2011 സെപ്റ്റംബർ 25, ഞായറാഴ്‌ച

ഉണങ്ങാത്ത മുറിവുകള്‍.......

വേളത്തു നിന്ന് അമേരിക്കയിലേക്ക്‌ - 7


പ്രയാണങ്ങളുടെ വഴിവക്കില്‍ മീനാക്ഷി ഒരു തവണ കൂടി പുലിക്കോടന്‍ നാരായണനെ കാണാന്‍ ഇടയായി. കൂട്ടുകാരനെ കാണാന്‍ പുറപ്പെട്ട ഷാജിയും മീനാക്ഷിയും ചെന്നെത്തിയത്  1978  ഇല്‍ പ്രതിനായകനായി രാജിവെക്കെണ്ടിവന്ന ആഭ്യന്തര മന്ത്രി കരുണാകരന്റെ ചതുരംഗത്തിലെ ശക്തനായ പുലിക്കോടന്റെ മുന്‍പില്‍. അന്നത്തെ പല്ലും നഖവും അഴിച്ചു മാറ്റി പുലിക്കോടന്‍ സ്വാത്വിക ഭാവം കൈവരിച്ചിരിക്കുന്നു. നെറ്റിയില്‍ ചന്ദനകുറി, ശാന്തമായ പ്രകൃതം, മനസ്സില്‍ പക്വത. മീശയുടെ ഗാംഭീര്യം കുറഞ്ഞോ എന്നൊരു സംശയവും.

ബോസ്ടനില്‍ താമസിക്കുന്ന മകന്റെ കൂടെയാണ് പുലിക്കോടന്റെ താമസം. മീനാക്ഷിക്ക് പുലിക്കൊടനുമായി ബന്ധപ്പെട്ട കായണ്ണ പോലീസ് സ്റ്റെഷനോ, രാജനോ സംസ്ഥാനം മുഴുവന്‍ ഇളക്കിയ രാജന്റെ തിരോധാന കഥയോ ഒന്നും അറിയില്ലായിരുന്നു. അവിടുന്നും ഇവിടുന്നും കേട്ട രാജന്റെ ശകലവും പുലിക്കോടന്‍ ശകലവും മാത്രം. കൂട്ടുകാരന്‍ ആതിഥ്യ മര്യാദ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ കാണിച്ചു. പുലിക്കൊടനെയും മകനെയും ഷാജിക്കും മീനക്ഷിക്കും പരിചയപ്പെടുത്തി, തിരിച്ചും. മീനാക്ഷി തന്റെ സ്കൂള്‍ ദിന ഓര്‍മകളുടെ ഭാണ്ഡം തുറന്നു വിട്ടു. താന്‍ പഠിച്ചിരുന്ന സ്കൂളില്‍ ഒരു സ്പോര്‍ട്സ് ദിനം ഉദ്ഘാടനം ചെയ്യാന്‍ പുലിക്കോടന്‍ വന്നിരുന്നു. പുലിക്കൊടനും അത് ഒരു ഓര്‍മയായി അവശേഷിക്കുന്നു.

സംസാരം മുറുകി, സാംസ്‌കാരിക , സാമ്പത്തിക സാമൂഹിക തലങ്ങളിലേക്ക് കടന്നു. അതിനു പിന്നാലെ വിനോദ മേഖലയായ സിനിമ സംസാരത്തില്‍ സ്ഥാനം പിടിച്ചു. എല്ലാവരും ചര്‍ച്ചയില്‍ കാര്യമായ സംഭാവനകള്‍ കൊടുത്തു കൊണ്ടിരിക്കുമ്പോള്‍ പുലിക്കോടന്‍ മാത്രം എല്ലാത്തില്‍ നിന്നും ഒന്ന് ഒതുങ്ങി സംസാരിച്ചു. സംസാരം കടന്നു 'തലപ്പാവ് ' എന്ന സിനിമയിലും എത്തി. സിനിമയുടെ ഗഹനതയും ആളുകളുടെ പരിച്ചേദവും മനസ്സിലാക്കാതെ മീനാക്ഷി നക്സല്‍ വര്‍ഗീസിന് പകരം രാജനെ തലപ്പാവില്‍ പ്രതിഷ്ഠിച് സംസാരത്തില്‍ മുഴുകി. രാജന്‍ എന്ന പദം പുലിക്കോടന് എങ്ങിനെ വര്‍ണ്ണിക്കണം എന്നറിയില്ല. 1976- 77  ശേഷം ഓരോ വര്‍ഷവും രാജന്റെ നിര്‍വചനം മാറിയിരിക്കും. ആ മനസ്സില്‍ ആദ്യം രാജനെന്ന ക്രിമിനലും പിന്നെ കൊല ചെയ്യണ്ട അവസ്ഥയിലും പിന്നെ പശ്ചാത്താപത്തിന്റെ നീറ്റലിലും ആ നിര്‍വചനം മാറിയിരുന്നു. എന്നാലും രാജന്‍ എന്ന വാക്ക് മീനാക്ഷിയുടെ വായില്‍ നിന്ന് അടര്‍ന്നു വീണതും പുലിക്കോടന്‍ ഒരു കൊലകുറ്റം ചെയ്ത മാനസിക നൊമ്പരവും പേറി മിണ്ടാതെ തല താഴ്ത്തി ഇരിപ്പുണ്ടായിരുന്നു. മനോവ്യഥ മനസ്സിലാക്കിയ ഷാജി കണ്ണുരുട്ടി മീനാക്ഷിയെ പേടിപ്പിച്ചു. പന്തികേട്‌ മനസ്സിലാക്കിയ മീനാക്ഷി ഒന്നും പിന്നെ മിണ്ടിയില്ല. കൂടാതെ അച്ഛന്റെ മനോവ്യഥ മനസ്സിലാക്കിയ മകന്‍ പെട്ടെന്ന് മറ്റൊരു വിഷയം തെരഞ്ഞെടുക്കുകയും രാജന്റെ വിഷയം തിരിച്ചു വരാതെ നോക്കുകയും ചെയ്തു.
സൗഹൃദം പുതുക്കി മീനാക്ഷിയുടെ മടക്ക യാത്രയില്‍ ഷാജി മീനാക്ഷിയെ പൊതിരെ ശകാരിച്ചു. കാരണം മറ്റൊന്നും ആയിരുന്നില്ല. പുലിക്കോടന്റെ മുന്നില്‍ വച്ച് രാജന്റെ ശബ്ദം പ്രയോഗിച്ചത് ഷാജിക്ക് തീരെ പിടിച്ചില്ല. കൂടെ ഉണ്ടായിരുന്നവരും മീനാക്ഷിയെ കുറ്റപ്പെടുത്തി. അടിയന്തിരാവസ്ഥ കാലവും , രാജന്റെ തിരോധാനവും പുലിക്കോടന്റെ പങ്കും ഷാജി വിവരിച്ചപ്പോള്‍ മീനാക്ഷിക്ക് തന്റെ നാവിന്റെ വികട സരസ്വതിയെ പഴിചാരാനേ കഴിഞ്ഞുള്ളൂ. മീനാക്ഷിയുടെ മുഴുവന്‍ ചിന്തയും പുലിക്കോടന്റെ മാനസിക സംഘര്‍ഷത്തെ കുറിച്ചായിരുന്നു. 1977 നു ശേഷം എത്ര മീനാക്ഷിമാര്‍ രാജന്‍ എന്ന പേരും ചൊല്ലി പുലിക്കോടന്റെ മുന്നില്‍ പോയിട്ടുണ്ടാവും, തികച്ചും സ്വാത്വികനും ശബ്ദത്തില്‍ പക്വതയും കാട്ടിയ പുലിക്കോടന് എങ്ങിനെ ഈ തെറ്റ് പറ്റി. ഭരണ വര്‍ഗ്ഗത്തിന്റെ പ്രതാപം നിലനിര്‍ത്താന്‍ പുലിക്കോടന്‍ ഒരു ചൂണ്ടമൃഗം ആയതാണോ എന്ന് മീനാക്ഷിക്ക് തോന്നി. എന്തായാലും സത്യാവസ്ഥ അറിയണം എന്ന് അവള്‍ തീരുമാനിച്ചു.  ആദ്യം മീനാക്ഷി ചെന്നെത്തിയത് ഒരു അച്ഛനും ഈ ഗതി വരരുതേ എന്ന് തോന്നിപ്പിക്കുന്ന T V ഈച്ചര വാര്യരുടെ "ഒരു അച്ഛന്റെ ഓര്‍മ്മകള്‍ " എന്ന പുസ്തകത്തിലേക്ക്  ആയിരുന്നു. ഒരു സമൂഹത്തിനും ഉത്തരം നല്‍കാനാകാതെ ഈച്ചര വാര്യര്‍ ഇന്നും കേരള മനസ്സില്‍ നില്‍ക്കുന്നു. സ്വന്തം മകന്റെ ശവ ശരീരം പോലും കാണാന്‍ ആ അച്ഛനെ ഭരണ വര്‍ഗ്ഗം അനുവദിച്ചില്ല. സ്വന്തം ഭാര്യ പോലും ഈച്ചരവാര്യരെ കുറ്റപ്പെടുത്തി, 'തന്റെ മകനെ കണ്ടുപിടിക്കാന്‍ കഴിയാത്തവന്‍'. ആ അമ്മയുടെ ശാപവും പേറി ഈച്ചരവാര്യര്‍ കയറി ഇറങ്ങാത്ത കോടതികളില്ല , സര്‍ക്കാര്‍ ഓഫീസുകളില്ല , ആര്‍ക്കും അറിയില്ല രാജന്‍ എവിടെ പോയി എന്ന്. സംരക്ഷണം ഉറപ്പാക്കെണ്ടവര്‍ തന്നെ  തന്റെ മകനെ വക വരുത്തിയോ എന്ന് ആ അച്ഛന് തോന്നി. ഒരു അച്ഛനെന്ന നിലയില്‍ ഒരിക്കല്‍ പോലും രാജനെ തല്ലിയിട്ടില്ല ഈച്ചരവാര്യര്‍. പോലീസിന്റെ മൂന്നാം മുറ സഹിക്കാനാവാതെ മരിച്ചാല്‍ മതിയായിരുന്നു എന്ന് പിടിക്കപ്പെട്ടവര്‍ കരുതിയിരുന്നു. അതില്‍ സാഫല്യം പ്രാപിച്ചത് രാജന്‍ മാത്രം. കാരണം രാജനെ പ്രഹരം താങ്ങാന്‍ അച്ഛന്‍ പഠിപ്പിച്ചിരുന്നില്ല.


അറിയാത്ത ഒരു തോക്കിനെ പറ്റി പോലീസിനോട് പറയാന്‍ കഴിയാതിരുന്ന രാജന്റെ നിസ്സഹായാവസ്ഥ മീനാക്ഷി സ്വന്തം ആത്മാവില്‍ ആവാഹിച്ചു. കക്കയം ക്യാമ്പിലെ രാജന്റെ ദീനരോദനം മീനാക്ഷിയുടെ കാതില്‍ അലയടിച്ചു. ദിവസങ്ങളോളം പട്ടിണിക്കിട്ട രാജന്റെ കരച്ചില്‍ ബോസ്ടനില്‍ ഇരുന്നു മീനാക്ഷി കേട്ടു. ഒരു പിടി ചോറ് കൊടുക്കാന്‍ അവന്റെ അമ്മയെ പോലെ അവളും കൊതിച്ചു. തോരാത്ത ബോസ്ടനിലെ മഴയത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കക്കയം ക്യാമ്പിലെ അന്നത്തിനു വേണ്ടിയുള്ള മുരളിച്ച മീനാക്ഷിയുടെ ചെവിയില്‍ ഇപ്പോഴും പ്രതിധ്വനിക്കുന്നു. രാജന്‍ നന്നായി പാടുമായിരുന്നു. ബോസ്ടനിലെ ചോരാത്ത മഴയത്ത് വിശന്നു ഒരു പിടി ചോറിനായി പാടുന്ന രാജന്റെ വരികള്‍ മഴയുടെ ശബ്ദത്തില്‍ ചാലിച്ച് മീനാക്ഷിയുടെ ചെവിയില്‍ അലയടിക്കുമ്പോള്‍ ഒന്നും ചെയ്യാനാകാതെ 1977 ലെ കാഴ്ചക്കാരെ പോലെ നില്‍ക്കാനേ മീനാക്ഷിക്ക് കഴിഞ്ഞുള്ളൂ.

തന്റെ മകന്റെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അല്പം ചാരം ആവശ്യപ്പെട്ട അച്ഛന്റെ മനസ്സ് മറക്കാന്‍ മീനാക്ഷിക്ക് കഴിഞ്ഞില്ല. ഈച്ചരവാര്യരുടെ പുസ്തകത്തില്‍ എന്നും വില്ലന്‍ സ്ഥാനത്തായിരുന്നു പുലിക്കോടന്‍. മീനാക്ഷിക്ക് മനസ്സിലാകാതെ പോയത് താന്‍ പുലിക്കൊടനെ ശത്രുവായി കാണണോ വേണ്ടയോ എന്നാണ്. ഒരിക്കല്‍ പോലും തന്നോട് ശത്രുതയുടെ മുഖം കാണിക്കാത്ത പുലിക്കോടന്‍ തനിക്കു എങ്ങിനെ ശത്രുവാകും? എന്നാല്‍ മൃഗതോല് കൊണ്ടുണ്ടാക്കിയ ലാട ചേര്‍ത്ത് ഉറപ്പിച്ച ബൂട്സ്  കൊണ്ട് ദുര്‍ബലനായ രാജനെ പുലിക്കൊടന്‍ ചവിട്ടുന്നതും രാജന്‍ പിടഞ്ഞു മരിക്കുന്നതും ആഴ്ചകളായി മീനാക്ഷിയെ പിന്തുടരുന്ന ദുസ്വപ്നമായി മാറി. ആ സ്വപ്നത്തില്‍ പുലിക്കൊടനെ നിരപരാധിയാക്കാന്‍ മീനാക്ഷിക്ക് ഒരു ദിവസം പോലും കഴിഞ്ഞതും ഇല്ല..




1 അഭിപ്രായം:

  1. കൊള്ളാം. അടിയന്തിരാവസ്ഥയുടെ മുറിവുകള്‍ നോവോടുകൂടിതന്നെ അവതരിപ്പിച്ചിരിക്കുന്നു.
    ഞാന് ഒരു പുതിയ കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്.
    എന്റെ ബ്ലോഗ് സന്ദര്‍ശിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.
    http://sahithyasadhas.blogspot.com

    മറുപടിഇല്ലാതാക്കൂ

ഗുരു പൂജ

മാറിയ വിലാസത്തിനും മാറിയ പുരയിടത്തിനും മാറ്റാൻ പറ്റാത്ത ഗുണവിശേഷമുണ്ട്, അവളിൽ പഴിചാരപ്പെട്ട സ്വഭാവഗുണം.  പിൻ വഴിയിലെ പിറു പിറുക്കലും തുറിച്...