ബോസ്ടനിലെ പുലര്ച്ചകള്‍ സംഗീത മധുരിമം ആക്കുന്നത് 91.4 fm റേഡിയോ ആണ്. പ്രഭാതങ്ങള്‍ എന്നും ശാപമേറ്റ് വാങ്ങിയിരുന്നു ഷാജിയില്‍ നിന്ന്. എന്നാല്‍ ശാപമോക്ഷം നല്‍കാനായി മീനാക്ഷി എന്നും 91.4 fm റേഡിയോ തുറന്നു വെയ്ക്കും. മനസ്സിനെ കുളിര്‍പ്പിക്കുന്ന സ്വരങ്ങളുമായി ഷാജിയുടെ ഉറക്കത്തിനു പൂര്‍ണ്ണ വിരാമം.
' ആ ചെക്കനാ മാറാട് കലാപത്തില് ബഷീറിന്റെ ഉപ്പാനെ കുത്തിയത് '.
പറഞ്ഞു പറഞ്ഞു തളര്‍ന്ന ഉമ്മ മൈക്ക് വേറൊരാള്‍ക്ക് കൊടുത്തു.
എന്നും സംഗീതത്തില്‍ മുഴുകിയിരുന്ന 91.4 fm ചാനല്‍ ഒരു ദിവസം ഷാജിയെ ഉണര്‍ത്തിയത് തികച്ചും വ്യത്യസ്തമായ ഒരു പരിപാടിയും കേള്‍പ്പിച്ചു കൊണ്ടാണ്. അവര്‍ അമേരിക്കയില്‍ താമസിക്കുന്ന ചിലരെ തിരഞ്ഞെടുത്തു അവരുടെ അമ്മമാരെ കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് ഒരു ചിലവും കൂടാതെ കൊണ്ടുവരാന്‍ പരിപാടി ഇട്ടിരിക്കുന്നു. fm കാര്‍ക്ക് തെരഞ്ഞെടുക്കുന്നതിന് ചില നിബന്ധനകള്‍ ഉണ്ടെന്നു മാത്രം. fm കാരുടെ ഈ പ്രഖ്യാപനം കാട്ടുതീ പോലെ ബോസ്ടനിലെ മലയാളികള്‍ കൊണ്ടാടി. പലരും അവരുടെ അമ്മമാരെ കൊണ്ടുവരാന്‍ യോഗ്യത പ്രഖ്യാപിക്കുകയും ചെയ്തു.
fm ന്റെ പ്രയത്നത്തിന്റെ സഫലീകരണം എന്ന മട്ടില്‍ 10 മലയാളി അമ്മമാര്‍ ഒരു ഡിസംബറില്‍ ബോസ്ടനില്‍ എത്തി. അതില്‍ വേറിട്ട് നിന്നത് ഖദീജ ഉമ്മയായിരുന്നു. തലയില്‍ തട്ടമിട്ട് കാതില്‍ മുഴുവന്‍ ആഭരണവും അണിഞ്ഞു തടിച്ച ഒരു കറുമ്പി. വാക്കുകളില്‍ മലബാര്‍ ചുവ, പ്രവര്‍ത്തികളില്‍ നിഷ്കളങ്കത, മനസ്സില്‍ ലാളിത്യവും. fm കാരെയും കൂടെ വന്നവരേയും അടുപ്പിക്കാന്‍ വേറെ എന്ത് വേണം! ഖദീജ ഉമ്മയുടെ മകന്റെ ജോലി റോഡ് മൈന്റനന്സില്‍ ആണ്. മഞ്ഞു കാലങ്ങളില്‍ കുന്നുകൂടുന്ന ഐസ് പാളികളെ മാറ്റി വാഹനം നന്നായി ഓടാനുള്ള സജ്ജീകരണം ചെയ്യുന്ന കമ്പനിയില്‍ ആണ് ഉമ്മയുടെ മകന്‍ ബഷീറിന്റെ ജോലി. ഡിസംബര്‍ മാസം ആയതിനാല്‍ ബഷീറിനു ഭാരിച്ച ഉത്തരവാദിത്വമാണ്. ഉമ്മയെ ഒന്ന് പരിചരിക്കാനോ കണ്ടു സംസാരിക്കാനോ ബഷീറിനോ സമയം ഇല്ല.
മീനാക്ഷിക്ക് fm കാരുടെ ഉത്സവവും അമ്മമാരുടെ വരവും അത്ര പ്രധാന്യമുള്ളതായിരുന്നില്ല. ഒരു ദിവസം റേഡിയോ ജോക്കി ആയി fm കാര്‍ ഖദീജ ഉമ്മയെ അവതരിപ്പിച്ചു. നിഷ്കളങ്കതയില്‍ ചാലിച്ച വാക്കുകള്‍ മീനാക്ഷിയെ ചെവിയെടുക്കാതെ fm ലേക്ക് അടുപ്പിച്ചിരുത്തി. ആദ്യത്തെ ഫോണ്‍ കാള്‍ കണക്ട് ചെയ്തു.
'ഉമ്മ എന്താണ് അമേരിക്കയിലേക്ക് കൊണ്ട് വന്നത്? ' ഒരാള്‍.
'കോയിക്കോടന്‍ ഹല്‍വയും ചിപ്സും ഉണ്ടയും. തോക്കുള്ള അമേരിക്കന്‍ പോലിസ് എയര്‍പോര്‍ട്ടില്‍ വച്ച് അത് മുഴുവനും വാങ്ങി വച്ച്. ചെലപ്പോള്‍ രാത്രി അവര് ശാപ്പിട്ടു കാണും'.
കൂട്ടച്ചിരി !
മറ്റൊരു കാള്‍ "ഉമ്മയുടെ യാത്ര എങ്ങിനെ ഉണ്ടായിരുന്നു?" .
" എന്റെ മോനെ എന്ത് പറയാനാ.... നല്ല കിളുന്തു മക്കള് ജൂസ് വേണോ, ചായ വേണോ കാപ്പി വേണോന്നും ചോയിച് ചുറ്റും നടക്കുകയാ ബിമാനത്തില്. ഒരു നേരം ബിമാനത്തിന്റെ ജനലെക്കൂടി നോക്കുമ്പോ എനക്ക് തോന്നി ആകാശത്തില് നിര്തീട്ടതാ എന്ന്. ആളെ ഇറക്കി ബേറെ ബിമാനത്തില് കേറ്റാന്‍ ആണെന്ന് തോന്നുന്നു".
ചിരി തുടരുന്നതിന് ഇടക്ക് അടുത്ത കാള്‍. 'ഉമ്മ പാട്ട് പാടണം' .
ഒരു നാണവും കൂടാതെ ഖദീജ ഉമ്മ ഉറക്കെ തന്നെ ഒരു നാടന്‍ പാട്ട്.....
അടുത്ത കാള്‍ 'ബോസ്ടനിലെ മലയാളികളോട് എന്താണ് പറയാനുള്ളത്?'
അതുവരെ കളിച്ചും ചിരിച്ചും പറഞ്ഞിരുന്ന ഖദീജ ഉമ്മ കുറച്ചു ഗൗരവം പ്രാപിച്ചു.
'നിങ്ങളെല്ലാം ഇമ്മളെ നാടു ബിട്ടു ബേറെ ദേശത്ത് വന്നു കഷ്ടപ്പെടുന്നോരാ. ഒരു കൊയിക്കറി ഞാന്‍ ബെച്ചാല്‍ എനക്ക് തോണ്ടേന്നു ഇറങ്ങൂല. കാരണം ബേറൊന്നും അല്ല. അന്റെ മോന്‍ ബഷീര്‍ മഞ്ഞത്ത് കിടന്നു ഇബിട കഷ്ടപ്പെടുമ്പോ എങ്ങനെ ഉമ്മാക്ക് ബറ്റു ഇറങ്ങും. അതുപോലെയല്ലേ എന്റെ ഇബിടുള്ള മക്കളെല്ലാം. ' ഏതു ഉമ്മക്കും കേട്ടിയോക്കും ആകും നാട്ടിലേക്ക് അയച്ചു തരുന്ന പൈസ കൊണ്ട് ഇറച്ചിയും പത്തിരിയും തിന്നു ഇരിക്കാന്‍?' ഇവിടെ ഉള്ളോരെല്ലാം എനക്ക് എന്റെ ബഷീറിനെ പോലെയാ. നിങ്ങളെല്ലാം എന്റെ മക്കളാ.
Fm ലൂടെ ഉമ്മയുടെ കരയുന്ന ശബ്ദം സ്പഷ്ടമായി കേള്‍ക്കാം. നിശബ്ദത. നിഷ്കളങ്കതയില്‍ പൂത്തുലഞ്ഞ ആ വാക്കുകളില്‍ ജാതിയുടെയോ മതത്തിന്റെയോ ഒരു പ്രതീകം പോലും ഇല്ലായിരുന്നു. മറിച്ചു നാനാത്വത്തില്‍ ഏകത്വം കണ്ടിരുന്ന മാതൃത്വത്തിന്റെ പൂര്‍ണ്ണതയുള്ള വാക്കുകളായി അവ. അതുവരെ ചിരിച്ചും കളിയാക്കിയും ഇരുന്നവര്‍ അല്‍പനേരം തങ്ങളുടെ അച്ഛനെയും അമ്മയെയും മനസ്സില്‍ കണ്ടു. ഉമ്മ നിറഞ്ഞ കണ്ണുകളോടെ തുടര്‍ന്നു.
'ബഷീറിനെ ബയറ്റില്‍ ഇട്ടു നടക്കുമ്പോ ഒരു ദിവസം ഒരു ഇളക്കവും ചെക്കനില്ല....ഇതറിഞ്ഞ ബഷീറിന്റെ ഉപ്പാക്ക് നിക്കക്കള്ളിയില്ലതായി. രാത്രി മൂന്നു മൈല്‍ നടന്നു ഡോക്ടറെ പൊരേല് എത്തിയപ്പോ മണി നാല്. ഡോക്ടര്‍ സാറ് എണീക്ക്ന്നത് ബരെ കാത്ത് ബയറു കാണിച്ച്. ഓറു നോക്കീട്ടു പറഞ്ഞ് കുഞ്ഞന് ഒന്നൂല്ലാന്നു. ആ ബയറിന്റെ ബേദന മക്കള് ഏട നിന്നാലും ഉണ്ടാവൂലെ മക്കളെ' .
ഉമ്മ തുടര്‍ന്നു.
'ഞാളെ പോറ്റാന്‍ ഓന്‍ ഇങ്ങു ബരുമ്പോ പോണ്ടാ എന്ന് പറയാന്‍ പറ്റുമോ? ഓന്റെ തായ രണ്ടു പെണ്‍കുട്ടികള്‍ ആണ്. ഓന്‍ ഞങ്ങളെ ചങ്കും പറിച് ഇങ്ങു പോന്ന്'.
കേട്ട് നിന്ന റേഡിയോ ജോക്കികള്‍ കരഞ്ഞു തളര്‍ന്ന ഉമ്മയോട് മൂഡ് മാറ്റാന്‍ ഒരു പാട്ട് പാടാന്‍ പറഞ്ഞു. ഉമ്മ ഒരു താരാട്ട് പാട്ട് പാടി. പാടുന്നതിനു ഇടയില്‍ ആ ഉമ്മ കരഞ്ഞു തീര്‍ക്കുന്നുണ്ടായിരുന്നു. പാട്ട് നിര്‍ത്തിയപ്പോള്‍ ആരോ ചോദിച്ചു, താരാട്ട് പാട്ടിനും ഉമ്മ എന്തിനാ കരയുന്നത് എന്ന്.
ഉമ്മ തുടര്‍ന്നു.
'ബഷീറിനെ പെറ്റു കെടക്കുമ്പോള്‍ അപ്പറത്തെ പൊരേല് ഒരു തള്ള ഒരു ചെക്കനേയും പെറ്റു ചത്ത് പോയി. അബര് ഞമ്മന്റെ ആളല്ലായിരുന്നു'.
ഇത് കേട്ടു നിന്ന ഒരാള് ചോദിച്ചു. 'ഞമ്മന്റെ ആളല്ല ' എന്ന് പറഞ്ഞാല്‍ എന്താ?
ഉമ്മ പറഞ്ഞു.
'അബര് ബേറെ മതക്കാരാ...ഹിന്ദുക്കളാ.. തള്ള ചത്ത അന്ന് മുതല് ആ ചെക്കന്‍ ബായിട്ടു കരയും. കരച്ചില് കേട്ടാല് ഞമ്മന്റെ മൊലെല് പാല് നെറയും. ഒരു ദിവസം ഞാന്‍ ആ ചെക്കനെ ബാരിയെടുത്ത് മൊല കൊടുത്ത്. പിന്നെ അത് തൊടര്‍ന്നു. എന്നും ഈ പാട്ട് പാടി ഒറക്കും . ഒരു മൊല ബഷീറിനും മറ്റേ മൊല ആ ചെക്കനും. ഇത് ആ ചെക്കന്റെ അച്ഛനും എനക്കും ബഷീറിന്റെ ഉപ്പാക്കും മാത്രം അറിയാവുന്ന ഒരു സീക്രട്ടാ....'
ഒന്നു കൂടി ആ ഉമ്മ അവസാനമായി ചേര്‍ത്തു.
' ആ ചെക്കനാ മാറാട് കലാപത്തില് ബഷീറിന്റെ ഉപ്പാനെ കുത്തിയത് '.
പറഞ്ഞു പറഞ്ഞു തളര്‍ന്ന ഉമ്മ മൈക്ക് വേറൊരാള്‍ക്ക് കൊടുത്തു.
പിറ്റേ ദിവസം മീനാക്ഷി പുലര്‍ച്ചെ എഴുന്നേറ്റു പത്തിരിയും ചിക്കന്‍ കറിയുമായി ബോസ്ടനിലെ fm റേഡിയോ സ്റ്റേഷന്‍ ഓഫീസിലേക്ക് 20 മൈല്‍ തനിയെ ഓടിച്ചു എത്തി. മറ്റൊന്നിനും അല്ലാ, നിഷ്കളങ്കത നശിക്കാത്തതും മനസ്സില്‍ സ്നേഹം മാത്രം നിറച്ചു നടക്കുന്ന വംശനാശം വന്നുകൊണ്ടിരിക്കുന്ന അമ്മമാരില്‍ ഒരാളായ ഖദീജ ഉമ്മയെ കാണാന്‍. പക്ഷെ fm സ്റ്റേഷന്‍ ല്‍ എത്തുന്നതിനു മുന്‍പ് ഉമ്മ എയര്‍പോര്‍ട്ട് ലേക്ക് തിരികെയുള്ള യാത്രക്കായ് തിരിച്ചിരുന്നു.
മീനാക്ഷിയുടെ തിരികെയുള്ള യാത്രയില്‍ ഒരു ചോദ്യം അവളെ വല്ലാതെ അലട്ടിയിരുന്നു. ഖദീജ ഉമ്മയുടെ നിഷ്കളങ്കത ആവാഹിക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയാതെ പോകുന്നത് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപക്വതയോ അതോ സാമൂഹിക പരിവര്‍ത്തനമോ ?




കിടിലൻ.
മറുപടിഇല്ലാതാക്കൂഅതിമനോഹരം.
മറുപടിഇല്ലാതാക്കൂഇതൊരു കഥയാണ് എന്ന് തോന്നിയതെ ഇല്ല.
അത്രക്കും നാച്ച്വറല്‍ ആണ് കഥ പറഞ്ഞ ശൈലി.
പിന്നെ കഥ പറയാന്‍ ഒരുക്കിയ പാക്ശാതലം, ഒരു എഫ് എം സ്റ്റേഷനും , തുടങ്ങി കഥ പറഞ്ഞു പോയ ഓരോ മേഖലയും പുതുമ ഉള്ളതാണ് .
ഖദീജ ഉമ്മ എന്ന നന്മയുള്ള കഥാപാത്രം മനസ്സില്‍ നിറയുന്നു
ഒരുപാടിഷ്ടായി. അഭിനന്ദനങ്ങള്‍ .
അമ്മ എങ്ങനെയെന്നു പഠിപ്പിച്ച ഖദീജ ഉമ്മ ഒരു നൊമ്പരമായി മനസിൽ...
മറുപടിഇല്ലാതാക്കൂവളരെ നല്ല കഥ...ആശംസകൾ
മറുപടിഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട് .ഒരു നിമിഷം വീട്ടുകാരെ ഓർത്തു പോയി .സ്നേഹത്തിനു മുൻപിൽ ജാധിയും മാധവും ഒന്നും ഇല്ല ശെരിയാണ് .
മറുപടിഇല്ലാതാക്കൂസഞ്ജു
വളരെ നന്നായിട്ടുണ്ട് .ഒരു നിമിഷം വീട്ടുകാരെ ഓർത്തു പോയി .സ്നേഹത്തിനു മുൻപിൽ ജാധിയും മാധവും ഒന്നും ഇല്ല ശെരിയാണ് .
മറുപടിഇല്ലാതാക്കൂസഞ്ജു