2011 ഓഗസ്റ്റ് 20, ശനിയാഴ്‌ച

ഒരു പൂരിക്കഥ......

                  വേളത്തു നിന്നും  അമേരിക്കയിലേക്ക് -4

    

             അമേരിക്കയില്‍ ജോലിക്ക് വരുന്ന H1 വിസക്കാര്‍ക്ക്  അവരുടെ ജീവിത പങ്കാളി ജോലിചെയ്യുന്നതില്‍ നിന്നും ഗവണ്മെന്റ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയമം "ഉര്‍വശി ശാപം ഉപകാരം" എന്ന നിലയില്‍ പല കുടുംബിനികളും ഏറ്റെടുത്തു. ഭര്‍ത്താവ് ജോലിക്ക് പോയാല്‍ അവര്‍ക്കുള്ള പ്രധാന ആയുധം വോണെജ് ഫോണ്‍ ആയി മാറും. മാസം കൃത്യമായി പണം അടച്ചാല്‍ വോണെജ് കമ്പനിക്കാര്‍ 24 മണിക്കൂറും പൊങ്ങച്ചവും പരദൂഷണവും സൗജന്യമായി പ്രദാനം ചെയ്യും. അതുകൊണ്ട് തന്നെ ബോസ്ടനിലെ സ്ത്തീ ജനങ്ങള്‍ക്ക്‌ സൗജന്യ ജോലിയും ആനന്ദവും പ്രദാനം ചെയ്യാന്‍ വോണെജ് കമ്പനിക്ക് കഴിഞ്ഞു. അതുപോലെ ബോസ്ടനിലെ ഒരു വീട്ടില്‍  മൊട്ടുസൂചി അനങ്ങിയാല്‍ അത് എല്ലാ വീട്ടിലും കാട്ടുതീ പോലെ പടര്‍ന്നിരുന്നു. കൂടാതെ ഭര്‍ത്താവിന്റെ അപ്രൈസല്‍ മുതല്‍ പ്രമോഷന്‍ വരെ ഈ കുടുംബിനികള്‍ ചര്‍ച്ച ചെയ്തിരുന്നു. വളരെ പ്രധാന ചര്‍ച്ചാവിഷയം തങ്ങളുടെ ഭര്‍ത്താവിന്റെ വീര സാഹസികതയയിരുന്നു. ഭര്‍ത്താവിനെ ഒരു യോദ്ധാവായി പ്രതിഷ്ഠിച്, രാജാവിന്റെ പ്രകീര്‍ത്തനങ്ങള്‍ ചാര്‍ത്തി വിരാജിപ്പിക്കുന്ന പരദൂഷണ സമൂഹത്തെ പ്രോത്സാഹിപ്പിക്കാനായി വോണെജ് കമ്പനി പുതിയ കാള്‍ പ്ലാന്‍ തന്നെ തയ്യാറാക്കി.

        പരദൂഷണത്തിന്റെ കാര്യത്തില്‍ മീനാക്ഷി ഒരു ധീര സേനാനിയായിരുന്നു. തികഞ്ഞ അര്‍പ്പണ ബോധത്തോടെ അങ്കം വെട്ടാന്‍ അവള്‍ക്കു മടി തീരെ ഉണ്ടായിരുന്നില്ല. തന്റെ ഭര്‍ത്താവിന്റെ കര്‍മ്മ വ്യാവഹാരങ്ങളെ വാനോളം വോണെജിലൂടെ പ്രകീര്‍ത്തിക്കുന്ന മീനാക്ഷി, ഷാജിയെ നേരിട്ട്  കാണുമ്പോള്‍  പിച്ചി ചീന്തുന്നത്  കണ്ടാല്‍ വോണെജ് കമ്പനിക്കാര്‍ തന്നെ സഹികെട്ട്  കണക്ഷന്‍ എടുത്തുകളയും എന്ന് തോന്നി പ്പോകും.
       ഒരു ദിവസം അപ്രതീക്ഷിതം എന്ന് പറയട്ടെ ഭര്‍ത്താവിന്റെ പ്രകീര്‍ത്തനം മാറ്റി നിര്‍ത്തി വോണെജ് കൂട്ടായ്മ പുതിയ ആശയം അവതരിപ്പിച്ചു. അതിന്റെ സംവിധാനവും തിരക്കഥയും മീനാക്ഷിയുടെതായിരുന്നു. ആഴ്ചയില്‍ അഞ്ചു ദിവസം വോനെജിലൂടെയുള്ള ജോലി മാറ്റി നിര്‍ത്തി പുതിയ ഒരു സ്വയംതൊഴില്‍ കണ്ടെത്തണം.  അതുവഴി സ്വന്തം കാലില്‍ ഉറച്ചുനിന്ന് അല്പം പണം മിച്ചം വച്ച് അധ്വാന ജന വിഭാഗമായ നമ്മുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഒരു ആശ്വാസമേകണം. സ്വയം തൊഴില്‍ കണ്ടു പിടിക്കേണ്ടത് അവരവര്‍, സഹകരണം വോണെജ് കൂട്ടായ്മയുടെത്.
               മീനാക്ഷി തെരഞ്ഞെടുത്തത് അത്ഭുതം എന്ന് പറയട്ടെ കാറ്ററിംഗ്. സ്വന്തമായി രുചിയോടു കൂടിയ  ഭക്ഷണം ഉണ്ടാക്കാന്‍ മീനാക്ഷിക്ക് അറിയില്ല. കൊഴുക്കട്ട ഉണ്ടാക്കിയാല്‍ അത് ഷോട്ട്പുട്ട്  പോലെയും ഇഡലി ഉണ്ടാക്കിയാല്‍ ഡിസ്കസ്  പോലെയും തോന്നിച്ചു. ദോശ മാവു കല്ലിലോഴിച്ചാല്‍ കല്യാണം കഴിഞ്ഞു നാളുകള്‍ കഴിയാത്ത ഇണ ദമ്പതികളെ പോലെ ഒട്ടിക്കിടക്കും. എന്താണ് കാറ്ററിംഗ് ന്റെ പിന്നിലെ ചേതോവികാരം എന്ന്  ഷാജിക്ക് മനസ്സിലായില്ല. സോഫ്റ്റ്‌വെയര്‍ ജോലിയും കൂടാതെ കാറ്ററിംഗ് ജോലിയും താന്‍ ചെയ്യേണ്ടിവരുമോ എന്ന് അയാള്‍ ഭയപ്പെട്ടിരുന്നു. ഷാജി എന്ന് ചൂടുള്ള ആവി പറക്കുന്ന പുട്ടും കടലയും സ്വപ്നം കണ്ടിരുന്നോ അന്ന് അയാള്‍ക്ക് ലഭിച്ചിരുന്നത് ഉണങ്ങിയ ചൂടാക്കിയ ബ്രെഡ്‌ ആയിരുന്നു. എന്ന് ദോശയും ചമ്മന്തിയും ആഗ്രഹിച്ചിരുന്നോ അന്ന് കിട്ടിയിരുന്നത് റെഡിമൈഡ് കോണ്‍ഫ്ലെക്സ്. ഷാജിക്ക് കാറ്ററിംഗ്  ഒരു ദഹിക്കാത്ത റോട്ടിയായി അടിവയറ്റില്‍ അവശേഷിച്ചു. 
       എന്നും മീനാക്ഷി ഉണര്‍ന്നിരുന്നത് ഷാജി ഓഫീസില്‍ പോകാന്‍ ഷൂ ലെസ് കെട്ടുമ്പോള്‍ ആയിരുന്നു. അതിനു ശേഷം ശാരീരികമോ മാനസികമോ ബുദ്ധിപരമോ ആയ ഒരു കഴിവും  വേണ്ടാത്ത വോണെജ് കമ്പനി ക്കാരുടെ ഫോണ്‍  ജോലി. മീനാക്ഷിയുടെ പുതിയ തീരുമാനം വേനലിലെ വൈകുന്നേരങ്ങളിലെ മഴപോലെ  മണ്ണില്‍ ലയിച്ചു പോകും എന്ന് ഷാജിക്ക് തീര്‍ച്ചയായിരുന്നു.   മീനാക്ഷിക്ക് വോണെജ് സമൂഹത്തിലെ വിലമതിക്കപ്പെട്ട ഒരു തീരുമാനമാണ് കാറ്ററിംഗ്. അതില്‍ നിന്ന് പിന്മാരാത്ത ഉറച്ച തീരുമാനം ആയിരുന്നു മീനക്ഷിയുടെത്. പുതിയ കാറ്ററിംഗ് ബിസിനസ്‌നു വേണ്ടി മീനാക്ഷിയും കൂട്ടരും കാന്‍വാസിംഗ് തുടങ്ങി. ആദ്യം അവര്‍ കണ്ടു മുട്ടിയത് ഷാജിയുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന ബാച്ചിലേര്‍സിനെ ആണ്. നേരിട്ട് പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്ത ബാച്ചിലേര്‍സ് സുഗുണന്മാര്‍ പിന്നില്‍ നിന്ന് കുത്തി. ഷാജിയുടെ തന്നെ അടുത്ത കൂട്ടുകാരില്‍ ഒരാള്‍ തന്നെയാണ് ആ അതീവ രഹസ്യം ബാച്ചിലര്‍ സുഗുണന്‍മാര്‍ക്ക് ചോര്‍ത്തിയത്. രഹസ്യം മറ്റൊന്നുമല്ല, ഷോട്ട്പുട്ടിന്റെ യും ദിസ്കസിന്റെ യും കഥയാണ്. കഥ കേട്ടയുടന്‍ അളന്നു മുറിച് തൂറി പഴക്കമുള്ള ബാച്ചിലര്‍ സുഗുണന്മാര്‍ പിന്‍വാങ്ങി. ഷാജിക്കും അവരുടെ തീരുമാനം ആശ്വാസമായി. ബാച്ചിലര്‍ സുഗുണന്‍ മാരില്‍ നിന്നും പ്രതികരണം ലഭിക്കാതിരുന്ന മീനാക്ഷി തന്റെ ബ്രഹ്മസ്ത്രമായ റാം ചേട്ടനെ പുറത്തെടുത്തു. റാം ചേട്ടന് ഒരു ഇന്ത്യന്‍ സ്റ്റോര്‍ ഉണ്ട്. സ്റ്റോറില്‍ എല്ലാ തരം ഇന്ത്യക്കാരും വന്നും പോയും കൊണ്ടിരിക്കും. അതുകൊണ്ട് അവിടെ ഒരു നോട്ടിസ് ഇട്ടു ഫോണ്‍ നമ്പറും കൊടുത്താല്‍ ആര്‍ക്കും വേണമെങ്കിലും വിളിച്ചു ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. മീനാക്ഷിയും കൂട്ടരും റാം ചേട്ടനെ ചാക്കിലാക്കി. റാം ചേട്ടന്‍ വ്യവസ്ഥകളോടെ സമ്മതം മൂളി. ലാഭത്തിന്റെ 10 ശതമാനം തനിക്ക്. കൂടാതെ ഓര്‍ഡര്‍ന്റെ എല്ലാ സാധനങ്ങളും തന്റെ സ്റ്റോറില്‍ നിന്നും വാങ്ങണം. മീനാക്ഷി ഹാപ്പി, റാം ചേട്ടന്‍ ഡബിള്‍ ഹാപ്പി. 
            ദിവസങ്ങള്‍ക്കുള്ളില്‍ മീനാക്ഷിയുടെ നോട്ടിസ് റാം ചേട്ടന്റെ ഇന്ത്യന്‍ സ്റ്റോര്‍ന്റെ ചില്ലുമേല്‍ പതിഞ്ഞു. വല്യ പ്രതീക്ഷയില്‍ ആയിരുന്നു മീനാക്ഷി. നോട്ടിസ് കണ്ട ബാച്ചിലര്‍ സുഗുണന്‍മാരും വോണെജ് കൂട്ടായ്മയും ഉള്ളില്‍ ചിരി ഒതുക്കി മീനാക്ഷിയെ കളിയാക്കി. മീനാക്ഷിക്ക് പ്രതീക്ഷ മാത്രമായിരുന്നു ഫലം. ആരും മീനാക്ഷിയെ ഷോട്ട്പുട്ട് നു ആയി വിളിച്ചില്ല.
            നാളുകള്‍ ഇഴഞ്ഞു നീങ്ങി. മീനാക്ഷി  കാറ്ററിംഗ് മറന്നത് പോലെയാണ്. അവളുടെ വോണെജ് കൂടുകരികളോട് അതിനെപ്പറ്റി സംസാരിക്കാറില്ല. ഒരു നഷ്ട സ്വപ്നം പോലെയായി കാറ്ററിംഗ്. അപ്രതീക്ഷിതം എന്ന് പറയട്ടെ ഒരു ദിവസം വനജാക്ഷി മീനാക്ഷിയെ വിളിച്ചു. വിളിച്ചയുടന്‍ വനജാക്ഷി മീനാക്ഷിയോട് ചോദിച്ചു. കാറ്ററിംഗ് നടത്തുന്ന മീനാക്ഷിയാണോ എന്ന്.  കാറ്ററിംഗ് മീനാക്ഷിയുടെ മനസ്സിന്റെ ഒരു കോണില്‍ പൊടിപിടിച്ചു അച്ചടക്കമില്ലാതെ കിടക്കുകയായിരുന്നു. പൊടിതട്ടി ആ ആശയത്തെ അവള്‍ പുനര്ജീവിപ്പിച്ചു.       വനജാക്ഷിയുടെ ആവശ്യം വളരെ വശ്യമനോഹരമായ, സൗമ്യമായ 600 പൂരികളാണ്. പൂരിക്ക് വേണ്ട നീളം, വീതി, വ്യാസം മുതലായവ വനജാക്ഷി മീനാക്ഷിക്ക് വിസ്തരിച്ചു. കൂടാതെ പൂരി രണ്ടു വിരല്‍ മുറിയന്നത്ര നിഷ്കളങ്കന്മാരയിരിക്കണം. മീനാക്ഷിയുടെ പൂരികള്‍ ഷാജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആക്സോ ബ്ലേഡ്  ഉപയോഗിച്ചാലും മുറിയാറില്ല. എന്നിട്ടല്ലേ രണ്ടു വിരല്‍ കൊണ്ട്! വനജാക്ഷിക്ക് ഈ പുരികള്‍ അമ്പലത്തില്‍ അന്നദാനത്തിന് കൊടുക്കനുള്ളതാണ്. പൂരി കെങ്കേമം ആയാല്‍ പരിപാടി പൊടിപൊടിക്കും.

     മീനാക്ഷിക്ക് ഉറക്കമില്ലാ രാവുകളായിരുന്നു വനജാക്ഷിയുടെ ഫോണ്‍ വന്നതിനു ശേഷം. അവള്‍ പൂരി സ്വപ്നത്തിലും കാണാന്‍ തുടങ്ങി. ചിലപ്പോള്‍ പൂരി ദുര്യോധനന്റെ രൂപത്തില്‍ വന്നു അവളുടെ തലക്ക് അടിച്ചു ഉറക്കത്തില്‍ നിന്നും എഴുന്നെല്പ്പിക്കുമായിരുന്നു. ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന മീനാക്ഷി ഷാജിയെ കുലുക്കി വിളിക്കും. സഹികെട്ട ഷാജി പുതപ്പും തലയണയും എടുത്ത് സോഫ മേല്‍ വന്നു കിടന്നു ഉറങ്ങുമായിരുന്നു.
     വനജാക്ഷിയുടെ ഫോണ്‍  വന്നതിനു ശേഷം വോനെജ് കൂട്ടായ്മയുടെ പ്രധാന സംസാര വിഷയം പൂരികളുടെ സൃഷ്ടി, സംരക്ഷണം, സംഹാരം എന്നിവയായി. മൃദുലവും സൗമ്യവുമായ പൂരികള്‍ ബോസ്ടനില്‍ എവിടെയും സംസാര വിഷയമായി. ചിലപ്പോള്‍ തോന്നും പൂരികള്‍ക്ക് ഇത്രയും പരിവര്‍ത്തനം സമൂഹത്തില്‍ ഉണ്ടാക്കാന്‍ പറ്റുമോ എന്ന്. 
           ദിവസമായി, 600 മൃദുലവും സൗമ്യവുമായ പൂരികള്‍ വിതരണം ചെയ്യാന്‍ മീനാക്ഷിയും  വോനെജ് കൂട്ടയ്മയും ഒരുങ്ങി. പൂരി നിര്‍മ്മാണ കേന്ദ്രമായി മീനാക്ഷിയുടെ വീട് മാറി.  മീനാക്ഷി എല്ലാവര്ക്കും മൃദുലവും സൗമ്യവുമായ പൂരി നിര്‍മാണ കൂട്ട് കാണിച്ചു കൊടുത്തു. കൂട്ടായ്മ കൂട്ട് അതെ പടി പകര്‍ത്തി. കൂട്ടയ്മയിലുള്ള കുറച്ചു ആളുകളുടെ ജോലി പൂരി തിളച്ച എണ്ണയില്‍ ചുട്ട് എടുക്കുക എന്നതായിരുന്നു. മീനാക്ഷിയുടെ ജോലി പൂരി രണ്ടു വിരലുകള്‍ കൊണ്ട് മുറിച്ചെടുക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കുകയായിരുന്നു. 
       പൂരിയുടെ ജോലി കൂടായ്മ മണിക്കൂറുകളോളം ചെലവിട്ടു പൂര്‍ത്തിയാക്കി. ശബരിമലയും പതിനെട്ടാം പടിയും കയറുന്നത് നിസ്സാരം, 600 പൂരികളുടെ നിര്‍മാണവുമായി താരതമ്യം ചെയ്യുമ്പോള്‍ എന്ന് കൂട്ടായ്മ വിലയിരുത്തി. തളര്‍ന്ന കൂടുകാരെ നോക്കി മീനാക്ഷി ഉദ്ഘോഷിച്ചു, കൂട്ടരേ നമ്മള്‍ വിജയിച്ചു. ഇത് ബോസ്ടനിലെ ഇന്ത്യക്കാരുടെ ജീവിതത്തില്‍ സ്വര്‍ണ്ണ ലിപികളില്‍ എഴുതി ചേര്‍ക്കേണ്ട ദിനമാണ്.
                       600 പൂരികള്‍ 6 ട്രേകളില്‍ പായ്ക്ക് ചെയ്തു ഷാജി വനജാക്ഷിയുടെ വീട്ടിലേക്കു പുറപ്പെട്ടു. സന്തോഷ വദനനായ ഷാജി ആറു ട്രേ പൂരികളും വനജാക്ഷിക്ക് നല്‍കി. തിരിച്ചു സമ്മാനമായി 150 ഡോളര്‍ ഷാജിയെ ഏല്‍പ്പിച്ചു. അന്ന് ഷാജിക്ക് തന്റെ ഭാര്യയുടെ പ്രായോഗിക ബുദ്ധിയില്‍ അഭിമാനം തോന്നി. നിറഞ്ഞ മനസ്സോടെ ഷാജി 150 ഡോളര്‍ മീനാക്ഷിയെ ഏല്‍പ്പിച്ചു. ആദ്യമയി കാറ്ററിംഗ് ലൂടെ സമ്പാദിച്ച 150 ഡോളര്‍ കണ്‍നിറയെ അവള്‍ ആസ്വദിച്ചു. അത് അപ്പോള്‍ തന്നെ അവള്‍ ഇന്ത്യന്‍ രൂപയിലേക്ക് മാറ്റി കണക്കുകൂട്ടി നോക്കി. 7500 രൂപ.. അവള്‍ക്കു സ്വയം അഭിമാനം തോന്നി.അടുത്ത ദിവസം വോണെജ് ഫോണിനു സ്വൈര്യമില്ലാത്ത ദിനമായിരുന്നു. ബോസ്ടന്‍ മുഴുവന്‍ പൂരികഥ ഒരു വിജയഗാഥയായി കൊണ്ടാടി. എല്ലാവരും മീനാക്ഷിയുടെ കാറ്ററിംഗ് വിജയം വോനെജിലൂടെ ആഘോഷിച്ചു. 
               നാളുകള്‍ക്കു ശേഷം മീനാക്ഷി റാമിന്റെ ഇന്ത്യന്‍ സ്ടോരില്‍ ലാഭവിഹിതമായ പത്തു ശതമാനം നല്‍കാനായി പോയി. അവിടെ വച്ച് മീനാക്ഷി വനജാക്ഷിയെ അവിചാരിതമായി കണ്ടു. വനജാക്ഷി മീനാക്ഷിയും. മീനാക്ഷിയെ കണ്ടയുടന്‍ വനജാക്ഷി കാണാത്ത മട്ടില്‍ സ്ടോറിന്റെ മറ്റൊരു മൂലയിലേക്ക് മാറി. വനജാക്ഷി തന്നെ കണ്ടില്ല എന്ന് കരുതി തിരക്ക് പിടിച്ചു  മീനാക്ഷി  സൗഹൃദ സംഭാഷണത്തിനായി വനജാക്ഷിയുടെ അരികിലെത്തി. എന്ത് പറയാന്‍, വനജാക്ഷി മീനാക്ഷിയോട് സംസാരിക്കാന്‍ താല്പര്യം കാണിച്ചില്ല. തട്ടും തപ്പലും ആയി വനജാക്ഷി പറഞ്ഞ വാക്കുകളില്‍ നിന്നും മീനാക്ഷി സംഗ്രഹിച്ചു, വനജാക്ഷിയുടെ താല്‍പ്പര്യ കുറവ്. 
              മൃദുലവും സൗമ്യവും ആയി കൊടുത്ത 600 പൂരികള്‍ അതി മൃദുലവും അതി സൗമ്യവും ആയി പൊടിഞ്ഞു പോയി. അതിനാല്‍ പൂരി കഴിച്ചവര്‍ക്ക് വിരലുകള്‍ ഉപയോഗിക്കേണ്ടി വന്നതേ ഇല്ല. പൂരികള്‍ വനജാക്ഷിയെ അമ്പലത്തിനു പകരം ശ്മശാനത്തില്‍ എത്തിച്ചത് പോലെ ആക്കിയിരുന്നു അന്ന്. താല്‍പ്പര്യ കുറവ് മനസ്സിലാക്കിയ മീനാക്ഷി പിന്നെ അവിടെ നിന്നില്ല. പക്ഷെ വനജാക്ഷിയെ പിന്നെയും കണ്ട കാര്യം ഒരിക്കലും വോണെജ് കൂട്ടായ്മയില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. അവര്‍ 600 പൂരികളെയും അതിന്റെ സംവിധായികയെയും വാനോളം പുകഴ്ത്തി.


1 അഭിപ്രായം:

ഗുരു പൂജ

മാറിയ വിലാസത്തിനും മാറിയ പുരയിടത്തിനും മാറ്റാൻ പറ്റാത്ത ഗുണവിശേഷമുണ്ട്, അവളിൽ പഴിചാരപ്പെട്ട സ്വഭാവഗുണം.  പിൻ വഴിയിലെ പിറു പിറുക്കലും തുറിച്...