2011 നവംബർ 7, തിങ്കളാഴ്‌ച

ഒരു ട്രെയിന്‍ യാത്ര

 
Farnborough സ്റ്റേഷനില്‍ നിന്ന് ലണ്ടന്‍ കാണാനുള്ള തത്രപ്പാടില്‍ ആയിരുന്നു രാജേഷ്‌. കൂടെ സലിമും. പൗണ്ട് എണ്ണിതിട്ടപ്പെടുത്തി കൌണ്ടറില്‍ കൊടുത്തപ്പോള്‍ മനസ്സില്‍ ഏറെ ചോദ്യങ്ങള്‍, കൂടാതെ 20  പൗണ്ട് ചെലവാക്കിയതിന്റെ ഖേദവും. ഇന്ത്യയില്‍ നിന്നും UK യില്‍ എത്തുന്ന ഏതൊരാളും ആദ്യം സ്വാഭാവികമായി തങ്ങള്‍ ചെലവഴിക്കുന്ന പൌണ്ടിന്റെ മൂല്യം രൂപയിലേക്ക് തിട്ടപ്പെടുത്തുമ്പോള്‍ എന്നും വെപ്രാളപ്പെടും. ഒരു പൗണ്ട് 80 രൂപ എന്ന് എവിടെയും അറിയാതെ അവരുടെ ചിന്താശകലത്തില്‍ ഇടിച്ചു കയറും. അത് മാറിവരാന്‍ സമയം പിടിക്കും. 
രാജേഷും സലീമും UK ല്‍ എത്തിയിട്ട് അധികം നാള്‍ ആയിട്ടില്ല. പണം ചിലവഴിക്കുന്ന കാര്യത്തില്‍ പിശുക്കന്‍മാരില്‍ ഒന്നാമനായി വിലസുകയാണ് രാജേഷ്. കാല്‍നടയാത്ര എത്ര ദൂരം വേണമെങ്കിലും, വിശന്നാലും സഹിക്കുന്ന കാലം. പുറത്തു നിന്നും എന്തെങ്കിലും വാങ്ങാന്‍ പത്തു തവണ ചിന്തിക്കും. രാജേഷിന്റെ വിശദീകരണം മറ്റൊന്നുമല്ല, UK യില്‍ പിശുക്കി ഇന്ത്യയില്‍ ആര്‍മാദിക്കാമല്ലോ. ചിലപ്പോള്‍ സലിം രാജേഷിനോട് ചോദിക്കും Farnborough  യില്‍ നിന്ന് ലണ്ടന്‍ വരെ നടന്നാലോ എന്ന്. രാജേഷ് അല്പം ലജ്ജയോടെ അത് കേട്ട് പുഞ്ചിരിക്കും. മറ്റൊന്നുമല്ല, രാജേഷ് അതിനും വേണമെങ്കില്‍ തയ്യാര്‍. അത് വഴി 1600 രൂപ രാജേഷിനു ഒരു ട്രെയിന്‍ യാത്രയില്‍ ലാഭിക്കാമല്ലോ.

Farnborough സ്റ്റേഷനില്‍ ട്രെയിന്‍ എത്തി. എത്ര ശാന്തരായ യാത്രക്കാര്‍ ...........ട്രെയിനിന്റെ ഒരു  വാതില്ക്കലും  തിക്കും തിരക്കും കാണാനേ പ്രയാസം.ആദ്യം ഇറങ്ങുന്ന ആളുകളുടെ ഊഴം പിന്നെ കയറുന്നവരുടെയും.  പക്ഷെ രാജേഷ്‌ സായിപ്പന്മാരുടെ മര്യാദ തെറ്റിച്ചു.  നാട്ടില്‍ K S R T C ബസ്സില്‍ കയറാന്‍ അടികൂടുന്നത്‌ പോലെ രാജേഷ്‌ തിരക്കിലെക്ക് ആക്രമിച്ചു. കേരളീയന്റെ ചോറിന്റെയും വെളിച്ചെണ്ണയുടെയും ആരോഗ്യം അവന്‍ സായിപ്പിന്റെ അടുത്തും പുറത്തെടുത്തു. ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയ സായിപ്പിനിട്ടു ഒരു തള്ള്. സായിപ്പ് രാജേഷിനെ തൂക്കിയെടുത്ത് പുറത്തിട്ടു. ആജാനുബാഹുവായ സായിപ്പ് "after me " എന്ന് പറഞ്ഞതെ രാജേഷിനു മനസ്സിലായുള്ളു. പിന്നെ പറഞ്ഞതെല്ലാം സായിപ്പിന്റെ ഉച്ചാരണത്തില്‍ രാജേഷിനു നഷ്ടപ്പെട്ടു .
രാജേഷ്‌ ഒന്ന് അടങ്ങി. പിന്നിലോട്ടു വലിഞ്ഞു. പക്ഷെ ഇറങ്ങിവന്ന സായിപ്പ് രാജേഷിനെ discipline പഠിപ്പിക്കാന്‍ തയ്യാറായത് പോലെ കണ്ണെത്തും ദൂരം വരെ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. 
രാജേഷ്‌ ട്രെയിനില്‍ കയറി ഇടം പിടിച്ചു. അതി മനോഹരമായി പണിത കമ്പാര്‍ട്ട്മെന്റ്, സുഗമമായ ഇരിപ്പിടം, നിലത്തു വിരിച്ച മനോഹരമായ പരവതാനി,  ഭംഗിയായി  അലങ്കരിച്ച മേശ,  ഇടവിട്ട് വരുന്ന അനൌണ്സ്മെന്റും ഡിസ്പ്ളേ ബോര്‍ഡ്‌ ല്‍ പതിയുന്ന വിവരണവും. സലിം ഉടനടി ഏതു ഇന്ത്യക്കാരനെയും പോലെ നമ്മുടെ ഇന്ത്യന്‍ റെയില്‍വേയെ തരം താഴ്ത്തി, കിട്ടിയ ചാന്‍സ് മുതലാക്കി. നമ്മുടെ രാജ്യക്കാരുടെ തനതായ ശൈലിയില്‍ രാജ്യത്തെയും ഭരണ വര്‍ഗ്ഗത്തെയും കരിതെക്കാനും സലിം മറന്നില്ല. ഇന്ത്യാ രാജ്യത്തിന് രക്ഷയില്ല, പഴിമാത്രം ബാക്കി എന്ന രീതിയില്‍ രാജേഷ്‌ തലയാട്ടി. 

ട്രെയിന്‍ മുന്നോട്ടു നീങ്ങി. ശാന്തരായ യാത്രക്കാര്‍ അവരവരുടെ കാര്യങ്ങളില്‍ മുഴുകി. രാജേഷ് അടുത്തിരുന്ന യാത്രക്കാരനെ നോക്കി. അയാള്‍ തന്റെ ബുക്കില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുകയാണ്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത്, അയാള്‍ സ്വന്തം  രാജ്യത്തിനു വേണ്ടി 2025 -26 വര്‍ഷത്തിലേക്കുള്ള  പ്ലാന്‍ തയ്യാറാക്കുകയാണ് . അതിന്റെ നടത്തിപ്പിന് വേണ്ടി വരുന്ന ചിലവും, അതിനു വരുന്ന സമയവും അയാള്‍ തിട്ടപ്പെടുത്തുകയാണ് . ആശ്ചര്യം!!. നമ്മുടെ നാട് എന്ന് ഭാവിയെ പറ്റി ചിന്തിച്ചു ഒരു പ്ലാന്‍ ഉണ്ടാക്കും എന്ന ചിന്ത രാജേഷിന്റെ മനസ്സിലൂടെ കടന്നുപോയി. ഇന്ന് ഭരിക്കുന്നവര്‍ക്ക് ദിവസേന രാജ്യത്തു എന്ത് സംഭവിക്കുന്നു എന്ന് കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിയുന്നുണ്ടോ എന്ന ആശങ്ക രാജേഷിന്റെ മനസ്സില്‍ ഉടലെടുത്തു.
ട്രെയിന്‍ Wimbilton സ്റ്റേഷനില്‍ നിര്‍ത്തി.  തന്റെ  മുന്‍പിലുള്ള ഒഴിഞ്ഞ സീറ്റിലേക്ക്  ഒരു നീഗ്രോ മദ്ധ്യവയസ്ക കയറി വന്നിരുന്നു. രാജേഷിനു അവന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വീട്ടില്‍ പുറം പണി ചെയ്തിരുന്ന കല്യാണി ഏടത്തി ടീ ഷര്‍ട്ടും സ്കേര്‍ട്ടും ഇട്ടു, മുണ്ടും ബ്ലൌസും ഊരിവച്ചു മുടിയും ബോബ് ചെയ്തു UK യിലെ ട്രെയിനില്‍!

   ഗുഹ പോലെ കണ്ട  പൊക്കിളും തള്ളി നിന്ന വയറും കുറഞ്ഞു സ്ലിം ആയിരിക്കുന്നു. കല്യാണി ഏടത്തിയുടെ മുഖത്ത് ചായവും ചുണ്ടില്‍ ലിപ്സ്ടിക്കും. നഖം നന്നായി വെട്ടിയിരിക്കുന്നു, കൂടാതെ പോളിഷും ചെയ്തിരിക്കുന്നു. കല്യാണി ഏടത്തി ഒരിക്കലും ചെരിപ്പുകള്‍ അണിഞ്ഞിരുന്നില്ല . എന്നാല്‍ ട്രെയിനില്‍ ഇരിക്കുന്ന കല്യാണി ഏടത്തിയെ നോക്കു, മുട്ടോളം എത്തിനില്‍ക്കുന്ന തിളങ്ങുന്ന ബൂട്ട്, കയ്യിലൊരു ലെതെര്‍ ബാഗ്‌, തുട കാണുന്ന ഇറുങ്ങിയ സ്കെര്റ്റ്.
കല്യാണി ഏടത്തിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ രാജേഷിനു കഴിഞ്ഞില്ല, വിശ്വസിക്കാന്‍ കഴിയുന്നില്ല, അമ്മയെയും ചുറ്റിപ്പറ്റി കഴിഞ്ഞിരുന്ന കല്യാണി ഏടത്തി അപ്രതീക്ഷിതമായി ലണ്ടനില്‍ അതും പ്രതീക്ഷിക്കാന്‍ കഴിയാത്ത രൂപത്തില്‍. എന്തോ രാജേഷിന്റെ തുറിച്ചു നോട്ടത്തില്‍ പന്തികേട് തോന്നിയ കല്യാണി ഏടത്തി ഒന്ന് മന്ദഹസിച്ചു. രാജേഷിന്റെ മുഖത്ത് ഒരു മാറ്റവും ഉണ്ടായില്ല. അപ്രതീക്ഷിതക്കൊടുവില്‍  ട്രെയിന്‍  ലണ്ടനിലെ വാട്ടര്‍ ലൂ സ്റ്റേഷനില്‍ എത്തി.
തിരിഞ്ഞു മറയുന്നതിനിടയില്‍ കല്യാണി ഏടത്തിയെ രാജേഷ്‌ കാണാതായി. exit എടുത്ത് വാട്ടര്‍ ലൂ വില്‍ നിന്ന് പുറത്തേക്കു പോകാം എന്ന് കരുതി നില്‍ക്കുമ്പോള്‍ സലിമിന് 'ലൂ' ശങ്ക. രാജേഷിനെ ഒരു കൌണ്ടരിന്റെ മുന്നില്‍ നിര്‍ത്തി സലിം മൂത്ര ശങ്ക പരിഹരിക്കാന്‍ പോയി. രാജേഷ്‌ അലസമായി കൌണ്ടരിന്റെ മുന്നിലിരുന്നു സമയം മുന്നോട്ടു തള്ളി നീക്കുമ്പോള്‍ അടുത്തായി ഒരു പോലീസ് കൂട്ടം, നടുവിലായി ഒരു സ്ത്രീയും രാജേഷിന്റെ ശ്രദ്ധയില്‍ പെട്ടു. ഒന്ന് ശ്രദ്ധിച്ചു നോക്കിയപ്പോള്‍ കല്യാണി ഏടത്തി.


രാജേഷിനു ജിജ്ഞാസയുടെ ചിറകുകള്‍ വിരിഞ്ഞു. രാജേഷ്‌ മെല്ലെ കല്യാണി ഏടത്തിയുടെയും പോലീസിന്റെയും അടുത്ത് പതുങ്ങി എത്തി. അടുത്ത് എത്തിയപ്പോഴാണ് മനസ്സിലായത് രാജേഷ്‌ കണ്ടത് പോലീസിനെ അല്ല , മറിച്  യുണിഫോം അണിഞ്ഞ T T R നെ ആണ്. കല്യാണി ഏടത്തി ടിക്കറ്റ്‌ എടുത്തിട്ടില്ല. T T R പണം ചോദിക്കുകയാണ്. പതുങ്ങി പതുങ്ങി വരുന്ന രാജേഷിനെ കണ്ടപ്പോള്‍ കല്യാണി ഏടത്തി ശ്രദ്ധിച്ചു.  ചുറ്റും നിന്നിരുന്ന യുണിഫോം ധാരികളുടെ അടുത്ത് നിന്നും കല്യാണി ഏടത്തി അല്പം ചമ്മലോടെ രാജേഷിനെ  സമീപിച്ചു. നാട്ടില്‍ പോയാല്‍  ഒണക്കച്ചന്റെയും  കുട്ടികളുടെയും പ്രാരാബ്ദം പറയാന്‍ ഓടി അടുക്കുന്ന കല്യാണി ഏടത്തിയെ ആണ് രാജേഷിനു ഓര്‍മ വന്നത്. കല്യാണി ഏടത്തി ഇംഗ്ലീഷ് പഠിച്ചിരിക്കുന്നു.അതും B B C ചാനലില്‍ കേട്ടിരുന്ന വാക്ചാതുര്യതോടെ. പറയുന്നത് മനസ്സിലാക്കാനും പ്രയാസം. രാജേഷ്‌ കല്യാണി ഏടത്തിയുടെ മുഖത്ത് നോക്കി. കല്യാണി ഏടത്തി ബാഗ്‌  ഉയര്‍ത്തിയും തുറന്നും  കാണിക്കുന്നുണ്ടായിരുന്നു.മനസ്സിലേക്ക് കയറാത്ത വാക്കുകളോടെ കല്യാണി ഏടത്തിയെ നിശബ്ദതയോടെ അയാള്‍ നോക്കി കണ്ടു. എന്നത്തേയും പോലെ  അവസാനം കല്യാണി ഏടത്തി കണ്ണീരില്‍ കഥ അവസാനിപ്പിച്ചു. ഒരു മാറ്റവും ഇല്ല, ഇന്ത്യയിലും UK യിലും കല്യാണി ഏടത്തി ഒരുപോലെ തന്നെ .

രാജേഷിനു ഒരേ ഒരു കാര്യം പിടികിട്ടി. കല്യാണി ഏടത്തിക്ക് ടിക്കെറ്റിന്റെ കാശും ഫൈനും ചേര്‍ത്ത് 40 പൗണ്ട് വേണം. ഒന്നും ആലോചിക്കാതെ രാജേഷ്‌ പേഴ്സ് പുറത്ത് എടുത്ത് 40 പൗണ്ട് T T R നെ ഏല്‍പ്പിച്ചു.  കണ്ണുതുടച്ചു കല്യാണി ഏടത്തി രാജേഷിനെ കെട്ടിപ്പിടിച്ചു. അറുത്ത കൈക്ക് ഉപ്പു തേക്കാത്ത പിശുക്കനായ രാജേഷ്‌ 40 പൗണ്ട് , രൂപയിലേക്ക് കണക്കു കൂട്ടി അന്ന് സഹതപിച്ചില്ല.

കെട്ടിപുണര്‍ന്നു നില്‍ക്കുന്ന രാജേഷിനെയും കല്യാണി ഏടത്തിയെയും കണ്ടു കൊണ്ട് വന്ന സലിം ഓര്‍ത്തു. ഈ ചെക്കന്‍ എവിടെ പോയാലും ആരെയെങ്കിലും വീഴ്ത്തും. ഇവന് ഒരു മദാമ്മയെ വീഴ്ത്തിയാല്‍ എന്താ...ഈ വയസ്സായ കറുംബിയെയേ ഇവന്‍ കണ്ടുള്ളൂ.....

6 അഭിപ്രായങ്ങൾ:

  1. വായിച്ചു രസിച്ചു. മലയാളി എവിടെ ചെന്നാലും മലയാളി തന്നെ അല്ലെ. എന്നാലും എത്ര അലമ്പാണേലും കണ്ടില്ലെ അവന്റെ മനസ്സ്, അത് നാടിനെ ഓര്‍ത്ത് കൊണ്ടെയിരിക്കും.

    മറുപടിഇല്ലാതാക്കൂ
  2. കഥകൾ നന്നാവുന്നുണ്ട് കേട്ടോ...ഒരു പാട് സ്റ്റോക്കുണ്ടല്ലോ..ഇതൊക്കെ ഇത്രയും കാലം ഒളിപ്പിച്ച് നടക്കുകയായിരുന്നോ? പിന്നെ ചിത്രംവര തീരെ ഉപേക്ഷിച്ചോ?

    മറുപടിഇല്ലാതാക്കൂ
  3. മുകളിലെ കമന്റ് ഞാൻ എഴുതിയതാണ് ..

    മറുപടിഇല്ലാതാക്കൂ
  4. മാസം 4 കഴിഞ്ഞു..പുതിയതൊന്നുമില്ലേ? അതോ മടുത്തോ?

    മറുപടിഇല്ലാതാക്കൂ
  5. oru kollamayi puthiya rachanakal onnum illallo enthupatti?

    മറുപടിഇല്ലാതാക്കൂ

ഗുരു പൂജ

മാറിയ വിലാസത്തിനും മാറിയ പുരയിടത്തിനും മാറ്റാൻ പറ്റാത്ത ഗുണവിശേഷമുണ്ട്, അവളിൽ പഴിചാരപ്പെട്ട സ്വഭാവഗുണം.  പിൻ വഴിയിലെ പിറു പിറുക്കലും തുറിച്...