ഷി ചിലപ്പോള്‍ ഫലിത ഭാവം പൂണ്ടു ഷാജി യുടെ കയ്യില്‍ കയറിപ്പിടിച്ചു പോര എന്ന മട്ടില്‍ ഈ ചള്ള് പഴതടി ഒന്ന് മാറണ്ടേ എന്ന ഭാവത്തില്‍ പലപ്പോഴും കളിയാക്കി പോന്നു. ഷാജിയുടെ വയറ് വെറും ഗ്യാസ് സിലിണ്ടെര്‍ ആയിട്ടാണ് മീനാക്ഷി കരുതിപ്പോന്നത്. six pack അല്ലെങ്കിലും തൂങ്ങാത്ത വൃത്തിയുള്ള വയറ് ഷാജിയേട്ടന് വേണം എന്ന് എന്നും മീനാക്ഷിയുടെ ആഗ്രഹമായിരുന്നു.ഷാജിക്ക് സല്‍മാന്‍ എന്നുകെട്ടാലോ സുനാമി അടിച്ചു കയറിയത് മാതിരിയാ. ...സല്മാനിലെ ബലവാനെ താനുമായി താരതമ്യം ചെയ്യുന്നത് ഷാജിക്ക് എന്നും അതൃപ്തി ഉണ്ടാക്കി. കൂടാതെ പോണ്നതടിയനാനെന്നുള്ള  കോമ്പ്ലെക്സും.


അപ്രതീക്ഷിതമായി ബോസ്ടനില്‍ ഒരു ദിവസം സല്‍മാന്‍ പടം വന്നു. ഇത് ആദ്യമായി ഇന്ത്യന്‍ സമൂഹത്തില്‍ നടക്കുന്ന ഒരു വിശേഷമായിരുന്നു. ബോസ്ടനിലെ ഇന്ത്യന്‍ സമൂഹത്തിലെ  പ്രമുഖരില്‍  ഒരാളായ ജോര്‍ജെട്ടനാണ് ഒരുദിവസത്തെ പ്രദര്‍ശനത്തിനു malco തിയേറ്ററില്‍ ഒരു സ്ക്രീന്‍  വാടകയ്ക്ക് എടുത്തു സിനിമ പ്രദര്‍ശനം നടത്തുന്നത്.  ഒരു ഇന്ത്യന്‍ സിനിമ ആദ്യമായി ബോസ്ടനില്‍ വച്ച് കാണാമല്ലോ എന്ന ആകാംഷയിലാണ് ബോസ്ടോന്‍ ഇന്ത്യക്കാര്‍.  മീനാക്ഷിക്ക് മനസ്സില്‍ ലഡ്ഡു ഒന്നല്ല, രണ്ടാണ്  പൊട്ടിയത്. ഇന്ത്യന്‍ സിനിമ, മാത്രമോ തന്റെ ആരാധ്യ നായകന്‍ സല്‍മാനും.

ജോര്‍ജേട്ടന്‍ മീനാക്ഷിയുടെ സല്‍മാനോടുള്ള മസ്സില്‍ ആരാധന അറിയാമായിരുന്നു. അതുകൊണ്ട്  തന്നെ അദ്ദേഹം  സിനിമയുടെ മാര്‍ക്കറ്റിംഗ് തന്ത്രം മുഴുവനും  മീനാക്ഷിക്ക് വിട്ടുകൊടുത്തു. ബോസ്ടനിലെ ഇന്ത്യന്‍ വെബ്സൈറ്റ് വഴിയും ഇന്ത്യന്‍ സ്റൊരുകളിലും , ഇന്ത്യക്കാരുടെ മെയില്‍ വഴിയും സല്‍മാന്‍ പടം പരസ്യം ചെയ്യുക എന്നതായിരുന്നു മീനാക്ഷിക്ക് ജോര്‍ജേട്ടന്‍ സമ്മാനിച്ച ദൌത്യം. സിനിമക്ക് ഒരു ഷോ മാത്രം പോര, ചുരുങ്ങിയത് മൂന്നു ഷോ എങ്കിലും വേണം എന്നായിരുന്നു മീനാക്ഷിയുടെ അഭിപ്രായം. അങ്ങനെയെങ്കില്‍ തന്റെ ഇഷ്ട നായകനെ വെള്ളിത്തിരയില്‍ കണ്ടു മനസ്സ് നിറഞ്ഞു തൃപ്തിയടയാം എന്ന്  അവള്‍ കരുതിക്കാണും.

ഷാജിക്ക് സല്‍മാന്റെ വീരസാഹസികതയും അച് ഞ്ചല  ദിവ്യ പ്രണയവും കണ്ടു ബോറടിക്കാന്‍ തീരെ താല്പര്യം ഇല്ലായിരുന്നു. എങ്കിലും ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി ആദ്യമായി ബോസ്ടനില്‍ വന്ന ഇന്ത്യന്‍ സിനിമ കാണാന്‍ ഷാജി തീരുമാനിച്ചു . മീനാക്ഷി കൂടെ മസിലനായ ബികാസിന്റെ കുടുംബത്തെയും ക്ഷണിച്ചു.
ബികാസും ഭാര്യയും കൃത്യ സമയത്ത് തന്നെ വീട്ടില്‍ വന്നു. എല്ലാവരും ചേര്‍ന്ന് തിയേറ്ററില്‍ പോകാമെന്നായിരുന്നു തീരുമാനം. ബ്രാ ക്ക് സമാനമായ ടീ ഷര്‍ട്ട് ബികാസിന്റെ  മസിലിനെ ഉണര്‍ന്നു നിര്‍ത്താന്‍ സഹായിച്ചു. ബികാസിന്റെ മസില്‍ കട്ടകള്‍ ഷാജിയെ നോക്കി കളിയാക്കി, കൂട്ടിനു മീനാക്ഷിയും.

ഷാജിയുടെ വീട്ടില്‍ നിന്ന് മാല്കോ വിലേക്ക് പതിനെട്ടു മൈല് ഉണ്ട്. അതില്‍ ഏറെ ഭാഗവും സ്റ്റേറ്റ് ഹൈവേ ആണ്. ബോസ്ടനിലെ സ്റ്റേറ്റ് ഹൈവേ ലോകത്തിലെ തന്നെ ഏറ്റവും തിരക്ക് പിടിച്ച ഹൈവേ കളില്‍ ഒന്നാണ്. ചിന്നം വിളിച്ചു പായുന്ന ട്രെക്കുകളും ചീറിപായുന്ന കാറുകളും ഈ ഹൈവേ യുടെ ഭീകരത ഇപ്പോഴും വര്‍ധിപ്പിക്കും. ഹൈവേയില്‍ ചുരുങ്ങിയത് നൂറ്റി ഇരുപതു കിലോമീറ്റര്‍ സ്പീഡില്‍ വണ്ടികള്‍ ഓടിക്കൊണ്ടിരിക്കും. ആ സ്പീഡില്‍ കുറച്ചു ഒരു വാഹനം ഓടിച്ചാല്‍ അപകടം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓടിക്കുന്ന വാഹനം ട്രാഫിക്കിനു അനുസരിച്ച് പോകാന്‍ വളരെ ശ്രദ്ധിക്കേണ്ട സ്ഥലമാണ്‌ ബോസ്ടനിലെ ഹൈവേ.

ആദ്യമായാണ് മീനാക്ഷി ബോസ്ടനിലെ ഹൈവേയില്‍ യാത്ര ചെയ്യുന്നത്. ചെന്നായ്ക്കളുടെ വാശി ആയിരുന്നു ഓരോ വണ്ടിക്കും. അതിനിടയില്‍ മദം ഇളകിയ ആനയെ പ്പോലെ ട്രെക്കുകളും. മീനാക്ഷി കാറിന്റെ മുന്‍ സീറ്റിലിരുന്നു ശ്വാസം മുട്ടുകയായിരുന്നു. ഉറങ്ങുമ്പോള്‍ അല്ലാതെ വായ അടക്കാത്ത അവള്‍ ഒരക്ഷരം മിണ്ടാതെ കണ്ണടച്ചു സീറ്റില്‍ നിശ്ചലയായി ഇരുന്നു.

നിശബ്തത ഭഞ്ജിച്ചു കൊണ്ട് അലറിവിളിച്ചു മീനാക്ഷി പെട്ടെന്ന് ഷാജിക്ക് നേരെ തിരിഞ്ഞു. ഇത്രയും വികാര ഭരിത യായി മീനാക്ഷിയെ ഷാജി ഒരിക്കലും കണ്ടിട്ടില്ല. അവളുടെ ആവശ്യം ഓടിക്കൊണ്ടിരിക്കുന്ന വണ്ടി നിര്‍ത്തുകയാണ് . നൂറ്റി ഇരുപതു സ്പീഡില്‍ വണ്ടി പോയിക്കൊണ്ടിരിക്കുമ്പോഴാണ്  മീനാക്ഷി പെട്ടെന്ന് വണ്ടി നിര്‍ത്താന്‍ പറയുന്നത്. അതും കാര്‍ അഞ്ചു വരി ഹൈവേയിലെ നാലാമത്തെ വരിയിലും. കാര്‍ നിര്‍ത്തണം എങ്കില്‍ എല്ലാ വരികളും കടന്നു ബഫറില്‍ വരണം. ഈ സ്പീഡില്‍ നാല് വരിയും കടന്നു  ബഫറില്‍ എത്തണമെങ്കില്‍ ചുരുങ്ങിയത് രണ്ടു കിലോമീറെരെങ്കിലും മുന്നോട്ടു യാത്ര ചെയ്യണം.

ഇതൊന്നും അറിയാത്ത ഭാവത്തിലാണ് എന്ന് തോന്നും മീനാക്ഷി വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുന്നത്. പിന്നിലുണ്ടായിരുന്ന ബികാസിനും ഭാര്യക്കും കൂടാതെ ഷാജിക്കും കാര്‍ നിര്‍ത്താനുള്ള ആവശ്യകത മനസ്സിലായില്ല.പിന്നീടാണ്, ചീറിപ്പായുന്ന കാറിലിരുന്നു മീനാക്ഷി ഒരു അപകടം കാണാന്‍ ഇടയായതും തലകീഴായ്  കിടക്കുന്ന കാറിന്റെ അടുത്ത് ഒരു രക്ഷാപ്രവര്തനവും  ഇല്ല എന്ന് മനസ്സിലാക്കിയതിന്റെ ഫലമായി ഉണ്ടായ ഒരു പ്രത്യഘാതമായിരുന്നു മീനാക്ഷിയുടെ പൊട്ടിത്തെറി എന്ന് ഷാജി മനസ്സിലാക്കിയത്‌. ആ നിമിഷത്തില്‍ മീനാക്ഷി എന്ന വേളം പെണ്ണിനോട് അവഹേളനമാണ് ഷാജിക്ക് തോന്നിയത്, കൂടെ ഉണ്ടായിരുന്നവര്‍ക്കും. കാരണം ബോസ്ടന്‍ ഹൈവേയില്‍ ഒരു അപകടം ഉണ്ടായാല്‍ അത് പെട്ടെന്ന്‍ ഹൈവേ പോലീസിനു വിവരം കിട്ടും. ശാസ്ത്ര സാങ്കേതികമായി അമേരിക്ക വളരെ മുന്നിലാണെന്ന് ഈ വേളം പെണ്ണ് ഒരു നിമിഷം മറന്നു പോയി കാണും എന്ന് ഷാജി കരുതി.ഹൈവേ യില്‍ അപകടം ഉണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനം നിമിഷങ്ങള്‍ക്കകം തുടങ്ങാന്‍ ശാസ്ത്ര സാങ്കേതിക മേഖലയില്‍ വളരെ മുന്നോട്ടു പോയ അമേരിക്ക ക്ക് കഴിയും എന്ന് ഷാജി മനസ്സില്‍ ഓര്‍ത്തു.ഇതൊന്നു മനസ്സിലാകാനുള്ള ശാന്തത മീനാക്ഷിയില്‍ കണ്ടില്ല. മീനാക്ഷിയുടെ മനസ്സില്‍ സാങ്കേതിക ക്ക് തീരെ പ്രാധാന്യമില്ലായിരുന്നു. തല മറിഞ്ഞു കിടക്കുന്ന ആ കാറിലുള്ള ജീവനെ ക്കുറിച്ചായിരുന്നു അവളുടെ വ്യഥ.

അപ്പോഴേക്കും മീനാക്ഷിയുടെ കാര്‍ വളരെ മുന്നോട്ടു പോയിരുന്നു. കാറില്‍ ഉണ്ടായിരുന്നവരെ വകവെക്കാതെ മീനാക്ഷി കാര്‍ പിന്നോട്ട് തിരിക്കാന്‍ വാശിപിടിച്ചു. സിനിമ തുടങ്ങാന്‍ പത്തു മിനിട്ട് മാത്രമേ ബാക്കിയുള്ളൂ എന്ന് പറഞ്ഞിട്ടും മീനാക്ഷി പിന്മാറിയില്ല. അവസാനം വാശി ക്ക് അടിയറവച്ച്  ഷാജി കാര്‍ ഹൈവേ യിലെ ഒരു എക്സിറ്റ് വഴി ഇറക്കി  അപകടം ഉണ്ടായ സ്ഥലത്തേക്ക് ഹൈവേ വഴി കയറി വന്നു. കാറിലുണ്ടായിരുന്ന ബികാസിന്റെയും ഭാര്യയുടെയും പിരിമുറുക്കം  മീനാക്ഷി കാര്യമാക്കിയില്ല.

ഷാജി ഹൈവേ യില്‍ അപകടം ഉണ്ടായ സ്ഥലത്ത് പോയി ബഫറില്‍ വണ്ടി നിര്‍ത്തിയിട്ടു. കാറിന്റെ വാതില്‍ തുറന്നു മീനാക്ഷി തലകീഴായി കിടക്കുന്ന ആ വണ്ടിക്കു അടുത്തേക്ക് ഓടി, ഒപ്പം കൂടെ ഉണ്ടായിരുന്നവരും. ദുരന്ത സൂചന വിളിച്ചറിയിക്കുന്ന രീതിയില്‍ ചീറിപ്പായുന്ന വാഹനങ്ങളുടെ അശരീരി അവിടെ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.തലകീഴായ് കിടന്ന കാറിന്റെ അടിയിലൂടെ രക്തം അരുവിയായി ഒഴുകി മണ്ണിലേക്ക് ലയിക്കുന്നത് അവര്‍ കണ്ടു .  ഇത് കണ്ടയുടനെ ഷാജി പോലിസിനെ വിളിച്ചു കാര്യം അറിയിച്ചു. അല്‍പ്പം തുറന്നു കിടന്നിരുന്ന കാറിന്റെ ഗ്ലാസ്സിലൂടെ കയ്യിട്ടു ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു ഷാജി. അതിനിടയില്‍ ആരോ കാറിനുള്ളില്‍ നിന്ന് തന്റെ കൈകള്‍ തലോടിയതായി ഷാജിക്ക് തോന്നി. കൈ പുറത്തെടുത്തപ്പോള്‍ തന്റെ കയ്യില്‍ നിന്നും രക്തം വാര്‍ന്നോഴുകുന്നുണ്ടായിരുന്നു . കൂടെ ഉള്ളവര്‍ക്ക് എങ്ങിനെ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.


അല്പം പ്രയാസപ്പെട്ടു  ഷാജിയുടെ കൈ ഡോര്‍ തുറക്കാനുള്ള ബട്ടണില്‍ എത്തി.  അപകടത്തിന്റെ ആഘാതത്തില്‍ പറ്റിയത് ആവാം, മുന്നിലെ ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഷാജിയുടെ പിന്നീടുള്ള ശ്രമം പിന്നിലെ ഡോര്‍ തുറക്കാന്‍ ആയിരുന്നു. ഏറെ പണിപ്പെട്ടു പിന്നിലുള്ള ഡോര്‍ എല്ലാവരും ചേര്‍ന്ന് വലിച്ചു. ഡോര്‍ തുറന്നു. അതാ ഒരു പിഞ്ചു കുഞ്ഞു സീറ്റ് ബെല്‍റ്റില്‍ തൂങ്ങി ക്കിടക്കുന്നു. കുഞ്ഞിനു ബോധം നഷ്ടപ്പെട്ടിരുന്നു എന്ന് അസ്വസ്ഥതയോടെ അവര്‍ മനസ്സിലാക്കി.  മീനാക്ഷി ഓടിപ്പോയി കാറില്‍ നിന്നും വെള്ളം എടുത്തു കൊണ്ട് വന്നു. ശ്രദ്ധയോടെ ഷാജിയും  ബികാസും ചേര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്തു. മീനാക്ഷി യുടെ കയ്യില്‍ നിന്ന് വെള്ളം വാങ്ങി കുഞ്ഞിന്റെ മുഖത്തേക്ക് തൂകി. ഒരു ആഘാതത്തിന്റെ ഭയം ഉള്ളില്‍ ഒതുക്കി കൊണ്ട് കുഞ്ഞു മെല്ലെ കണ്ണ് തുറന്നു ചുറ്റുപാടും നോക്കി. ഒരു നിമിഷത്തില്‍ എന്തൊക്കെയാണ് സംഭവിച്ചത് എന്ന് അഞ്ചു വയസ്സ് തോന്നിപ്പിക്കുന്ന കുട്ടി സായിപ്പിന് തിട്ടമില്ലായിരുന്നു.  അവന്‍ അല്‍പനേരം കാറിനെ നോക്കി എന്തോ ആലോചിച്ചു. പിന്നെ മാറിനിന്ന മീനാക്ഷിയുടെ നേര്‍ക്ക്‌ ആ കുഞ്ഞു കണ്ണുകള്‍ തിരിഞ്ഞു. പിന്നെ ഒന്നും ചിന്തിച്ചില്ല , കുഞ്ഞു മീനാക്ഷി യുടെ അടുത്തേക്ക് ഓടി. ഓടുന്നതിനിടയില്‍ അസ്വസ്ഥതയോടെ  കുട്ടി കാറിന്റെ ശീര്‍ഷാസനം നോക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ തുടച്ചു മീനാക്ഷി കുഞ്ഞിനെ വാരി എടുത്തു. തോളത്ത് കിടത്തി തലോടി.

നിമിഷങ്ങള്‍ക്കകം പോലീസും കൂടെ ആംബുലന്‍സും വന്നു. പോലിസ് പൂര്‍ണ്ണമായും സ്ഥലം ഏറ്റെടുത്തു. മീനാക്ഷിയും കൂട്ടരും കാഴ്ചക്കാര്‍ മാത്രമായി. മുന്നിലെ ഡോര്‍ അവര്‍ കട്ടര്‍ ഉപയോഗിച്ച് തുറന്നു. അവര്‍ ഒരു സ്ത്രീയെ പുറത്തെടുത്തു. ആംബുലന്‍സില്‍ കയറ്റി.  പോലിസ് കുഞ്ഞിനെ മീനാക്ഷിയുടെ കയ്യില്‍ നിന്ന്  മാറ്റാന്‍ ശ്രമിച്ചു . പക്ഷെ അവന്‍ ആ തോളത്ത് നിന്നും അകലാന്‍  തയ്യാറല്ലായിരുന്നു. പോലിസ് കുഞ്ഞിനെ എടുക്കാന്‍ നോക്കുമ്പോള്‍ കുഞ്ഞു ആ മാറില്‍ പറ്റി കിടക്കും. പണിപെട്ട് അവര്‍ കുഞ്ഞിനെ മീനാക്ഷി യില്‍ നിന്നും അടര്‍ത്തി മാറ്റി. 
പോലീസിന്റെ ചുമലില്‍ കിടന്ന കുഞ്ഞു മീനാക്ഷിയെ ഇമ വെട്ടാതെ നോക്കുന്നുണ്ടായിരുന്നു. അവസാന കാഴ്ചയിലും അവന്‍ മീനാക്ഷിയുടെ ചിത്രം അവന്റെ കുഞ്ഞു കാന്‍വാസില്‍ പകര്‍ത്തി. ഒരു ദീര്‍ഘ നിശ്വാസത്തോടെ മീനാക്ഷിയും കൂട്ടരും കാറില്‍ കയറി. കാറിനുള്ളില്‍ ശാന്തത മാത്രം. ആരും ഒന്നും മിണ്ടുന്നില്ല.   കാറുകളുടെയും ട്രെക്കുകളുടെയും ഒന്നും ശബ്ദം കേള്‍ക്കുന്നില്ല.


മീനാക്ഷിയുടെ മനസ്സില്‍ കുഞ്ഞു ഇപ്പോഴും അവളുടെ മാറില്‍ കിടന്നു കരയുന്നുണ്ട്. ഷാജിയുടെ മനസ്സില്‍ നിന്നും രക്തം പൂണ്ട ആ തലോടല്‍ മായുന്നില്ല. എന്ത് പറയാന്‍. മസില്‍മാന്‍ സല്‍മാനെ എല്ലാവരും മറന്നു. സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നു. ഷോ പകുതി ആയിക്കാണും. ശാന്തമായ മനസ്സുമായി തിരിച്ചുള്ള യാത്ര.....

ഗുരു പൂജ

മാറിയ വിലാസത്തിനും മാറിയ പുരയിടത്തിനും മാറ്റാൻ പറ്റാത്ത ഗുണവിശേഷമുണ്ട്, അവളിൽ പഴിചാരപ്പെട്ട സ്വഭാവഗുണം.  പിൻ വഴിയിലെ പിറു പിറുക്കലും തുറിച്...